തെലങ്കാനയിൽ വാഗ്‌ദാന പെരുമഴ തീർത്ത് കോൺഗ്രസ്; പ്രകടന പത്രിക പുറത്ത്
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ വോട്ടർമാർക്ക് മുൻപിൽ വാഗ്‌ദാന പെരുമഴ തീർത്ത് കോൺഗ്രസ് പ്രകടന പത്രിക. ദരിദ്രർ മുതൽ ഇങ്ങോട്ട് എല്ലാ അവശ വിഭാഗങ്ങളെയും ഒരുപോലെ കൈയിലെടുക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസ് ഇക്കുറി മത്സരരംഗത്ത് ഇറങ്ങുന്നതെന്ന് പ്രകടന പത്രികയിൽ നിന്ന് വ്യക്തമാണ്.
ദരിദ്ര കുടുംബങ്ങളിലെ നവജാത ശിശുക്കൾക്ക് വേണ്ടി 'ഗോൾഡൻ മദർ' സ്‌കീം ഉൾപ്പെടെ വിപുലമായ പദ്ധതികളാണ് കോൺഗ്രസ് ജനങ്ങൾക്ക് മുൻപിൽ വയ്ക്കുന്നതെന്ന് ഇടിവി ഭാരത് റിപ്പോർട്ട് ചെയ്യുന്നു.

യുവതികളുടെ വിവാഹത്തിന് ധനസഹായമായി ഒരു ലക്ഷം രൂപ, ഇന്ദിരാമ്മ പദ്ധതിയുടെ ഭാഗമായി പത്ത് ഗ്രാം സ്വർണം, കാർഷിക ആവശ്യത്തിനായി 24 മണിക്കൂറും ലഭ്യമാവുന്ന വൈദ്യുതി എന്നിങ്ങനെ നിരവധി വാഗ്‌ദാനങ്ങൾ പ്രകടന പത്രികയിലുണ്ടെന്നാണ് സൂചന.
ഇതിന് പുറമെ സംസ്ഥാനത്തെ പ്രാദേശിക വികാരങ്ങളുടെ പൾസ് മനസിലാക്കി കൊണ്ട് തെലങ്കാന പ്രസ്ഥാനത്തിലെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 25000 രൂപ പെൻഷനും, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നു. കർഷകർക്ക് വായ്‌പകളിൽ കൂടുതൽ ആനുകൂല്യങ്ങളും പാർട്ടി വാഗ്‌ദാനം ചെയ്യുന്നു.
പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ:
ഹൈദരാബാദിലെ കനലുകളുടെ നവീകരണം, കൂടുതൽ മെച്ചപ്പെട്ട പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കൽ, എല്ലാ ജില്ലയിലും ഗുരുകുല സ്‌പോർട്‌സ് സ്‌കൂളുകൾ, ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ വർധിപ്പിക്കൽ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പതിനെട്ട് വയസായ പഠിക്കുന്ന എല്ലാ പെൺകുട്ടികൾക്കും സൗജന്യ ഇ-സ്‌കൂട്ടർ, മദ്യ ശാലകൾ നിരത്തലാക്കൽ, ഓട്ടോ ഡ്രൈവർമാർക്ക് ധനസഹായം, സംസ്ഥാനത്തെ അധ്യാപക ഒഴിവുകൾ നികത്താനുള്ള നടപടികൾ തുടങ്ങി ജനപ്രിയ പ്രഖ്യാപനങ്ങൾ ഏറെയുണ്ട് കോൺഗ്രസിന്റെ വാഗ്‌ദാനങ്ങളിൽ.
നവംബർ മുപ്പതിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെട്രോ യാത്രയിലെ ഇളവ് മുതൽ പെൺകുട്ടികളുടെ വിവാഹ ധനസഹായം വരെ വിവിധ വിഭാഗങ്ങളെ ലക്ഷ്യം വച്ചാണ് കോൺഗ്രസ് ഇക്കുറി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications