ചരിത്രം സൃഷ്ടിച്ച് സിന്ധു സൂര്യകുമാറിന്റെ പുതിയ സ്ഥാനലബ്ധി; മലയാള ചാനല്‍ ചരിത്രത്തില്‍ രണ്ടാമത്
തിരുവനന്തപുരം: വാര്‍ത്താ മാധ്യമങ്ങളുടെ തലപ്പത്ത് സ്ത്രീകള്‍ എത്തുക എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യമാണ്. കേരളത്തില്‍ മാത്രമല്ല, ലോകത്ത് എവിടെ നോക്കിയാലും ഏറെക്കുറേ ഇങ്ങനെയാണ് കാര്യങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ കേരളത്തില്‍ പുതിയൊരു ചരിത്രം രചിക്കപ്പെട്ടിരിക്കുകയാണ്.
സിന്ധു സൂര്യകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയി നിയമിതയായി. ഏഷ്യാനെറ്റ് ന്യൂസില്‍ അപ്രതീക്ഷിതമായി നടന്ന മാറ്റങ്ങള്‍ക്കിടെ ആണിത്. എസ് ബിജുവും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയിലേക്ക് പ്രൊമോട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങള്‍...
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ
ആദ്യത്തെ വനിത?
ഒരു ടെലിവിഷന്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പദവിയില്‍ എത്തുന്ന, അല്ലെങ്കില്‍ ചാനലിനെ നിയന്ത്രിക്കുന്ന ആദ്യത്തെ മലയാളി വനിതയാണോ സിന്ധു സൂര്യകുമാര്‍ എന്ന് ചോദിച്ചാല്‍, അല്ല എന്നായിരിക്കും ഉത്തരം. എന്നാല്‍ ഒരു മുഴുവന്‍ സമയ വാര്‍ത്താ ചാനലില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളിയാണ് സിന്ധു സൂര്യകുമാര്‍.
മന്ത്രി വീണ ജോര്‍ജ്ജ്
നിലവിലെ ആരോഗ്യമന്ത്രിയായ വീണ ജോര്‍ജ്ജ് ആണ് കേരളത്തില്‍ ആദ്യമായി ഒരു ടെലിവിഷന്‍ ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആകുന്നത്. ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ചാനല്‍ മുഴുവന്‍ സമയ വാര്‍ത്താ ചാനല്‍ ആയിരുന്നില്ല എന്ന് പറയാം. എന്തായാലും ഈ ചാനലിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ്
കേരളത്തിലെ ഒന്നാം നമ്പര്‍ വാര്‍ത്താ ചാനല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ്. വര്‍ഷങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്. അത്തരമൊരു സ്ഥാപനത്തിന്റെ വാര്‍ത്താ തലപ്പത്തേക്ക് ഒരു സ്ത്രീ എത്തുന്നത് ഏറെ പുരോഗമനപരമായ ഒരു കാര്യമായാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ് സിന്ധു സൂര്യകുമാര്‍.
വലിയ മാറ്റം
കേരളത്തിലെ വാര്‍ത്താ മാധ്യമ ചരിത്രത്തില്‍ തന്നെ ഇത് വലിയൊരു നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റ് സ്ഥാപനങ്ങളിലും സമാനമായ അവസരങ്ങള്‍ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിക്കേണ്ടതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ഇത് വഴിവച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വരെ
ഏഷ്യാനെറ്റ് ഒറ്റ ചാനല്‍ ആയിരുന്ന കാലം മുതലേ സുന്ധു സൂര്യകുമാര്‍ മാധ്യമ പ്രവര്‍ത്തക രംഗത്തുണ്ട്. ഏഷ്യാനെറ്റിലെ ആദ്യ ട്രെയ്‌നി ജേര്‍ണലിസ്റ്റ് ബാച്ചിലെ ഒരു അംഗം കൂടി ആയിരുന്നു സിന്ധു സൂര്യകുമാര്‍. ദൃശ്യമാധ്യമ രംഗത്തെ ആദ്യ വ്യക്തികളില്‍ ഒരാളും. തുടക്കത്തില്‍ കൂടെയുണ്ടായിരുന്ന പലരും മറ്റ് ചാനലുകളിലേക്കും സ്ഥാപനങ്ങളിലേക്കും ചേക്കേറിയപ്പോഴും സിന്ധു സൂര്യകുമാര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ തന്നെ തുടര്‍ന്നു.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍
എംജി രാധാകൃഷ്ണന്‍ എഡിറ്റര്‍ ആയിരിക്കെ വാര്‍ത്തകളുടെ ചുമലയുള്ള അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ആയിരുന്നു സിന്ധു സൂര്യകുമാര്‍. നേരത്തെ തിരുവന്തപുരം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008 മുതല്‍ ആണ് റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് പൂര്‍ണമായും ഡെസ്‌കിലേക്ക് മാറുന്നത്.
