'തിരുവനന്തപുരം ലോബി എന്നൊരു സംഭവമില്ല, മോഹൻലാലും ഞാനും ഒരുമിച്ചത് 10 വർഷത്തിന് ശേഷം'; മണിയൻപിള്ള രാജു
മലയാള സിനിമയിൽ പലവിധത്തിലുള്ള പ്രശ്‌നങ്ങൾ കൂടുതലായി ചർച്ചയായ പതിറ്റാണ്ടുകളിൽ ഒന്നാണ് ഇപ്പോഴത്തേത്. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനോട് അനുബന്ധിച്ചുള്ള ബഹളങ്ങളും മാത്രമല്ല സിനിമയിലെ ലഹരി ഉപയോഗവും നിർമ്മാതാക്കളുടെ പരാതിയും ഒക്കെ ഇതിനോട് കൂട്ടി വായിക്കാം. എന്നാൽ വർഷങ്ങളായി മോളിവുഡിനെതിരെ ഉയരുന്ന ഒരു ആരോപണമാണ് ജാതീയ വേർതിരിവുകളും ലോബികളുടെ കടന്നുകയറ്റം.
അതിൽ ഏറ്റവുമധികം പഴി കേട്ടത് തിരുവനന്തപുരം നായർ ലോബി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കൂട്ടം ആളുകളെയാണ്. സൂപ്പർതാരം മോഹൻലാൽ മുതൽ സംവിധായകനായ പ്രിയദർശനും എംജി ശ്രീകുമാറും അങ്ങനെ ഒട്ടേറെ പേർക്ക് ഇതിന്റെ പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ തുറന്ന് സംസാരിക്കുകയാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു.

ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മണിയൻപിള്ള രാജു തന്റെ അഭിപ്രായം പങ്കുവച്ചത്. സിനിമയിൽ അങ്ങനെയൊരു തിരുവനന്തപുരം ലോബി ഒന്നുമില്ലെന്നും താനും മോഹൻലാലും ഇപ്പോൾ പത്ത് വർഷത്തിന് ശേഷമാണ് ഒരുമിച്ച് അഭിനയിക്കുന്നതെന്നും അങ്ങനെ ഒരു ലോബി സത്യമായിരുനെങ്കിൽ പുള്ളിയുടെ കൂടെ താനും അഭിനയിക്കേണ്ടതല്ലേ എന്നും മണിയൻപിള്ള രാജു ചോദിച്ചു.
മണിയൻപിള്ള രാജുവിന്റെ വാക്കുകൾ
മോഹൻലാലും ഞാനുമായിട്ട് ഒരു സിനിമ അഭിനയിച്ചിട്ട് പത്ത് വർഷം കഴിഞ്ഞു. ഇപ്പോഴാണ് തുടരും ചെയ്‌തത്. തിരുവനന്തപുരം ലോബിയാണെങ്കിൽ പുള്ളി പറയാത്തതെന്താ എന്നെ വിളിക്കാൻ. ഇപ്പോൾ മമ്മൂട്ടിയുടെ കൂടെ ഞാൻ സിനിമ ചെയ്‌തിട്ട് നാല് വർഷം കഴിഞ്ഞു. എന്നെ വിളിക്കുന്ന സുഹൃത്താണ് അദ്ദേഹം. ലോബിയിങ് എന്ന് പറയുന്നതിന് ഒന്നും സ്ഥാനമില്ല, ഒരാൾക്ക് മാർക്കറ്റ് ഉണ്ടോ അപ്പോൾ അയാളെ വിളിക്കും.
ഇപ്പൊ ചിലരൊക്കെ പറയുന്നുണ്ട് മട്ടാഞ്ചേരിയിൽ ഒക്കെ ഒരു ടീമുണ്ട് അങ്ങനെയെന്നൊക്കെ. അതൊക്കെ പക്ഷേ എനിക്ക് തോന്നുന്നത് അവർ സുഹൃത്തുക്കൾ ഒരുമിച്ച് താമസിക്കുന്നതായിരിക്കും. ക്യാമറാമാൻ, സംവിധായകൻ അങ്ങനെയൊക്കെ. ആദ്യത്തെ മൂന്ന് ഹീറോസും തിരുവനന്തപുരത്ത് നിന്നുള്ളവർ അല്ലേ. നസീർ സാർ ആയാലും സത്യൻ സാർ ആയാലും മധു സാർ ആയാലും അവരൊക്കെ തിരുവനന്തപുരത്ത് ഉള്ളവരല്ലേ.
അന്ന് മെരിലാൻഡ് സ്‌റ്റുഡിയോ ഉണ്ടായിരുന്നു. അതുകൊണ്ട് സിനിമകൾ ഇവിടെയാണ് കൂടുതൽ എടുത്തുകൊണ്ടിരുന്നത്. ഞാനൊക്കെ അന്ന് കൂടുതലും പ്രിയന്റെ പടങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരുന്നത്. ഞാൻ ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചത് ജോഷി സാറിന്റെ സിനിമകളിലാണ്, 38 എണ്ണത്തോളം വരും. പക്ഷേ ജോഷി സാർ എറണാകുളത്താണ്.
പിന്നെ എല്ലാവരും ജാതിയുടെ കാര്യവും പറയുന്നത് കേൾക്കാറുണ്ട്. എംടി വാസുദേവൻ നായർ എന്ന് പറയുന്ന ഒരാളാണ് മമ്മൂട്ടിയെ കൊണ്ട് വന്നത്, ഫാസിൽ എന്ന് പറയുന്ന ഒരാളാണ് മോഹൻലാലിനെ കൊണ്ട് വന്നത്. അപ്പോൾ അതിൽ അതും പൊളിഞ്ഞില്ലേ. ജാതിയും മതത്തിലും ഒന്നും ഒരു കാര്യവുമില്ല. കഴിവുണ്ടെങ്കിൽ സിനിമയിൽ വിജയിക്കാം, അല്ലാത്തവരെ പുറത്താക്കും.
കിരീടത്തിൽ സേതുമാധവന്റെ അച്ഛനായി തിലകൻ ചേട്ടനാണ് കറക്റ്റ്, മറിച്ച് ഹിസ് ഹൈനസ് അബ്‌ദുള്ളയിൽ ചെയ്‌ത വേഷത്തിന് നെടുമുടി വേണുവാണ് കറക്റ്റ്. ഞാനെടുത്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ തിലകൻ ചേട്ടൻ ചെയ്‌ത വേഷം പുള്ളിക്ക് മാത്രമേ പറ്റൂ, അത് സുഹൃത്താണ് തിരുവനന്തപുരം ആണ് എന്നൊക്കെ പറഞ്ഞുകൊണ്ട് നെടുമുടി വേണുവിനെ ഇടാൻ പറ്റില്ല.
ഞാൻ ഒരുപാട് കഷ്‌ടപ്പെടുകയും ഒറ്റയ്ക്ക് ഇരുന്ന് കരയുകയും ഒക്കെ ചെയ്‌ത സമയങ്ങളും തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് കാണാൻ കഴിയുന്നുണ്ട്. പക്ഷേ എനിക്ക് ഇപ്പോൾ സംതൃപ്‌തി ഉണ്ട്. ഞാൻ ആഗ്രഹിച്ച സ്ഥലത്ത് എതാൻ കഴിഞ്ഞു. വലിയ സൂപ്പർസ്‌റ്റാർ ആവണം എന്നൊന്നും അല്ല, ഒരു സ്വഭാവനടൻ ആവണമെന്നായിരുന്നു എന്റെ ആഗ്രഹം. 50 വർഷം ഇൻഡസ്ട്രിയിൽ നിൽക്കാൻ കഴിഞ്ഞത് താനെ വലിയ ഭാഗ്യം.












Click it and Unblock the Notifications