ബിഗ് ബോസിൽ പോയതിന് പ്രതിദിനം ലഭിച്ചത് 1 ലക്ഷം രൂപയോ? തുറന്ന് പറഞ്ഞ് രജിത്..'കൂട്ടി ചോദിക്കാൻ കാരണമുണ്ട്'
കൊച്ചി: ബിഗ് ബോസ് സീസൺ 5 ന് റേറ്റിംഗ് ഇല്ലാത്തതിനാലാണ് തന്നേയും രജിത് കുമാറിനേയും അതിഥികളായി ക്ഷണിച്ചതെന്നായിരുന്നു ഷോയിൽ നിന്നും രണ്ടാമത് പുറത്താക്കപ്പെട്ട പിന്നാലെ റോബിൻ രാധാകൃഷ്ണൻ പറഞ്ഞത്. ഷോയിലേക്ക് പോകാൻ അവർ അപേക്ഷിക്കുകയായിരുന്നുവെന്നും നിരന്തരം വിളിച്ച് ആവശ്യപ്പെട്ടതോടയാണ് താൻ പോയതെന്നും റോബിൻ പറഞ്ഞിരുന്നു. എന്നാൽ റോബിന്റെ ഈ വാദത്തെ പൊളിക്കുകയാണ് രജിത് കുമാർ. 'മൈൽസ്റ്റോൺ മേക്കേഴ്സ്' എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോബിൻറെ വാക്കുകളെ രജിത് പരിഹസിച്ചത്. തനിക്ക് ലഭിച്ച പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ചും രജിത് പ്രതികരിച്ചു. വായിക്കാം
'ഏഷ്യാനെറ്റ് പോലെ ലീഡിങ്ങ് ആയ ഒരു ചാനലിലെ വളരെ അധികം റേറ്റിംഗ് ഉള്ള ബിഗ് ബോസ് പോലൊരു പരിപാടിയുടെ റേറ്റിംഗ് ഞാൻ പോയിട്ട് കൂട്ടേണ്ട കാര്യമുണ്ടോ? കഞ്ഞിവെള്ളം കുടിക്കുന്നവർക്ക് മനസിലാകില്ലേ? ഏഷ്യാനെറ്റ് ചാനൽ തുടങ്ങിയിട്ട് 30 വർഷം കഴിഞ്ഞു. നമ്മൾ അവിടെ എന്ത് പരിപാടിക്ക് പോയാലും റെഡി കാഷ് ആണ്.

ബിഗ് ബോസ് സീസണിലെ മത്സരാർത്ഥികളിൽ എല്ലാവർക്കും നല്ല പ്രതിഫലമാണ് ലഭിക്കുന്നത്. എന്റെ സീസണിൽ എനിക്ക് തുച്ഛമായ പൈസയാണ് ലഭിച്ചത്. അത് താൻ പിന്നീടാണ് മനസിലാക്കിയത്. എന്റെ കൂടെയുള്ള മത്സരാർത്ഥികൾക്കെല്ലാം വലിയ തുക കിട്ടിയെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ആ സമയത്ത് സോഷ്യൽ മീഡിയയിലൊക്കെ എഴുതിയിരുന്നത് 70 ദിവസം നിന്ന എനിക്ക് ഒരു ദിവസം ഒരു ലക്ഷം വെച്ച് 70 ലക്ഷം കിട്ടിയെന്നാണ്. ഞാൻ പുറത്തിറങ്ങി ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് തള്ളിപ്പോയി.
ഇൻകം ടാക്സ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരുത്തൻ എന്റെ വീട്ടിൽ വന്നിരുന്നു. അധികം പൈസ ഉണ്ടെങ്കിൽ നമ്മുക്ക് ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞാണ് വന്നത്. നമ്മുടെ ബാങ്ക് ആധാർ രേഖകൾ ഒക്കെ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അക്കൗണ്ടിൽ കൂടുതൽ പണം എത്തിയാൽ അപ്പോൾ തന്നെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് അറിയാനാകും. കളവ് പറഞ്ഞാണ് അയാൾ വന്നത്.
