വേദി 100 മുറിയുള്ള കൊട്ടാരം, ചിലവ് 150 കോടിയിലും അധികം; ഇത് 25,000 പേർ പങ്കെടുത്ത ഒരു വമ്പൻ വിവാഹം
വിവാഹം എല്ലാവരുടെയും ജീവിതത്തിലെ സവിശേഷമായ മുഹൂർത്തമാണ്, അക്കാര്യത്തിൽ തർക്കമില്ല. അതുകൊണ്ട് തന്നെ നാം പലപ്പോഴും വിവാഹത്തെ കൂടുതൽ മികവുറ്റതാക്കാൻ ശ്രമിക്കാറുണ്ട്. രണ്ട് പേർ കേവലം ഒന്നിക്കുന്നു എന്നതിലുപരി രണ്ട് കുടുംബങ്ങളുടെ കൂടി ആഘോഷമാണ് വിവാഹം. അങ്ങനെ നോക്കുമ്പോൾ പകിട്ട് ഒട്ടും കുറയ്ക്കാൻ കഴിയില്ല.
അപ്പോൾ പിന്നെ വിവാഹം സാധാരണക്കാരുടേത് അല്ലെങ്കിൽ പിന്നെ പറയാനുണ്ടോ. രാജ്‌കോട്ടിലെ രാജകുടുംബത്തിൽ നടന്ന ഒരു വിവാഹം ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ഒന്നായി മാറിയതിന് അത്ഭുതപ്പെടാനില്ലലോ. രാജകുമാരനായ ജയ്‌ദീപ് ജഡേജയുടെയും രാജ്‌കോട്ട് രാജകുമാരി ശിവാത്മിക കുമാറിന്റെയും വിവാഹം ഗുജറാത്ത് നഗരം മുഴുവൻ ദീപാലങ്കാരങ്ങളാലും ആഡംബരങ്ങളാലും പേരെടുത്ത ഒന്നായിരുന്നു.

രാജ്‌കോട്ടിലെ ഏറ്റവും സമ്പന്നവും പേരുകേട്ടതുമായ ജഡേജ കുടുംബം, തങ്ങളുടെ അവകാശിയുടെ വിവാഹം ആഘോഷമാക്കാൻ പണം ഒരു തടസമായി കണക്കാക്കിയേ ഇല്ല എന്നതാണ് യാഥാർഥ്യം. ഓരോ കാര്യത്തിനും ഏറ്റവും വില കൂടിയവ ഉപയോഗിച്ചും പ്രൗഢമായ വേദിയൊരുക്കിയും ഈ കുടുംബം വിവാഹം അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയായിരുന്നു.
നൂറിലധികം മുറികളും വലിയ പുൽത്തകിടികളുമുള്ള രാജകൊട്ടാരമായ രഞ്ജിത് വിലാസിലായിരുന്നു വിവാഹം നടന്നത്. നിലവിൽ അത് ഹോട്ടലായി മാറ്റിയിരിക്കുകയാണ്. രാജകുടുംബത്തിന്റെ ഹോട്ടൽ വ്യവസായത്തിന്റെ പ്രൗഢമായ ഒരു ഏടായി അത് അവശേഷിച്ചിരിക്കുകയാണ്. ഇവിടെയാണ് ആ ഗംഭീര വിവാഹ ചടങ്ങുകൾ നടന്നത്.
വിവാഹ ഘോഷയാത്രയിൽ 5000 പേരാണ് അണിനിരന്നത്. വിവാഹത്തിൽ ഏകദേശം 25,000 അതിഥികൾ പങ്കെടുത്തുവെന്നാണ് കണക്ക്. ജഡേജ കുടുംബത്തിന്റെ പ്രൈവറ്റ് ജെറ്റുകളിലാണ് ഭൂരിഭാഗം പേരെയും അവിടേക്ക് എത്തിച്ചത്. 30 രാജകുമാരന്മാരുൾപ്പെടെ 5000 പേർ രാജകീയ വേഷത്തിൽ ഒട്ടകങ്ങൾക്കും ആനകൾക്കുമൊപ്പം നടന്ന 8 കിലോമീറ്റർ ഘോഷയാത്രയായിരുന്നു ഏറ്റവും ശ്രദ്ധേയമായ കാര്യം.
വിവാഹത്തിന് 150 കോടി രൂപയിലധികം ചിലവായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിവാഹസമയത്ത് ആയിരക്കണക്കിന് നിരാലംബരായ വ്യക്തികൾക്ക് ഭക്ഷണം നൽകിയെന്ന് ജഡേജ കുടുംബം ഉറപ്പുവരുത്തുകയുണ്ടായി. ഇതിന് പുറമെ 8 കോടിയോളം രൂപ ജീവകാരുണ്യ സംഘടനകൾക്ക് സംഭാവന ചെയ്യുകയുമുണ്ടായി.
ഈ കാലയളവിൽ ഇന്ത്യ കണ്ട ഏറ്റവും ചിലവേറിയ വിവാഹങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. അത്രയധികം ആഡംബരമാണ് ഇവിടെ ഒഴുകിയത്. ഇരുവരുടെയും കുടുംബങ്ങളിലെ സംസ്‌കാരവും ഒത്തുചേർന്ന ഈ ചടങ്ങ് ഗുജറാത്തിന് തന്നെ അത്ഭുതമായി മാറിയിരുന്നു.












Click it and Unblock the Notifications