'ആ ആംഗ്യം ബുദ്ധിമുട്ടുണ്ടാക്കി, ഞാന്‍ അയാളെ അടിച്ചു, കേസ്': മാളില്‍ വച്ചുണ്ടായ ദുരനുഭവം പറഞ്ഞ് ദേവു
കൊച്ചി: ലുലു മാളില്‍ വെച്ച് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ശ്രീദേവി എന്ന ദേവു. ബിഗ് ബോസില്‍ ശക്തയായ മത്സരാര്‍ത്ഥിയായ ദേവു അടുത്തിടെയാണ് പുറത്തേക്കെത്തിയത്. ഇപ്പോള്‍ ലുലു മാളില്‍ വച്ച് ഡ്രൈവറായ ഒരാള്‍ തന്നോട് മോശമായ ആംഗ്യം കാണിച്ചുവെന്നാണ് ദേവു പറയുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഈ സംഭവമുണ്ടായതെന്ന് ദേവു ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'തനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ല. ബി പിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാള്‍ പറഞ്ഞു'. താന്‍ എടുത്ത് ചോദിച്ച് കഴിഞ്ഞപ്പോഴാണ് അയാള്‍ ഒടുവില്‍ സമ്മതിച്ചതെന്ന് ദേവു പറഞ്ഞു. കോതമംഗലം സ്വദേശിയാണ് യുവാവ്. ഇയാള്‍ക്കെതിരെ കളമശേരി പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും ദേവു അറിയിച്ചു. ദേവുവിന്റെ വാക്കുകളിലേക്ക്...

''ലുലു മാളില്‍ വച്ചാണ് സംഭവം നടക്കുന്നത്. എനിക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. ഓട്ടോയുടെ ബില്ല് സുഹൃത്ത് കൊടുക്കുന്നതിനിടെ ഞാന്‍ പാര്‍ക്കിങ്ങിലേക്ക് മാറി നിന്നു. ആ സമയം ഒരു വ്യക്തി എന്റെ കണ്ണില്‍ നോക്കിക്കൊണ്ട് തന്നെ മോശമായൊരു ആംഗ്യം കാണിച്ചു. ആദ്യം ചുണ്ടിലൊക്കെ ചൂട് അടിക്കുമ്പോള്‍ ചെയ്യുന്നത് പോലെ എന്നാണ് കരുതിയത്''.
''ഇതൊക്കെ മനുഷ്യസഹജം ആണെന്നാണ് കരുതിയത്. എന്നാല്‍ ആ സമയത്ത് എന്നെ കണ്ണില്‍ നോക്കിതന്നെ ആയാള്‍ ആ ആംഗ്യം കാണിച്ച് കൊണ്ടേയിരുന്നു. എന്റെ അടുത്തു കൂടെ ആയാള്‍ കടന്ന് പോയപ്പോള്‍ ഞാന്‍ പുറകെ പോയി. ഇതിനിടയില്‍ എന്റെ കൂടെ വന്നവര്‍ അകത്തുണ്ട് എന്ന് സെക്യൂരിറ്റിയോട് ഇയാള്‍ പറഞ്ഞപ്പോഴാണ് ആള് ഡ്രൈവര്‍ ആണെന്ന് മനസിലായത്. ഒരു സ്ത്രീയോടും കാണിക്കാന്‍ പാടില്ലാത്തതാണ് അയാള്‍ ചെയ്തത്''- ദേവു പറഞ്ഞു.
''ഞങ്ങള്‍ അയാളെ പിടിക്കാന്‍ പോകുന്നത് പോലെ നടന്നപ്പോള്‍, ആയാള്‍ മാളില്‍ നിന്നും ഇറങ്ങിയോടി. ആ സമയത്ത് ലുലുവിലെ സെക്യൂരിറ്റി അയാളെ ബ്ലോക്ക് ചെയ്യുകയായിരുന്നു. അത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അയാളെ ബ്ലോക്ക് ചെയ്ത സെക്യൂരിറ്റിയോട് നന്ദിയുണ്ട്. ഇയാൾ ചെന്ന് തന്നെ രണ്ട് പേര്‍ ഫോളോ ചെയ്യുന്നുണ്ടെന്ന് സെക്യൂരിറ്റിയോട് പറഞ്ഞു. ഞാന്‍ നടന്ന കാര്യങ്ങള്‍ അവരെ ധരിപ്പിച്ചു. ആ സമയത്ത് ഒരടി പൊട്ടി''.
''എനിക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ട്. അങ്ങനെ ചെയ്തിട്ടില്ല. ബി പിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല എന്നൊക്കെ അയാള്‍ പറഞ്ഞു. ഞാന്‍ എടുത്ത് ചോദിച്ച് കഴിഞ്ഞപ്പോഴാണ് അയാള്‍ ഒടുവില്‍ സമ്മതിച്ചത്. ക്ഷമിക്കണം എന്നും പറഞ്ഞു. ഞാന്‍ അയാളെ അടിച്ചു. എനിക്കും ഒരു മകള്‍ ഉള്ളതാണ്. ഇയാള്‍ ചെയ്ത പ്രവൃത്തി എത്ര സ്ത്രീകള്‍ക്ക് അറിയാം എന്നെനിക്കറിയില്ല''.
''അയാള്‍ അഭിനയിച്ച് അങ്ങ് തകര്‍ക്കുകയാണ്. അവിടെ വച്ച് ഞാന്‍ ക്ഷമിച്ച് വിട്ടിരുന്നെങ്കില്‍ മുന്നോട്ട് എന്താകും എന്നെനിക്കറിയില്ല. ഒടുവില്‍ ഇതുമായി ബന്ധപ്പെട്ട് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഞാന്‍ പരാതി കൊടുത്തു. കോതമംഗലം സ്വദേശിയായ ഡ്രൈവര്‍ ആണ് അയാള്‍. ആ ആംഗ്യം തനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കി''- ദേവു മാധ്യമങ്ങളോട് പറഞ്ഞു.












Click it and Unblock the Notifications