ജാതി സെൻസസ്, കർഷകർക്ക് ധനസഹായം; രാജസ്ഥാനിൽ വമ്പൻ വാഗ്‌ദാനങ്ങളുമായി കോൺഗ്രസ് പ്രകടനപത്രിക
ജയ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ വാഗ്‌ദാനങ്ങളുടെ കെട്ടഴിച്ച് കോൺഗ്രസ് പ്രകടനപത്രിക. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്നും, കർഷകർക്ക് രണ്ട് ലക്ഷം രൂപയുടെ പലിശരഹിത വായ്‌പ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
വീണ്ടും അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിലുള്ള നിയമനങ്ങൾ നടത്താനുള്ള പുതിയ പദ്ധതി തയ്യാറാക്കുമെന്നും, വിശദമായ ജാതി സെൻസസ് നടത്തുമെന്നും പ്രകടനപത്രികയിൽ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് വോട്ടെണ്ണലും നടക്കും.

കോൺഗ്രസും ബി ജെ പിയും മാറി മറി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. 1900 ന് ശേഷം ഒരിക്കൽ പോലും ഒരു പാർട്ടിക്കും സംസ്ഥാനത്ത് തുടർഭരണം ലഭിച്ചിട്ടില്ല. ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് ചരിത്രം കുറിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
2018ൽ നടന്ന തിരഞ്ഞെടുപ്പിൽ 200 അംഗ നിയമസഭയിൽ 100 സീറ്റുകൾ നേടിയായിരുന്നു വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാരിനെ കോൺഗ്രസ് താഴെയിറക്കിയത്. സംസ്ഥാനത്തെ പതിവ് തെറ്റിച്ച് ഭരണത്തുടർച്ച നേടുമെന്ന ബിജെപി അവകാശവാദങ്ങളെ തകർത്തെറിഞ്ഞായിരുന്നു കോൺഗ്രസിന്റെ തേരോട്ടം. 73 സീറ്റുകളായിരുന്നു ബിജെപിയ്ക്ക് ലഭിച്ചത്.
അതേസമയം, മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവ നേതാവ് സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാരവടംവലിയാണ് കോൺഗ്രസിന് ഇക്കുറി പ്രധാന തലവേദന. 2020ൽ ഗെഹ്ലോട്ടിനെതിരെ വിമതനീക്കം നടത്തി വിശ്വസ്തരായ 18 എം എൽ എമാരുമായി ഒരു മാസത്തിലധികം ക്യാമ്പ് ചെയ്ത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സച്ചിന്റെ നടപടിയോടെയാണ് പ്രതിസന്ധിയുടെ തുടക്കം. ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്താതെ വിട്ടുവീഴ്‌ചക്കില്ലെന്നായിരുന്നു സച്ചിന്റെ നിലപാട്.
പിന്നീട് ഹൈക്കമാൻഡ് നേതൃത്വം ഇടപെട്ടായിരുന്നു സച്ചിനെ മടക്കിയെത്തിച്ചത്. എന്നാൽ ഗെഹ്ലോട്ട് സർക്കാരിനെതിരെ കടുത്ത ഭാഷയിൽ പല അവസരങ്ങളിലും സച്ചിൻ പരസ്യവിമർശനം ഉയർത്തി.
ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്‌തിരുന്നു. ബിജെപി പാളയത്തിലും ആഭ്യന്തര പ്രശ്‌നങ്ങൾ പുകയുന്നുണ്ട്. പാർട്ടി അധ്യക്ഷൻ സതീഷ് പൂനിയയും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും തമ്മിലാണ് ഭിന്നത നിലനിൽക്കുന്നത്.












Click it and Unblock the Notifications