മാറാട് ശാന്തിയിലേയ്ക്കോ?
കോഴിക്കോട്: മേയ് രണ്ട് വെള്ളിയാഴ്ച രാത്രി ഒമ്പത് പേരെ കൊല നടന്നതിനെ തുടര്‍ന്ന് സംഘര്‍ഷ ഭരിതമായ മാറാട് കടപ്പുറം ശാന്തമാവുകയാണോ?
അങ്ങനെയാണ് പൊലീസും കളക്ടറും പറയുന്നത്. പക്ഷേ മാറാട് ഇത്രയും ക്രൂരമായ കൊല നടക്കുമെന്ന് കണ്ടെത്താനാവാത്ത പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പറയുന്നത് എങ്ങനെ ശരിവയ്ക്കാനാവും. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം പറയുന്നതാണ് കളക്ടര്‍ ഏറ്റ് പറയുന്നത്.
മരണം നടന്നിട്ട് 16 ദിവസം കഴിഞ്ഞു. മരിച്ച് കഴിഞ്ഞ് 16 ാം ദിവസം നടക്കുന്ന മരണാനനന്തര ചടങ്ങുകള്‍ കഴിഞ്ഞതുകൊണ്ടാണ് പൊലീസ് ഇങ്ങനെ ഒരു നിഗമനത്തില്‍ എത്തിയിരിയ്ക്കുന്നതെന്ന് തോന്നുന്നു. ചില മീന്‍പിടിത്ത തൊഴിലാളികള്‍ കടലില്‍ പോയി തുടങ്ങിയതും ഈ നിഗമനത്തിന് സഹായകമായി.
പക്ഷേ ഈ പ്രദേശങ്ങളില്‍ നിന്ന് ഓടിപോയ മുസ്ലിംങ്ങള്‍ ഇതുവരെ തിരിച്ച് വന്നിട്ടില്ല. ഇവര്‍ ഇവിടെ വരാന്‍ ഭയയ്ക്കുകയാണ്. കൂട്ടക്കൊലയില്‍ മരിച്ച ഒമ്പത് പേരില്‍ എട്ട് പേരും ഹിന്ദുക്കളാണെന്നതാണ് ഈ ഭയത്തിന് പിന്നിലെ പ്രധാന കാരണം. പക്ഷേ ഇത് അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുകയാണ്. ഇവിടെനിന്ന് ഒഴിഞ്ഞ് പോയവരെ ഉടനേ തിരിച്ച് കൊണ്ട് വന്ന് അവരുടെ വീടുകളില്‍ പാര്‍പ്പിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കണമെന്ന് പല മുസ്ലിം സംഘടനകളും ആവശ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്വന്തം വീടുകളില്‍ നിന്ന്സ്വമേധയാ ഒഴിഞ്ഞ് പോയവരെ തിരിച്ച് കൊണ്ടുവരാനായി സര്‍ക്കാരോ മറ്റ് അധികൃരോ ഒന്നും തന്നെ ചെയ്യേണ്ടതില്ലെന്നാണ് അരയ സമുദായത്തിന്റെ അഭിപ്രായം. അരയ സമാജവും ഇതേ നിലപാടിലാണ്.
മാറാട്ട് സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പറയുന്ന പൊലീസ് അധികൃതര്‍ തന്നെ ഇവിടെ മുസ്ലിംങ്ങള്‍ മടങ്ങിവന്നാല്‍ പ്രശ്നം ഉണ്ടായേയ്ക്കുമെന്നും പറയുന്നു. ഇങ്ങനെ വിരുദ്ധങ്ങളാണ് അധികൃതരുടെ തന്നെ അഭിപ്രായങ്ങള്‍.
മാറാട്ട് എങ്ങനെ സമാധാന അന്തരീക്ഷം തുടരാനുള്ള സാഹചര്യം സൃഷ്ടിയ്ക്കാമെന്നാണ് കളക്ടറുടെ ശ്രമം. ഇതിനെക്കുറിച്ച് ആലോചിയ്ക്കാനായി മാദ്ധ്യമ പ്രവര്‍ത്തകരുടേയും പത്രാധിപന്മാരുടേയും സാമൂഹ്യ പ്രവര്‍ത്തകരുടേയും മത മേലദ്ധ്യക്ഷന്മാരുടേയും യോഗം വിളിയ്ക്കാനും കളക്ടര്‍ ആലോചിയ്ക്കുന്നുണ്ട്.
അതിന് ശേഷമെങ്കിലും മാറാട്ട് സമാധാനം ഉണ്ടാവുമോ? ഇത് കാലം മാത്രമേ തെളിയിയ്ക്കുകയുള്ളൂ.












Click it and Unblock the Notifications