'ആരുടെയെങ്കിലും കണ്ണീര് വീണിട്ടുണ്ടെങ്കിൽ തിരിച്ചടി ഉറപ്പ്'; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മല്ലിക സുകുമാരൻ
മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. താൻ ഇതുവരെ ആ റിപ്പോർട്ട് കാണുകയോ വായിക്കുകയോ ചെയ്‌തിട്ടില്ലെന്ന് അവർ പറഞ്ഞു. എന്നാൽ പരാതി ഉന്നയിച്ച കുട്ടികളുടെ വാക്കുകൾ കേൾക്കണമെന്നും ഇക്കാര്യത്തിൽ സർക്കാരും സംഘടനകളും പിന്തുണ നൽകി സത്യം തെളിയിക്കണമെന്നും മല്ലിക ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരുപാട് ഫോൺ കോളുകൾ വരുന്നുണ്ടെന്നും എന്നാൽ തനിക്ക് ഈ വിഷയത്തിൽ പ്രതികരിക്കാൻ ഒന്നും അറിയില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. അമ്മ സംഘടനയെ കുറിച്ചും മല്ലിക സംസാരിച്ചു. തെറ്റ് ചെയ്‌തവർ ആരാണെങ്കിലും സംഘടനയിൽ ഉള്ളവർ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുമെന്നായിരുന്നു അവർ പറഞ്ഞത്.

'പലരും മാറി നിൽക്കേണ്ടി വരും, പലരും രാജി വയ്‌ക്കേണ്ടി വരും. ഈ സർക്കാരിൽ എനിക്കൊരു പ്രതീക്ഷയുണ്ട്. ഇത്രയും വലിയൊരു കാര്യം അങ്ങനങ്ങ് തഴയുമോ? ഇപ്പോഴത്തെ സർക്കാരിൽ മുഖ്യമന്ത്രി തന്നെ കൊണ്ട് വന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. സ്ത്രീകൾ പോലീസ് സ്‌റ്റേഷനിൽ പോവണ്ട, മൊഴിയെടുക്കാൻ അങ്ങോട്ട് ചെല്ലണം എന്നൊക്കെ. അത്രപോലും സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്നുണ്ട് ഈ സർക്കാർ' മല്ലിക പറഞ്ഞു.
'ആരോപണം ഉന്നയിക്കുന്നവർക്കും ഒരു ബാധ്യതയുണ്ട്. മൊത്തത്തിൽ പറയുന്നത് ശരിയല്ല. എല്ലാ സിനിമാക്കാരും അങ്ങനെയാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. ഇപ്പോഴാണ് ഇത്തരം ഒരുപാട് വാർത്തകൾ വെളിയിൽ വരുന്നത്. സിനിമാ നിർമ്മാണം ഒരു തമാശയായി മാറുന്നുണ്ട്. കുറച്ച് പണമുണ്ടെങ്കിൽ ആർക്കും പടം പിടിക്കാമെന്ന നിലയാണ്' അവർ പറയുന്നു.
'ആരൊക്കെയാണ് കുറ്റക്കാർ എന്ന് കണ്ടുപിടിക്കുന്നതിന് സർക്കാർ കൂടുതൽ പ്രാധാന്യം കൊടുക്കണം. മുൻപ് ജീവിച്ചിരുന്ന ഞങ്ങളെ പോലുള്ളവർക്കാണ് ആത് ആശ്വാസം. അന്നൊക്കെ നിർമ്മാതാവായിരുന്നു എല്ലാം. ഇന്ന് ഒരുപാട് ടെക്‌നോളജി ഒക്കെ വന്നതോടെ ജോലി കൂടുതൽ എളുപ്പമായി. അന്നൊന്നും ഇങ്ങനെ അല്ലായിരുന്നു, ഇന്ന് സിനിമ വെറും ബിസിനസായി, ഇവിടം ശരിയല്ലെന്ന് തോന്നിയാൽ അന്തസായി പിന്മാറാം' മല്ലിക വ്യക്തമാക്കി.
'തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് സർക്കാർ കണ്ടുപിടിക്കണം, സംഘടനയോടും എനിക്ക് അതാണ് പറയാനുള്ളത്. ഏതെങ്കിലും പെൺകുട്ടികൾ പരാതിയുമായി വന്നാൽ അത് ആത്മാർത്ഥമായി അന്വേഷിക്കണം. ആരുടെയെങ്കിലും കണ്ണിൽ നിന്ന് കണ്ണീർ വീണിട്ടുണ്ടെങ്കിൽ അതിന് തിരിച്ചടി കിട്ടിയിരിക്കും. ചിലരൊക്കെ ഇപ്പോഴും അനുഭവിക്കുന്നത് കണ്ടില്ലേ?' മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു.
മകനായ പൃഥ്വിരാജിന് സംസ്ഥാന അവാർഡ് കിട്ടിയതിലും മല്ലിക തന്റെ അഭിപ്രായം അറിയിച്ചു. പൃഥ്വി വളരെയധികം കഷ്‌ടപ്പെട്ടുവെന്നും അതിനാൽ ഒരു സാധാരണ പ്രേക്ഷക എന്ന നിലയിലും അമ്മയെന്ന നിലയിലും അവാർഡ് നേട്ടത്തിൽ താൻ തൃപ്‌ത ആണെന്നും മല്ലിക പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ പ്രേക്ഷകരോടാണ് നന്ദി പറയാണുള്ളതെന്നും അവർ വ്യക്തമാക്കി.
സിനിമാ വിമർശനങ്ങൾ അതിരു കടക്കുന്നുവെന്നും മല്ലിക ചൂണ്ടിക്കാണിച്ചു. സിനിമയ്ക്ക് എന്നും നല്ല വിമർശനങ്ങൾ ആവശ്യമാണ്. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ലൈക്കും ശ്രദ്ധയും ഒക്കെ പിടിച്ചുപറ്റാനായി മാത്രം നിരൂപണം ചെയ്യുന്നവരായി ചിലർ മാറി. അത്ര വലിയ മഹാകാവ്യങ്ങൾ ഒക്കെ എഴുതിയവർ ഒന്നുമല്ല ഈ വിമർശിക്കുന്നതെന്നും മല്ലിക കൂട്ടിച്ചേർത്തു.












Click it and Unblock the Notifications