പക്ഷേ ആ സമയത്ത് തനിക്ക് വിഷമം തോന്നിയിരുന്നു. ബിഗ് ബോസിന് വേണ്ടി മാട് പോലെയാണ് ഞാൻ ആ സീസണിൽ പണിയെടുത്തത്. ഏറ്റവും കുറഞ്ഞ പ്രതിഫലം മാത്രമായിരുന്നു പക്ഷേ തനിക്ക് കിട്ടിയത്. അതുകൊണ്ട് തന്നെ ഇത്തവണ വിളിച്ചപ്പോൾ കുറച്ച് അധികം തുക ഞാൻ ആവശ്യപ്പെട്ടിരുന്നു. അത് സാധാരണമാണ്. കൂടുതൽ പൈസ തന്നിട്ട് തന്നെ കൊണ്ടുവന്ന് റേറ്റിംഗ് കൂട്ടാൻ ശ്രമിച്ചെന്നൊക്കെ ചിലർ പറഞ്ഞത് കേട്ടു. എന്നാൽ അങ്ങനെയൊന്നും അല്ല.
ഏഷ്യാനെറ്റിന്റെ രീതിയെന്താണെന്ന് വെച്ചാൽ നിങ്ങളെ ഒരു പരിപാടിക്കായി തിരഞ്ഞെടുത്താൽ പ്രതിഫലം ആദ്യം തന്നെ നിശ്ചയിക്കും. പരിപാടി നടത്തി കഴിഞ്ഞാൽ 15 ദിവസത്തിനകം പ്രതിഫലം തന്നിരിക്കണം. ഏഷ്യാനെറ്റാണ് കൂടുതൽ പണം നൽകാറുള്ളതെന്ന് ചില സീരിയൽ ആർട്ടിസ്റ്റുകൾ തന്നോട് പറഞ്ഞിട്ടുണ്ട്. ആടിനെ പട്ടിയാക്കാൻ ശ്രമിക്കുന്നതൊക്കെ നമ്മളാണ്.
ഞങ്ങളെ പോലെ പുറത്താക്കപ്പെട്ട ടുക്കടകളെ കൊണ്ടുവന്ന് റേറ്റിംഗ് കൂട്ടേണ്ട കാര്യമില്ല. കോടിക്കണക്കിന് രൂപ വന്ന് കൊണ്ടിരിക്കുന്ന ബിഗ് ബോസ് പോലെയൊരു ഷോയിൽ നിന്നും ഒരാളെ അവർ പുറത്താക്കിയിട്ടുണ്ടെങ്കിൽ റൂളിനെ റൂൾ ആയി അവർ കാണുന്നത് കൊണ്ടാണ്.
പക്ഷേ അസോൾട്ട് എന്നാൽ കൈയ്യേറ്റം എന്നാണ് അർത്ഥം. അതായത് ഒരാളെ ഉപദ്രവിച്ചാൽ അയാൾക്ക് ഡാമേജ് സംഭവിക്കുന്ന അവസ്ഥ. പക്ഷേ ഹിന്ദി ബിഗ് ബോസ് നോക്കൂ, അവിടെ കൈയ്യൊടികയും കാലൊടിയുകയും ഒക്കെ ചെയ്തിട്ടുണ്ട്, മുളക് വാരി സ്പ്രേ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അത് വളരെ അധികം എന്റെർടെയിൻമെന്റ് ആയി മാറി 15 സീസൺ പിന്നിട്ടത്.
നമ്മൾക്കും കുറച്ച് വിശാലത ഉണ്ടായിരിക്കണം. ഇവിടെ ഗെയിമിനിടയിൽ ഒന്നുകിൽ സ്ത്രീ കാർഡ് ഇറക്കും, അല്ലങ്കിൽ ഇരവാദം, നഴ്സറി കുട്ടികളെ പോലെ തല്ലി, പിച്ചി എന്നൊക്കെ പറയും. സീസൺ 2 വിലൂടെ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച വ്യക്തിയാണ് താൻ. ഞാൻ ഒരിക്കലും പിആർ വർക്ക് നടത്തുകയോ എന്റെ ആർമികളെ ദുരുപയോഗം ചെയ്യാനോ ശ്രമിച്ചിട്ടില്ല. ആരേയും സൈബർ ആക്രമണം നടത്തണമെന്നും പറഞ്ഞിട്ടില്ല. അങ്ങനെ ചെയ്യരുതെന്ന് വരെ പരസ്യമായി പറഞ്ഞ വ്യക്തി കൂടിയാണ് ഞാൻ', രജിത് കുമാർ പറഞ്ഞു.












Click it and Unblock the Notifications