കഥാകൃത്ത് ഗീതാ ഹിരണ്യന്‍ അന്തരിച്ചു
തൃശൂര്‍: അര്‍ബുദരോഗം മൂലം ചെറുകഥാകൃത്തും കവയിത്രിയുമായ ഗീതാ ഹിരണ്യന്‍ (45) അന്തരിച്ചു. തൃശൂരിലെ സ്വവസതിയില്‍ ജനവരി രണ്ട് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം.
കഴിഞ്ഞകുറെ നാളുകളായി, രോഗം മൂലം വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.
ഗീതയുടെ ആദ്യ കഥ 1974ല്‍ മാതൃഭൂമിയുടെ വിഷുപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. ഗീതയുടെ കഥകള്‍ അതിന്റെ വ്യത്യസ്തമായ ഭാവതലംകൊണ്ട് സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒറ്റസ്നാപ്പില്‍ ഒതുക്കാനാവില്ല ഒരു ജന്മസത്യം എന്ന ആദ്യകഥാ സമാഹരത്തിന് ഏറെ വായനക്കാരുണ്ടായി.
അസംഘടിത എന്ന രണ്ടാമത്തേതും അവസാനത്തേതുമായ കഥാസമാഹാരം പ്രസിദ്ധീകരിക്കാനിരിക്കേയാണ് മരണം സംഭവിച്ചത്. കഥകളോടൊപ്പം തന്നെ ഗീതയുടെ അനുഭവക്കുറിപ്പുകളും ഏറെ ശ്രദ്ധേയമായിരുന്നു. സ്ത്രീയുടെ നൊമ്പരങ്ങളും അസ്വാതന്ത്യ്രവും പ്രത്യേക കാഴ്ചപ്പാടിലൂടെയാണ് ഗീത നോക്കിക്കണ്ടത്. പലപ്പോഴും തുളച്ചുകീറുന്ന നിശ്ശബ്ദമായ കലാപസ്വരങ്ങള്‍ ലേഖനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.
കവിതയ്ക്കുള്ള കുഞ്ചുപിള്ള സ്മാരക പുരസ്കാരം (1994), അങ്കണം പുരസ്കാരം, ജി. ശങ്കരക്കുറുപ്പ് ജന്മശതാബ്ധി കവിതാ അവാര്‍ഡ് (2001), ടി.പി. കിഷോര്‍ പുരസ്കാരം (2001) എന്നിവ ലഭച്ചിട്ടുണ്ട്.
ഗവണ്മെന്റ് കോളെജ് അധ്യാപികയായിരുന്ന ഗീത ഈയിടെയാണ് കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണവിഭാഗം ഓഫീസറായി ചുമതലയേറ്റത്.
ഗവണ്മെന്റ് കോളെജ് അധ്യാപകനുംചെറുകഥാകൃത്തുമായ ഹിരണ്യനാണ് ഭര്‍ത്താവ്. രണ്ടു മക്കള്‍. ഉമ, അനന്തകൃഷ്ണന്‍. കൊട്ടാരക്കരയ്ക്കടുത്ത് കോട്ടവട്ടത്താണ് ജനിച്ചത്.
മൃതദേഹം തൃശൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. സാഹിത്യലോകത്തെ ഒട്ടേറെപ്പേര്‍ എത്തി. ശവസംസ്കാരം ജനവരി രണ്ട് ബുധനാഴ്ച വൈകുന്നേരം ഹിരണ്യന്റെ തറവാടായ തൃശൂര്‍ അമ്മാടത്തെ ഉള്ളന്നൂര്‍ മനയില്‍ നടക്കും.