'3 ദിവസത്തെ അതിഥി വേഷത്തിന് 5,90,000 രൂപ നൽകി, തങ്കൻ ചേട്ടന് എല്ലാം അറിയാം'; ജോജുവിന് ലിജോയുടെ മറുപടി
ചുരുളി സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ജോജു ജോർജിന് മറുപടിയുമായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളിയിൽ അഭിനയിച്ചത് തെറ്റിദ്ധരിപ്പിച്ചു കൊണ്ടായിരുന്നുവെന്നും തനിക്ക് പ്രതിഫലം ലഭിച്ചെല്ലുന്നുമുള്ള ജോജുവിന്റെ ആരോപണം തള്ളിക്കൊണ്ട് പ്രതിഫലം കൈമാറിയതിന്റെ കണക്കുകൾ ഉൾപ്പെടെ പുറത്തുവിട്ടാണ് ലിജോയുടെ പ്രതികരണം. ജോജുവിനെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു ലിജോ മറുപടിയുമായി രംഗത്ത് വന്നത്. എ സർട്ടിഫിക്കറ്റുള്ള പതിപ്പ് ഇതുവരെയും തിയേറ്ററിൽ റിലീസ് ചെയ്‌തിട്ടില്ലെന്നും അത് ചെയ്യാൻ താൻ തയ്യാറാണെന്നുമാണ് ലിജോ ജോസ് പറയുന്നത്. മാത്രമല്ല ജോജുവിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന വാദവും ലിജോ പൂർണമായും തള്ളിക്കളഞ്ഞു. തന്റെ സഹപ്രവർത്തകരായ നിർമ്മാതാക്കൾക്ക് വിഷമം ഉണ്ടായതിനാലാണ് ഈ പ്രതികരണം എന്നും ലിജോ പറയുന്നു.

പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്, സുഹൃത്തുക്കളായ നിർമ്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ്
ചെയ്‌തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈക്കോടതി വിധിയുണ്ട്; ലിജോ ജോസ് പറയുന്നു.
സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചതായി ഓർമ്മയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം .ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും . മൂന്ന് ദിവസത്തെ അതിഥി വേഷത്തിനായി ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു; ലിജോ പറയുന്നു.
ഇതിന് താഴെ നൽകിയ വൗച്ചറിൽ ജോജുവിന് നൽകിയ പ്രതിഫലം ഉൾപ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. 5 ലക്ഷം രൂപയാണ് മൂന്ന് ദിവസത്തെ ഷൂട്ടിനായി ജോജു കൈപ്പറ്റിയതെന്ന് ലിജോ പങ്കുവച്ച കുറിപ്പിൽ വ്യക്തമാണ്. ഇത് കൂടാതെ ജിഎസ്‌ടി ഇനത്തിൽ 90000 രൂപയും നിർമ്മാതാക്കൾക്ക് ചിലവായി. അങ്ങനെ ആകെ തുകയായി 5,90,000 രൂപ ജോജു ജോർജിന് ഈ ചിത്രത്തിന്റെ പ്രതിഫലമായി നൽകിയെന്നാണ് അദ്ദേഹം പറയുന്നത്.
നേരത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോജു ചുരുളി സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് താൻ തെറി പറഞ്ഞ് അഭിനയിച്ചതെന്നായിരുന്നു ജോജു ജോർജ് ആരോപിച്ചത്.
എന്നാൽ അവർ അത് റിലീസ് ചെയ്‌തുവെന്നും അതിപ്പോള്‍ താനാണ് ചുമന്നു കൊണ്ടു നടക്കുന്നതെന്നും നടൻ ആരോപിച്ചിരുന്നു. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. ഈ പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്‌തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയതെന്നും അഭിനയിച്ചതിന് കൃത്യമായി പ്രതിഫലം പോലും കിട്ടിയില്ലെന്നും ജോജു പറയുകയുണ്ടായി.
ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാവുകയും ഒരുവിഭാഗം ജോജുവിനെതിരെ രംഗത്ത് വരികയും ചെയ്‌തത്. ജോജു കള്ളം പറയുകയായിരുന്നു എന്നാണ് ചിലർ വാദിച്ചത്. സിനിമയുടെ പൂർണമായ കാര്യങ്ങൾ അറിയാതെ എങ്ങനെയാണ് അഭിനയിക്കുക എന്നും ജോജു തന്നെയാണ് സംഭാഷണങ്ങൾ എല്ലാം ഡബ്ബ് ചെയ്‌തത് എന്നും ചിലർ ചൂണ്ടിക്കാട്ടി.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത ചുരുളി റിലീസ് സമയത്ത് തന്നെ വലിയ ചർച്ചാ വിഷയമായിരുന്ന സിനിമയായിരുന്നു. ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ജോജു ജോർജ്, സൗബിൻ ഷാഹിർ എന്നിവർ ഉൾപ്പെടെ വലിയ താരനിര തന്നെയാണ് ഈ ചിത്രത്തിൽ അണിനിരന്നത്. തെറിയും മോശം വാക്കുകളും ഒക്കെയുള്ളതിനാൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആയിരുന്നു ലഭിച്ചത്.












Click it and Unblock the Notifications