ചെറിയാനും വാഹിദിനും തിരിച്ചുവരാം: ആന്റണി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്ന് എ.കെ. ആന്റണി. തിരുവനന്തപുരത്ത് മെയ് 15 ചൊവാഴ്ച നടന്ന മുഖാമുഖത്തില്‍ ചെറിയാന്‍ ഫിലിപ്പും എം.എ. വാഹിദുമുപ്പെടെയുള്ളവരെ തിരിച്ചെടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിക്ക് ആരോടും വിരോധമില്ല. കോണ്‍ഗ്രസില്‍ എന്നും അഭിപ്രായവ്യത്യാസവും വിയോജിപ്പുകളും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് പാര്‍ട്ടി ക്ഷീണിക്കുകയുമില്ല - ആന്റണി വ്യക്തമാക്കി.
ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണം, കെടുകാര്യസ്ഥത, അക്രമം, സാമ്പത്തികതകര്‍ച്ച എന്നിവയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടായിരിക്കും യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്ന് ആന്റണി പറഞ്ഞു. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക എന്നതിനാണ് മുന്‍ഗണന. സര്‍ക്കാരിന് പണമില്ലാത്തതുകൊണ്ട് നിക്ഷേപം നാടനായാലും സഹകരണമേഖലയില്‍ നിന്നായാലും സ്വകാര്യമേഖലയില്‍ നിന്നായാലും വിദേശത്തുനിന്നായാലും സ്വീകരിക്കുമെന്ന് ആന്റണി വ്യക്തമാക്കി.
ബിജെപിയുടെ വോട്ടുകള്‍ വാങ്ങിയാണ് യുഡിഎഫ് ഭരണത്തിലേറിയതെന്ന് മുഖ്യമന്ത്രി ഇകെ. നായനാര്‍ ആവര്‍ത്തിക്കുന്നത് അദ്ദേഹം ഇപ്പോഴും ദന്തഗോപുരവാസിയാണെന്ന് തെളിയിക്കുന്നു. ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവന്ന് തങ്ങള്‍ക്കു സംഭവിച്ച പിഴവുകള്‍ മനസ്സിലാക്കുകയാണ് നായനാര്‍ ചെയ്യേണ്ടത്. മാര്‍ക്സിസ്റ് സര്‍ക്കാര്‍ തിരിച്ചുവരരുതെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവരുടെയും വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ ബിജെപി, സിപിഎം എന്ന വ്യത്യാസമില്ല. ഒട്ടേറെ മാര്‍ക്സിസ്റുകാരും തങ്ങള്‍ക്കു വോട്ടുചെയ്തിട്ടുണ്ട്.
ഉദാരവല്‍ക്കരണത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വാഗതം ചെയ്യും. എന്നാല്‍ അതിന്റെ ദോഷവശങ്ങളെ പൂര്‍ണമായി ഒഴിവാക്കുകയും ചെയ്യും. വിവരസാങ്കേതിക വിദ്യയുടെ കാര്യത്തില്‍ സിപിഎം അവലംബിച്ചിരുന്ന സിദ്ധാന്തപരമായ കടുംപിടിത്തം തങ്ങള്‍ക്കുണ്ടാവില്ല.
യുഡിഎഫ് വിജയത്തിന്റെ മുഖ്യശില്പിയായി തന്നെ വിശേഷിപ്പിക്കുന്നത് ശരിയല്ല. കൂട്ടുനേതൃത്വത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. അവസാന ആഴ്ചകളില്‍ പ്രകടിപ്പിച്ച കൂട്ടായ്മ വോട്ടര്‍മാരില്‍ ആത്മവിശ്വാസം വളര്‍ത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിക്കാന്‍ കാരണം നിഷ്പക്ഷമതികളായ വോട്ടര്‍മാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം ഭരിച്ചവരെ പുറത്താക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചതുകൊണ്ടാണ്. യുഡിഎഫിനോട് അവര്‍ക്ക് അമിതമായ സ്നേഹമൊന്നുമില്ലായിരുന്നു - അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പിന്റെ ആദ്യനാളുകളിലും യുഡിഎഫില്‍ കൂട്ടായ്മയുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ സീറ്റുകള്‍ നേടുമായിരുന്നില്ലേ എന്ന ചോദ്യത്തിന് ഇത്രയും സീറ്റുകള്‍ പോരെ, പ്രതിപക്ഷം വേണ്ടേ എന്നായിരുന്നു ആന്റണിയുടെ മറുചോദ്യം.
പാപ്പരായ ജനങ്ങളെ പിഴിഞ്ഞുകൊണ്ട് പാര്‍ട്ടിക്ക് സ്വത്ത് വളര്‍ത്തുകയായിരുന്നു സിപിഎം ചെയ്തത്. ജനങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനു പകരം മാനവീയം പോലുള്ള ആര്‍ഭാടങ്ങളുടെ പുറകെയായിരുന്നു സിപിഎം.