കമന്റടിയില്‍ തുടങ്ങി;വെടിവെപ്പില്‍ ഒടുങ്ങി
തിരുവനന്തപുരം : ക്രിസ്തുമസ് ആഘോഷത്തിനിടയില്‍ തുമ്പയില്‍ നടന്ന കമന്റടിയാണ് വെടിവെപ്പിലും ഒരു മരണത്തിലും എത്തിച്ചത്. ഇടവകകള്‍ തമ്മിലുളള സംഘര്‍ഷത്തോളം അത് വളര്‍ന്നു. കമന്റടിച്ചയാളെ അറസ്റു ചെയ്യാന്‍ സി ഐ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് തുമ്പയിലെത്തിയതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
വടിവാള്‍,മഴു, നാടന്‍ബോംബുകള്‍ എന്നിവയുമായി പൊലീസിനെ നാട്ടുകാര്‍ വരവേറ്റു. എണ്ണത്തില്‍ കുറവായ പൊലീസ് സംഘം പിന്തിരിഞ്ഞോടി. മണിക്കുറുകള്‍ നീണ്ട അക്രമികളുടെ അഴിഞ്ഞാട്ടത്തെ ചെറുക്കുന്നതില്‍ പൊലീസ് പൂര്‍ണ്ണമായി പരാജയപ്പെട്ടു. തുടര്‍ന്ന് സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍സന്നാഹത്തോടെ കൂടുതല്‍ പൊലീസെത്തി. കമ്മീഷണറുള്‍പ്പെട്ട സംഘത്തിനു നേരെ അക്രമികള്‍ നാടന്‍ബോംബുകളെറിഞ്ഞു.
തുടര്‍ന്നാണ് പൊലീസ് വെടിവെപ്പാരംഭിച്ചത്. വെടിവെപ്പില്‍ തുമ്പ സ്വദേശി വര്‍ഗീസ് കൊല്ലപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച പോസ്റു മോര്‍ട്ടം നടക്കും.
അക്രമം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ വാര്‍ത്താലേഖകരെയും അക്രമികള്‍ വെറുതേ വിട്ടില്ല. ഏഷ്യാനെറ്റ്, കൈരളി ക്യാമറാസംഘങ്ങളെ കയ്യേറ്റം ചെയ്ത് കസെറ്റുകള്‍ പിടിച്ചെടുത്തു. പലര്‍ക്കും മര്‍ദ്ദനമേറ്റു.
ക്രിസ്തുമസ്് ദിനത്തില്‍ തന്നെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അടി കിട്ടിയവര്‍ വ്യാഴാഴ്ച പുത്തന്‍തോപ്പില്‍ നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ബസ് തുമ്പയില്‍ തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ഇറക്കി വിട്ട് പകരം വീട്ടി. മറുവിഭാഗം പുത്തന്‍തോപ്പിലേയ്ക്കു പോയ ബസുകള്‍ വെളളിയാഴ്ച രാവിലെ തടഞ്ഞു.
കോളനികള്‍ കേന്ദ്രീകരിച്ച് തുമ്പ, പുത്തന്‍തോപ്പ്, സെന്റാന്‍ഡ്രൂസ്, വേളി തുടങ്ങിയ പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ വന്‍സംഘം തന്നെയുണ്ട്. മിനി അധോലോകം തന്നെയാണ് ഈ പ്രദേശങ്ങള്‍. തിങ്ങിഞെരുങ്ങിയ വീടുകളും എന്തിനും പോന്ന മനോഭാവവും പൊലീസിനെ ഇവിടെയെത്തുന്നതില്‍ നിന്നും തടയുന്നു. പങ്കായവും വടിവാളും വന്‍നാടന്‍ ബോംബു ശേഖരവുമാണ് ആയുധങ്ങള്‍. ഒപ്പം വള്ളത്തില്‍ കയറി കടലിലേക്ക് തുഴഞ്ഞുരക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗവും അക്രമികള്‍ക്കുണ്ട്. വെടിവെപ്പിലെത്താതിരിക്കാന്‍ പലപ്പോഴും പൊലീസ് സംയമനം പാലിക്കുന്നതു കൊണ്ടു മാത്രമാണ് വന്‍ദുരന്തങ്ങള്‍ ഒഴിവാക്കപ്പെടുന്നത്.
നിയമപാലകര്‍ക്ക് ഒരു വിലയും നല്‍കാത്ത അക്രമികള്‍ക്ക് മിക്കവാറും മതപരമായ സംരക്ഷണവും കിട്ടും. ഇവിടെ വീഴുന്ന ചെറിയ തീപ്പൊരി പോലും വര്‍ഗീയ സംഘര്‍ഷത്തിനു കാരണമാകുമെന്നതിനാല്‍ പൊലീസ് നാണക്കേട് സഹിച്ച് പിന്‍മാറുകയാണ് പതിവ്.