ഒന്നര പതിറ്റാണ്ടിന്റെ കവര്‍ സ്റ്റോറി
മലയാള ടെലിവിഷന്‍ വാര്‍ത്താ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം കാലം തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ ഒന്നാണ് സിന്ധു സൂര്യകുമാര്‍ അവതരിപ്പിക്കുന്ന കവര്‍ സ്റ്റോറി. 2006 മുതല്‍ ആയിരുന്നു കവര്‍ സ്‌റ്റോറി തുടങ്ങിയത്. നീണ്ട പതിനഞ്ചുവര്‍ഷങ്ങള്‍ ആണ് കവര്‍ സ്റ്റോറി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
സംഘപരിവാര്‍ ആക്രമണം
2016 ല്‍ ആയിരുന്നു ന്യൂസ് അവര്‍ അവതരണത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സിന്ധു സൂര്യകുമാര്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ടത്. സംഘപരിവാര്‍ ആയിരുന്നു അതിന് പിന്നില്‍. ഈ കേസില്‍ അറസ്റ്റിലായവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അവര്‍ക്ക് ബിജെപി നേതാക്കള്‍ സ്വീകരണം നല്‍കിയതും വലിയ വാര്‍ത്തയായിരുന്നു. രണ്ടായിരത്തോളം ഫോണ്‍കോളുകളായിരുന്നു ഈ വിഷയത്തില്‍ സിന്ധു സൂര്യമാറിന്റെ ഫോണിലേക്ക് അന്ന് വന്നത്.
ഇപ്പോള്‍ സംഘപരിവാറിന് കീഴില്‍
സിന്ധു സൂര്യകുമാറിന് നേര്‍ക്കുണ്ടായ ആക്രമണത്തേയോ, ആക്രമണം നടത്തിയവര്‍ക്ക് നല്‍കിയ സ്വീകരണത്തേയോ ബിജെപിയോ സംഘപരിവാറോ പിന്നീട് അപലപിച്ചതായി കണ്ടിട്ടില്ല. എന്തായാലും ഏഷ്യാനെറ്റ് ഇപ്പോള്‍ പൂര്‍ണമായും സംഘപരിവാര്‍ അനുകൂലികള്‍ക്ക് കീഴില്‍ ആകുന്നു എന്ന ആക്ഷേപം ഉയരുന്ന ഘട്ടത്തിലാണ് സിന്ധു സൂര്യകുമാര്‍ ചാനല്‍ മേധാവിയാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
സ്ഥാനക്കയറ്റങ്ങൾ ഇങ്ങനെ
നേരത്തെ സിന്ധു സൂര്യകുമാറിനൊപ്പം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്ന എസ് ബിജുവിനും എക്സിക്യൂട്ടീവ് എഡിറ്റർ ആയി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്. എന്നാൽ വാർത്തകളുടെ ചുമതല സിന്ധു സൂര്യകുമാറിന് തന്നെയാണ്. വിനു വി ജോൺ, പിജി സുരേഷ് കുമാർ, അഭിലാഷ് ജി നായർ, ഷാജഹാൻ കാളിയത്ത്, പ്രശാന്ത് രഘുവംശം എന്നിവർക്ക് ചീഫ് കോ ഓർഡിനേറ്റിങ് എഡിറ്റർമാരായും സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?
Recommended Video