'ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് കരുതുന്നത് അയാളുടെ കുഴപ്പം'; സനലിനെതിരെ ടൊവിനോ
വഴക്ക് എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഉയർത്തിയ ഗുരുതര ആരോപണങ്ങളിൽ മറുപടിയുമായി നടൻ ടൊവിനോ തോമസ് രംഗത്ത്. താൻ 27 ലക്ഷം രൂപ മുടക്കിയിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്ത സിനിമയാണ് ഇതെന്നും എല്ലാം അദ്ദേഹത്തിന് വേണ്ടി ചെയ്‌തിട്ടും അവസാനം വില്ലനായി മാറുന്നത് വളരെ കഷ്‌ടമാണെന്നും ടൊവിനോ പ്രതികരിച്ചു. ഇൻസ്‌റ്റഗ്രാം ലൈവിലൂടെ ആയിരുന്നു താരത്തിന്റെ മറുപടി.
2020ലാണ് ഞങ്ങൾ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. പന്ത്രണ്ട് ദിവസം കൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞു. ഞങ്ങൾ ഭയങ്കരമായി ആസ്വദിച്ച ചലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രം ആയിരുന്നു അതിലേത്. ഒരുപാട് പഠിക്കാനുള്ള സിനിമ കൂടി ആയിരുന്നു. സനലേട്ടനും ഞാനും തമ്മിൽ നല്ല ബോണ്ടിംഗ് ആയിരുന്നു. അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണ് നിർമ്മാണ ചെലവിന്റെ പകുതി ഞാൻ ഏറ്റെടുത്തത്; ടൊവിനോ പറയുന്നു.

27 ലക്ഷം രൂപയോളം താൻ മുടക്കിയിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാത്ത സിനിമയാണ് ഇതെന്നും ടൊവിനോ ചൂണ്ടിക്കാട്ടി. ഷൂട്ട് ചെയ്‌ത് കുറച്ചുനാൾ കഴിഞ്ഞാണ് ഫിലിം ഫെസ്‌റ്റിവലിന് അയച്ചിട്ടുണ്ടെന്ന് പറഞ്ഞത്. എന്നാൽ പിന്നീട് അവർ നമ്മുടെ സിനിമ റിജക്റ്റ് ചെയ്തെന്ന് പറഞ്ഞു. നമുക്കെതിരായി ഒരു ഇന്റർനാഷണൽ കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞു. അങ്ങനെ ഒക്കെ ഉണ്ടാവുമോ എന്നായിരുന്നു ഞാൻ കരുതിയത്; ടൊവിനോ പറഞ്ഞു.
ഇതിനിടെ ചില ഫെസ്‌റ്റിവലുകളിൽ വഴക്ക് പ്രദർശിപ്പിക്കുകയും ചെയ്‌തിരുന്നു. ഐഎഫ്എഫ്കെയിൽ ഉൾപ്പെടെ പ്രദർശിപ്പിച്ചു. ശേഷം തിയറ്ററിൽ ഇറക്കാമെന്നാണ് പുള്ളി പറഞ്ഞത്. ഇടയിൽ മറ്റൊരാളെ ഇൻവെസ്‌റ്റ് ചെയ്യിക്കാമെന്നും പറഞ്ഞു. എന്നാൽ അത് ശരിയായി തോന്നിയില്ല. അതിനിടെ ഒടിടിയിൽ റിലീസ് ചെയ്യാമെന്ന് പറഞ്ഞു; ടൊവിനോ തുടർന്നു.
ഒടിടിയിൽ സിനിമ റിലീസ് ചെയ്യാൻ കഴിയാത്തതിന്റെ കാരണവും ടൊവിനോ വ്യക്തമാക്കി. സിനിമയുടെ ക്രിയേറ്റീവ് റൈറ്റ്സ് മുഴുവൻ അവർക്ക് കൊടുക്കണം എന്നാണ് ഒടിടി നിയമം. എന്നാൽ ഒടിടി പോളിസി അംഗീകരിക്കാത്തതും അദ്ദേഹത്തിന്റെ സോഷ്യൽ പ്രൊഫൈലും തടസമായി വന്നുവെന്നും ചൂണ്ടിക്കാട്ടി. ഇത്തരം സിനിമകളിൽ അഭിനയിക്കുന്നത് പ്രശ്‌നം ആയിരുന്നെങ്കിൽ അദൃശ്യജാലകങ്ങളിൽ താൻ അഭിനയിക്കില്ലായിരുന്നു എന്നും താരം വ്യക്തമാക്കി.
ഇപ്പോഴും സിനിമ ഡിസ്ട്രിബ്യൂട്ട് ചെയ്യാനോ ഒടിടി റിലീസിനോ അവസരമുണ്ടെങ്കിൽ അതിനോട് സഹകരിക്കാനോ യാതൊരു മടിയും തനിക്കില്ലെന്ന് പറഞ്ഞ ടൊവിനോ ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണെന്നും നിലപാട് അറിയിച്ചു. പഴയ സനലേട്ടനെ ഇഷ്‌ടമാണെന്നും ഇപ്പോഴത്തെ സനലേട്ടനെ മനസിലാവുന്നില്ലെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
അതേസമയം, തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതു കൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റർ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാൻ ചിത്രത്തിലെ നായകന്‍ കൂടിയായ ടൊവിനോ ശ്രമിക്കുന്നില്ലെന്നായിരുന്നു പ്രമുഖ സംവിധായകൻ സനൽ കുമാർ ശശിധരന്റെ ആരോപണം. പണം മുടക്കാൻ തയാറായി വന്നയാൾ നഷ്‌ടം താങ്ങാൻ തയ്യാറാണെങ്കിൽ ടോവിനോ എന്തിന് അതിൽ വേവലാതിപ്പെടുന്നുവെന്നും സനൽ ചോദിച്ചിരുന്നു.












Click it and Unblock the Notifications