'മമ്മൂക്കയോടൊപ്പം പത്ത് സിനിമകൾ കൂടി ചെയ്യണം, ആ നടനൊപ്പമുള്ള അനുഭവം മറക്കാനാവില്ല'; ഗൗതം മേനോൻ
മലയാളിയാണെങ്കിലും തമിഴ് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന സംവിധായകരിൽ ഒരാളാണ് ഗൗതം വാസുദേവ് മേനോൻ. നിരവധി ഹിറ്റ് ചിത്രങ്ങളുമായി വലിയൊരു ആരാധക വൃന്ദം തന്നെ അദ്ദേഹത്തിനുണ്ട്. പ്രത്യേക ശൈലിയിലുള്ള ഗൗതം മേനോൻ ചിത്രങ്ങൾ പലപ്പോഴും തിയേറ്ററുകളിൽ മാത്രമല്ല, ഒടിടിയിലും ഹിറ്റാണ്. ഗൗതം മേനോൻ ചിത്രങ്ങളിൽ നായകൻമാർക്ക് മാത്രം പ്രത്യേക ഫാൻ ബേസുണ്ട്.
അദ്ദേഹത്തിന്റെ ആദ്യ മലയാള ചിത്രം ഇപ്പോൾ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്‌സ്' എന്ന മമ്മൂട്ടി നായകനായ ചിത്രമാണ് ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം. ഗോകുൽ സുരേഷ് ഉൾപ്പെടെയുള്ള താരങ്ങൾ അണിനിരക്കുന്ന ചിത്രം ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് എന്ന കാര്യം ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ വേഷയിൽ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് ഗൗതം മേനോൻ.

ഗൗതം മേനോന്റെ വാക്കുകൾ
മലയാളത്തിലേക്ക് വരുമ്പോൾ കാര്യമായ ടെൻഷൻ ഉണ്ടായിരുന്നു. തമിഴിൽ ഉള്ളവർ ഞാൻ മലയാളിയാണെന്ന് പറയും, ഇവിടെയുള്ളവർ ഞാൻ തമിഴനാണെന്നും പറയും. എന്തിനാണ് ഇവിടെ വന്നത്, വഅവിടെ തന്നെ ഇരുന്നൂടെ എന്നൊക്കെ ആളുകൾ ചോദിച്ചേക്കും. എന്നാലും കുഴപ്പമില്ല സിസ്‌റ്റത്തിന്റെ ഭാഗം മാത്രമാണ്.
മമ്മൂക്കയോടൊപ്പം ഒരു പത്ത് സിനിമകൾ എങ്കിലും ചെയ്യണമെന്നാണ് എന്റെ ഇപ്പോഴത്തെ ആഗ്രഹം. അദ്ദേഹത്തിൽ നിന്ന് ഞാൻ ഒരുപാട് പഠിച്ചു. ഒരു നടൻ ഒരു ഷോട്ടിനോട് എന്തൊക്കെ ചെയ്യണമെന്നും എങ്ങനെയൊക്കെ നേരിടണമെന്നും ഞാൻ പഠിച്ചു. മുഴുവൻ ഈ പ്രക്രിയ ആസ്വദിക്കുകയായിരുന്നു. ഞാൻ അങ്ങനെ ഷോ ഓഫ് ചെയ്‌ത് ഒരു ഷോട്ടും വച്ചിട്ടില്ല. അദ്ദേഹത്തിന് എല്ലാം അറിയാമായിരുന്നു. എന്നിട്ടും പുള്ളി അങ്ങനെ വന്നിട്ടില്ല. ചെറിയൊരു മാജിക് എല്ലാ ഷോട്ടിലും വച്ചിട്ട് പോവുമായിരുന്നു.
മറക്കാൻ പറ്റാത്ത താരങ്ങളിൽ ഒന്ന് കമൽ സർ തന്നെയാണ്. വേട്ടയാട് വിളയാട് സമയത്തെ അനുഭവങ്ങൾ അത്രയും നല്ലതായിരുന്നു. നല്ലൊരു കൊമേഷ്യൽ ആക്ഷൻ പടം എന്ന രീതിയിൽ തന്നെയാണ് അത് ചെയ്‌തത്. ഒരു ഫാൻ ബോയ് എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച ദിനങ്ങളായിരുന്നു അത്. ചിമ്പുവിനെയും മറക്കാൻ കഴിയില്ല. കാരണം ഒരു ഷോട്ടിൽ നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം നമുക്ക് അദ്ദേഹം തരും.
ചില ഷോട്ടുകൾ ഈ സിനിമയിലും മമ്മൂക്കയ്ക്ക് വേണ്ടി ആഘോഷിക്കാനായി ഞാൻ വെച്ചിരുന്നു. എനിക്കായിട്ട് ചില സീനുകൾ ഞാൻ വെച്ചിട്ടുണ്ട്. 45 ദിവസം നീണ്ട ഷൂട്ട് ആയിരുന്നു സിനിമയുടേത്. തമിഴിൽ ഒക്കെ ഒരു വർഷം കൊണ്ടാണ് സിനിമകൾ ഷൂട്ട് ചെയ്‌തു തീർക്കുന്നത്. അവിടെ ഞായറാഴ്‌ച ഒന്നും ഷൂട്ട് ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ അന്ന് പേയ്‌മെന്റ് ഒക്കെ ഡബിളാണ്. ഇവിടെ രണ്ട് ദിവസം ബ്രേക്ക് കിട്ടിയപ്പോൾ നന്നായി എൻജോയ് ചെയ്‌തു.
മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാൻ ചെന്നപ്പോൾ വളരെ ടെൻഷൻ ഉണ്ടായിരുന്നു. ട്രാൻസിന് ശേഷം പിന്നെ ഞാൻ ചെയ്യുന്നത് ബസൂക്കയാണ്. ആദ്യ ദിവസം തന്നെ സാറിന്റെ കൂടെയായിരുന്നു ഷൂട്ട്. സാറാണ് ചില നിർദ്ദേശങ്ങൾ തന്നത്. അതോടെ ഞാൻ കംഫർട്ടബിൾ ആയി. എനിക്കായിരുന്നു സാറിനൊപ്പം കൂടുതൽ ഡയലോഗ്. വളരെ നല്ല എക്‌സ്‌പീരിയൻസ് തന്നെയായിരുന്നു അത്.












Click it and Unblock the Notifications