മകന്‍ ഒരിക്കല്‍ പോലും കാണാത്ത അപ്പന്റെ കൊലയാളിയെ ഹീറോ ആക്കുന്നു, കുറുപ്പിനെതിരെ സോഷ്യല്‍ മീഡിയ
ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് മലയാളത്തില്‍ ഗ്രാന്‍ഡ് റിലീസാവാനുള്ള ഒരുക്കത്തിലാണ്. മലയാള സിനിമയെ പ്രതിസന്ധികളില്‍ നിന്ന് രക്ഷിക്കുമെന്ന് കരുതുന്ന ചിത്രം കൂടിയാണിത്. എന്നാല്‍ ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്.
കൊടുംകുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ ഒരാളെ ആഘോഷിക്കുന്ന ചിത്രമാണ് ഇതെന്നാണ് വിമര്‍ശനം. നേരത്തെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ ഭാര്യയും മകനും ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ പ്രമോഷനാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

കുറുപ്പ് ടീ ഷര്‍ട്ട് അണിഞ്ഞുള്ള സാനിയ അയ്യപ്പന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരുന്നു. കൊലയാളിയുടെ പേര് ഇത്തരം പ്രമോഷനുകള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് വലിയൊരു വിഭാഗം വാദിക്കുന്നത്. അതേസമയം കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ് ഇത്തരം ആഘോഷങ്ങള്‍ എന്ന് മിഥുന്‍ മുരളീധരന്‍ എന്ന പ്രേക്ഷകന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു. ഈ കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. സ്വന്തം പിതാവിന്റെ കൊലപാതകിയുടെ പേരെഴുതിയ ഷര്‍ട്ടുകള്‍ കാണുന്ന ചാക്കോയുടെ മകന്റെ അവസ്ഥ ആലോചിക്കാന്‍ നോക്കണമെന്നും മിഥുന്‍ പറയുന്നു.

ഒരു ഉദാഹരണത്തിന് അടുത്ത ഒരു മിനുട്ട് നേരത്തെക്ക് നിങ്ങള്‍ ജിതിന്‍ ആണെന്ന് കരുതുക. നിങ്ങളുടെ അപ്പന്റെ പേര് ചാക്കോ ആണെന്നും കരുതുക. ഈ അപ്പനെ സുകുമാരക്കുറുപ്പ് എന്നൊരാള്‍ കാശിന് വേണ്ടി കത്തിച്ചു കൊന്നു എന്ന കരുതുക. പിന്നീട് നാളുകള്‍ കഴിഞ്ഞ് മലയാളത്തിലെ ഒരു നടന്‍, നിങ്ങളുടെ അപ്പന്റെ കൊലപാതകിയുടെ വേഷം ചെയ്യുന്നുവെന്ന് കരുതുക. അതിന് മാസ് ബിജിഎമ്മും ആഘോഷങ്ങളും നിറച്ച് സ്‌ക്രീനില്‍ കൊണ്ടുവരുന്നത് കാണേണ്ടി വരുന്നു എന്നും ഓര്‍ക്കുക.

ചിത്രത്തിന്റെ പ്രമോഷനുകള്‍ക്ക് വേണ്ടി നിങ്ങളുടെ അച്ഛന്റെ കൊലപാതകിയുടെ പേര് എഴുതിയ ടീഷര്‍ട്ടുകളും മറ്റും ധരിച്ച്, നിങ്ങള്‍ക്ക് മുന്നിലൂടെ തന്നെ ആഘോഷിച്ച് നടക്കുന്നു. ഈ ടീഷര്‍ട്ട് സ്‌റ്റോറുകളില്‍ വില്‍പ്പനയ്ക്ക് വെക്കുന്നു എന്നും, അതിന്റെ വീഡിയോകളും ബിജിഎമ്മും സ്റ്റാറ്റസ് ആയും പ്രൊഫൈല്‍ ആ യും ഉപയോഗിക്കുന്നത് കാണേണ്ടി വരുന്നുവെന്നും കരുതുക. ഈ പറഞ്ഞ കാര്യങ്ങളൊന്നും ഒരു ഉദാഹരണം ആയത് കൊണ്ട് പ്രശ്‌നം ഇല്ല എന്നാണെങ്കില്‍, യഥാര്‍ത്ഥത്തില്‍ സ്വന്തം അച്ഛനെ ജീവിതത്തില്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു ജിതിന്‍ ഇവിടെ ജീവിക്കുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും മിഥുന്‍ പറയുന്നു.

ആ ജിതിന്‍ ഒരിക്കല്‍ പോലും ഞാനെന്റെ അപ്പന്റെ മുഖം കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പന്‍ കൊല്ലപ്പെടുമ്പോ ള്‍ എന്റെ അമ്മ ആറ് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ വിവാഹം ക ഴിഞ്ഞ് ഒരു വര്‍ഷം പോലും തികഞ്ഞിരുന്നില്ല. ആര്‍ത്തുങ്കല്‍ പള്ളിയിലേക്ക് കൊണ്ടുപോകാം എന്ന് അമ്മയ്ക്ക് വാക്ക് നല്‍കിയാണ് അപ്പന്‍ അന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. പിന്നെ തിരിച്ചുവന്നില്ല. ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രശ്‌നങ്ങളും പ്രാരാബ്ദങ്ങളുമുണ്ട്. അതുകൊണ്ട് സിനിമയെ കുറിച്ചുള്ള വാര്‍ത്തകളൊന്നും പിന്നെ ശ്രദ്ധിച്ചില്ലെന്നും ജിതിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ എന്റെ മനസ്സ് വേദനിച്ചു. ഞാനത് അമ്മയെ കാണിച്ചപ്പോള്‍ അവര്‍ തകര്‍ന്നുപോയി. ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍ എന്ന ഡയലോഗ് കൂടി കേട്ടതോട ശരിക്കും തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണവാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി. പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുവദിച്ചാണെന്നും ജിതിന്റെ വാക്കുകളിലുണ്ടായിരുന്നു.

അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന്റെ മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയമുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അത് താങ്ങാനാവില്ല. കുറുപ്പ് സിനിമ ഇങ്ങുന്നതിനോടല്ല, ഇത്തരം ആഷോഷങ്ങളും, അത് ദുല്‍ഖര്‍ പ്രമോട്ട് ചെയ്യുന്നതിനോടുമാണ് എതിര്‍പ്പെന്നും മിഥുന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം വിവാദങ്ങളൊന്നും കാര്യമാക്കാതെ 300 തിയേറ്ററുകളില്‍ അടക്കം റിലീസ് ചെയ്യാനാണ് കുറുപ്പ് പ്ലാന്‍ ചെയ്യുന്നത്.












Click it and Unblock the Notifications