അയ്യയ്യേ..നാണക്കേട്; രാജ്കോട്ടിൽ ഈ മോശം റെക്കോർഡ് സ്വന്തമാക്കി ഗിൽ, ചരിത്രത്തിൽ ഇതാദ്യം
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിലെ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് ഇടയിൽ നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി യുവ താരം ശുഭ്മാൻ ഗിൽ. മത്സരത്തിന് വേദിയാകുന്ന രാജ്കോട്ടിൽ ആദ്യമായാണ് ഒരു ബാറ്റർ മൂന്നാം നമ്പറിൽ പൂജ്യത്തിന് പുറത്താവുന്നത്. ഈ മോശം റെക്കോർഡ് ആണ് ഗിൽ സ്വന്തമാക്കിയത്.
മുൻപ് ഇവിടെ നടന്ന ടെസ്‌റ്റ് മത്സരങ്ങളിൽ ഒന്നിൽ പോലും മൂന്നാം നമ്പറിൽ ഇറങ്ങിയ ബാറ്റർ പൂജ്യം റൺസ് നേടി മടങ്ങിയിട്ടില്ല. 2016ൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇംഗ്ലീഷ് പടയുടെ മൂന്നാം നമ്പർ ബാറ്ററായ ജോ റൂട്ട് ഒന്നാം ഇന്നിംഗ്‌സിൽ 124 റൺസും , രണ്ടാം ഇന്നിംഗ്‌സിൽ കേവലം 4 റൺസുമായിരുന്നു നേടിയത്.

ഇതേ ടെസ്‌റ്റിൽ തന്നെ ഇന്ത്യയ്ക്ക് വേണ്ടി ചേതേശ്വർ പൂജാര ആദ്യ ഇന്നിംഗ്‌സിൽ 128 റൺസും, രണ്ടാം ഇന്നിംഗ്‌സിൽ 18 റൺസും നേടി. പിന്നീട് ഇവിടെ നടന്ന മത്സരത്തിൽ വിൻഡീസിനെതിരെ പൂജാര ബാറ്റിംഗിന് ഇറങ്ങിയ ഒരേ ഒരു ഇന്നിംഗ്‌സിൽ അർധ സെഞ്ച്വറി നേടി. വിൻഡീസ് താരമായിരുന്ന ഷായ് ഹോപ് നേടിയത് 10, 17 എന്നീ സ്‌കോറുകൾ ആയിരുന്നു.
അതേസമയം, ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. തുടക്കത്തിൽ തന്നെ 30 റൺസ് എടുക്കുന്നതിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകൾ വീണിരുന്നു. ഗിൽ അടക്കമുള്ള താരങ്ങൾക്ക് ഇംഗ്ലണ്ട് ബൗളർമാർക്ക് മുൻപിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.പേസർ മാർക്ക് വുഡ് ആണ് കൂടുതൽ ആക്രമണകാരിയായത്.
നാലാം ഓവറിൽ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്‌ടമായത്. 10 റൺസെടുത്ത ഇടംകൈയൻ ബാറ്റർ വുഡിന്റെ പന്തിൽ ജോ റൂട്ടിന് ക്യാച് സമ്മാനിച്ച് മടങ്ങുകയായിരുന്നു. അപ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ കേവലം 25 റൺസ് ആണുണ്ടായിരുന്നത്.
പിന്നീട് മൂന്ന് ഓവറുകൾക്ക് ഇടയിൽ ഗില്ലും രജത് പാട്ടിധറും വീഴുകയായിരുന്നു. ഗില്ലിന്റെ വിക്കറ്റും മാർക്ക് വുഡ് സ്വന്തമാക്കി. രജതിനെ വീഴ്ത്തിയത് ടോം ഹാർട്ലി ആയിരുന്നു. ഇതോടെ ഇന്ത്യ തകർച്ചയുടെ വക്കിൽ എത്തിയിരുന്നു.
എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച ജഡേജ-രോഹിത് ശർമ്മ സഖ്യം ഇന്ത്യയെ മുന്നോട്ട് നയിക്കുകയാണ് ഇപ്പോൾ. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ കൂടുതൽ നഷ്‌ടങ്ങൾ ഇല്ലാതെ മൂന്നക്കം കടന്നുകഴിഞ്ഞു. നിലവിൽ 130 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിംഗ്‌സ് ഉള്ളത്. രോഹിത് ശർമ്മ ഫിഫ്റ്റി നേടിയപ്പോൾ ജഡേജ മികച്ച പിന്തുണ നൽകി.












Click it and Unblock the Notifications