ഇത് ആദ്യമായിട്ടൊന്നും അല്ലല്ലോ...; നേരിട്ട അവഗണനയിൽ പ്രതികരിച്ച് സഞ്ജു സാംസൺ
ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ ആദ്യമായി പ്രതികരിച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ബിഹൈൻഡ്വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ പ്രതികരണം. എല്ലായ്പോഴും നമ്മൾ ആഗ്രഹിക്കുന്നത് നടക്കണമെന്നില്ല എന്നാണ് താരം പറയുന്നത്, എന്താണോ ജീവിതത്തിൽ സംഭവിക്കുന്നത് അത് അംഗീകരിച്ചു മുൻപോട്ട് പോവണമെന്നും നമ്മളിൽ തന്നെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താരം വ്യക്തമാക്കി.
കരിയറിൽ പല വെല്ലുവിളികളും നേരിടേണ്ടി വരുമെന്നും, പലതിലൂടെയും കടന്നുപോവേണ്ടി വരുമെന്നും സഞ്ജു പറയുന്നു. നമുക്ക് വേണമെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ ദേഷ്യം പ്രകടിപ്പിക്കുകയോ, ആരെയെങ്കിലും കുറ്റപ്പെടുത്തുകയോ ചെയ്യാമെന്നും, എന്നാൽ അങ്ങനെ ചെയ്യാൻ താൻ തയ്യാറല്ലെന്നും സഞ്ജു ചൂണ്ടിക്കാണിക്കുന്നു.

നമ്മൾ ഒരു റിസൾട്ട് ആഗ്രഹിച്ചു അത് വന്നില്ലെങ്കിൽ മറ്റുള്ളവരെ അതിന് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. തന്റെ കുറവുകളെ മനസിലാക്കാനും, അത് മറികടന്ന് കൂടുതൽ മുന്നോട്ട് പോവാൻ തയ്യാറാവുമെന്നും സഞ്ജു പറയുന്നു. സിസ്‌റ്റത്തെയോ, ഏതെങ്കിലും വ്യക്തിയെയോ പഴിക്കുന്നതിൽ കാര്യമില്ലെന്നും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജു വ്യക്തമാക്കുന്നത്.
ക്രിക്കറ്റർ ആയില്ലെങ്കിൽ എന്താവുമായിരുന്നു എന്ന ചോദ്യത്തിനും സഞ്ജു മറുപടി നൽകി. ചെറുപ്പം മുതൽ ഡൽഹിയിൽ വളർന്നതിനാൽ അവിടെ ഏതെങ്കിലും ജോലിയെടുത്ത് ജീവിക്കാനാണ് കൂടുതൽ സാധ്യത എന്നാണ് സഞ്ജു പറയുന്നത്. അച്ഛൻ ഫുട്‍ബോളർ ആയതിനാൽ അതിലേക്ക് പോവാനുള്ള സാധ്യതയും ഉണ്ടായിരുന്നുവെന്നും അതല്ലെങ്കിൽ ഡൽഹി പോലീസിലോ മറ്റോ ചേർന്നേനെ എന്നുമാണ് മലയാളികളുടെ പ്രിയ താരം പറയുന്നത്.
ഒരുപാട് വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക വിനോദങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്, ഇന്ത്യയിൽ അതൊരു മതം പോലെ കൊണ്ടാടുന്നു. നമ്മളെ സ്നേഹിക്കുന്നവർ ആയിരിക്കും ഏറ്റവും കൂടുതൽ വിമർശിക്കുകയെന്നും സഞ്ജു വ്യക്തമാക്കി.
അതേസമയം, ഇന്ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജുവിന് ഇടം കിട്ടിയിരുന്നില്ല. നേരത്തെ മികച്ച റെക്കോർഡ് ഉണ്ടായിട്ടും, ഏകദിന ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവിനെയാണ് ടീമിലെടുത്തത്. എന്നാൽ ഫൈനലിൽ ഉൾപ്പെടെ മോശം പ്രകടനം കാഴ്‌ചവെച്ച സൂര്യക്കെതിരെ വിമർശനം ശക്തമാണ്.
എങ്കിലും സൂര്യകുമാർ യാദവിന് വീണ്ടും അവസരം നൽകാനാണ് ബിസിസിഐ തീരുമാനം. ഓസ്‌ട്രേലിയക്ക് എതിരെയുള്ള പരമ്പരയിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായി പോലും ടീമിലേക്ക് പരിഗണിച്ചില്ല.












Click it and Unblock the Notifications