ദുബായിൽ സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വസിക്കാം; കാര്യമായ ഇടിവ്, 24 കാരറ്റിന്റെ വില എത്ര?
അബുദാബി: ദുബായിൽ സ്വർണവില കുറഞ്ഞു. ആഗോള വിപണിയിലെ തളർച്ചയുടെ പ്രതിഫലനമായാണ് ഇന്ന് രാവിലെയോടെ തന്നെ ദുബായ് മാർക്കറ്റിൽ പ്രകടമായത്. പലിശ നിരക്കിനെക്കുറിച്ചുള്ള പ്രതീക്ഷകളാണ് നിലവിൽ നിക്ഷേപകരെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെക്കാൾ കൂടുതൽ സ്വാധീനിക്കുന്നതെന്നാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.
രാവിലെയോടെ, 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 577.50 ദിർഹമായി രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്‌ച ഇത് 582.25 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണവില 539 ദിർഹമിൽ നിന്ന് 534.75 ദിർഹമായും കുറഞ്ഞു. കഴിഞ്ഞ ആഴ്‌ചകളിലെ ഉയർന്ന വിലനിലവാരത്തിന് ശേഷം സ്വർണം വാങ്ങുന്നവർക്ക് ഇതൊരു ചെറിയ സാധ്യത തുറന്നുനൽകുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസകരമായ കാര്യം.

ആഗോളതലത്തിൽ ബുള്ളിയൻ വില 4,800 ഡോളറിനും താഴേക്ക് പോയി, ഏഷ്യൻ വ്യാപാരത്തിന്റെ തുടക്കത്തിൽ ഇത് 4,775 ഡോളറിലെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിൽ സംഘർഷങ്ങളുണ്ടായിട്ടും ഈ വിലയിടിവ് പ്രകടമായി എന്നതാണ് ശ്രദ്ധേയം. പണനയത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെക്കാൾ വിപണിയെ ശക്തമായി സ്വാധീനിക്കുന്നുവെന്ന് തന്നെയാണ് ഇത് കാണിക്കുന്നത്.
എന്തുകൊണ്ട് ദുബായിൽ സ്വർണവില കുറയുന്നു?
യുഎസ്-ഇറാൻ സംഘർഷം എണ്ണവിലയും ഡോളറിന്റെ മൂല്യവും ഉയർത്തിയിട്ടുണ്ട്. ഡോളർ ശക്തിപ്പെടുന്നത് ആഗോള സ്വർണവിപണിയിൽ സാധാരണയായി ദോഷകരമായി ബാധിക്കാറുണ്ട്. പണം ആവശ്യമുള്ള നിക്ഷേപകർ സ്വർണം വിൽക്കുന്നത് വിലയിടിവിന് കാരണമാകുന്നു. പരമ്പരാഗതമായി സുരക്ഷിത നിക്ഷേപമായി പരിഗണിച്ചിട്ടും, യുദ്ധം തുടങ്ങിയ ശേഷം രാജ്യാന്തര സ്വർണവില കുത്തനെ ഇടിഞ്ഞതായാണ് കണക്കാക്കുന്നത്.
ഉയരുന്ന യുഎസ് ബോണ്ട് യീൽഡുകൾ സ്വർണവിലയ്ക്ക് കൂടുതൽ സമ്മർദ്ദം ചെലുത്തും. യീൽഡുകൾ കൂടുമ്പോൾ, സ്വർണം പോലുള്ള പലിശയില്ലാത്ത ആസ്‌തികൾ കൈവശം വെക്കുന്നത് ചെലവേറിയതാകും. ഇത് വലിയ നിക്ഷേപ ഫണ്ടുകളെ അവരുടെ പോസിഷനുകൾ കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ ഉയർന്ന ഭൗമരാഷ്ട്രീയപരമായ അപകടസാധ്യതകൾക്കിടയിലും ഈ ലിക്വിഡിറ്റി വിൽപന ആഗോള സ്പോട്ട് വിലകളെ താഴ്ത്തി.
ഏഷ്യയിലേക്ക് സ്വർണം ശുദ്ധീകരിക്കാനും കയറ്റുമതി ചെയ്യാനുമുള്ള ഒരു പ്രധാന കേന്ദ്രമാണ് ദുബായ്. കയറ്റുമതി തടസപ്പെട്ടതോടെ പ്രാദേശിക വിപണിയിൽ സ്വർണത്തിന്റെ ലഭ്യത വർധിച്ചു. ഇതോടെ വില കുറയുകയും ചെയ്‌തു. കഴിഞ്ഞ ദിവസം അക്ഷയ തൃതീയായതിനാൽ വലിയ രീതിയിൽ ദുബായ് മാർക്കറ്റിലും സ്വർണം വാങ്ങൽ നടന്നിട്ടുണ്ട്. എന്നിട്ടും പിറ്റേന്ന് വിലക്കുറവ് തുടരുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.












Click it and Unblock the Notifications