ബിസിനസ്സിൽ നൂറ് ശതമാനം ഉടമസ്ഥാവകാശം പത്ത് വർഷ കാലാവധിയുള്ള വിസാ യുഎഇ സമഗ്ര മാറ്റത്തിനൊരുങ്ങുന്നു !!!
അബുദാബി: രാജ്യത്ത് വിദേശ നിക്ഷേപത്തിന് വലിയ സാധ്യതകൾ തുറന്ന് യുഎഇ തങ്ങളുടെ പുതിയ നിക്ഷേപ,താമസ കുടിയേറ്റ നിയമങ്ങളിൽ പരിഷ്കാരങ്ങൾ നടത്താൻ തയ്യാറെടുക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ലോകം ഉറ്റുനോക്കുന്ന പുതിയ പരിഷ്കാരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ട്വിറ്റർ സന്ദേശത്തിലൂടെ പുറത്തുവിട്ടത്. രാജ്യത്ത് നിക്ഷേപം നടത്തുന്ന വൻകിട കമ്പനികൾക്ക് നൂറ് ശതമാനം ഉടമസ്ഥാവകാശം നൽകുകയും നിക്ഷേപകർക്ക് പത്ത് വർഷം കാലാവധിയുള്ള വീസാ നൽകുവാനും പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിൽ ഫ്രീസോൺ ഒഴികെയുള്ള മേഖലകളിൽ വിദേശ നിക്ഷേപകന് 49 ശതമാനവും സ്വദേശിക്ക് 51 ശതമാനവും ഓഹരി എന്ന രീതിയിലാണ് കമ്പനികൾ പ്രവർത്തിക്കുന്നത്. ഫ്രീസോൺ കമ്പനികൾക്ക് അനുവധിക്കുന്ന വീസാ കാലാവധി മുന്ന് വർഷമാണ്. വിദഗ്ധരായ ഡോക്ടർമാർ, എഞ്ചിനീയർ, സാങ്കേതിക വിദഗ്ധർ എന്നിവർക്ക് പത്ത് വർഷത്തെ വിസാ നൽകുവാനും പുതിയ നിയമത്തിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്കും ഇനി യുഎഇ മികച്ച സാധ്യതയുള്ള രാജ്യമായി മാറും. പഠനത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്കും പത്ത് വർഷം കാലാവധിയുള്ള വീസയായിരിക്കും ലഭിക്കുക.
മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ നടപ്പിൽ വരുത്താൻ വിവിധ മന്ത്രാലയങ്ങൾക്ക് ശൈഖ് മുഹമ്മദ് നിർദേശവും നൽകി. മികവുള്ളവർക്ക് മികച്ച പ്രകടനം കാഴ്ചവെക്കുവാനുള്ള വലിയ വാതിൽ തുറന്നിടുകയാണ് ഈ കൊച്ചു രാജ്യം. വരും നാളുകളിൽ രാജ്യാന്തര കമ്പനി പ്രതിനിധികളും നിക്ഷേപകരും യുഎഇ യിൽ എത്തുന്നതോടെ ലോക ഭൂപടത്തിൽ മറ്റൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് യുഎഇ.