കൊക്ക കോള നല്‍കുന്ന വളത്തില്‍ വിഷം
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്ക കോളയുടെ ഫാക്ടറിയില്‍ നിന്ന് കര്‍ഷകര്‍ക്ക് വളമായി ഉപയോഗിക്കാനായി നല്‍കുന്ന മാലിന്യത്തില്‍ കനത്ത തോതില്‍ വിഷാംശമുണ്ടെന്ന് കണ്ടെത്തി.
ഫാക്ടറി വെള്ളമൂറ്റുന്നതു മൂലം പരിസര പ്രദേശങ്ങളില്‍ ജലക്ഷാമമുണ്ടാകുന്നുവെന്ന പരാതിയുടെ പിന്നാലെയാണ് മാരകമായ ഭവിഷ്യത്തുകള്‍ കാരണമാവുന്ന വിഷവസ്തുക്കള്‍ ഫാക്ടറി നല്‍കുന്ന മാലിന്യത്തിലുണ്ടെന്ന് കണ്ടെത്തിയത്.
കറുത്തീയം പോലുള്ള അപകടകാരിയായ വിഷവസ്തുക്കളാണ് ഏറിയ അളവില്‍ വളത്തില്‍ കലര്‍ന്നിരിക്കുന്നത്. ബി ബി സിയുടെ റേഡിയോ-4 ചാനല്‍ ബ്രിട്ടനിലെ എക്സിറ്റര്‍ സര്‍വകലാശാലയുടെ സഹായത്തോടെ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
റേഡിയോ 4-ന്റെ ഫേസ് ദി ഫാക്ട്സ് എന്ന പരിപാടിയുടെ ഭാഗമായി ബി ബി സി പ്രതിനിധി ജോണ്‍ വൈറ്റ് രണ്ടാഴ്ച മുമ്പ് പ്ലാച്ചിമടയിലെത്തി ഖരമാലിന്യത്തിന്റെയും കിണര്‍ വെള്ളത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഖരമാലിന്യത്തില്‍ ഒരു കിലോയില്‍ 100 മില്ലിഗ്രാം കാഡ്മിയവും 1100 മില്ലിഗ്രാം കറുത്തീയവുമാണ് കണ്ടെത്തിയത്.
കിണര്‍ വെള്ളത്തില്‍ ഒരു ലിറ്ററില്‍ 65 മൈക്രോഗ്രാം കറുത്തീയമുണ്ട്. ലോകാരോഗ്യസംഘടന പറയുന്നത് അനുസരിച്ച് ഇത് 10 മൈക്രോഗ്രാമില്‍ കൂടാന്‍ പാടില്ല.
മൂന്ന് വര്‍ഷമായി കമ്പനി നല്‍കുന്ന മാലിന്യം വളമായി ഉപയോഗിക്കുന്നുണ്ട്. ഈ മാലിന്യം വളമായി ഉപയോഗിക്കുന്നത് മൂലം വെള്ളവും മണ്ണും വിളകളുമെല്ലാം വിഷാംശമുള്ളതായി തീരും. കറുത്തിയം മനുഷ്യശരീരത്തിലെത്തുന്നത് മൂലം കുട്ടികള്‍ക്ക് ബുദ്ധിമാന്ദ്യമുണ്ടാവുന്നതിനും ഗര്‍ഭിണികളില്‍ അകാല പ്രസവത്തിനും ഗര്‍ഭഛിദ്രത്തിനും ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനും കാരണമാവാം.