ബുഷിന്റെ വിജയം: സമ്മിശ്ര പ്രതികരണം
അമേരിക്കന്‍ പ്രസിഡന്റായി ജോര്‍ജ് ബുഷ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് സമ്മിശ്രപ്രതികരണത്തോടെയാണ് ലോകം വീക്ഷിച്ചതെങ്കിലും അമേരിക്കയിലെ ഇന്ത്യാക്കാര്‍ ബുഷിനെ അംഗീകരിക്കുന്നില്ല.
ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തെ നയിക്കാന്‍ ബുഷ് പ്രാപ്തനല്ലെന്നാണ് ഇവരുടെ അനുമാനം.ബുഷ് പല കാര്യങ്ങളെക്കുറിച്ചും അജ്ഞനാണെന്നും ആശയവിനിമയത്തിലും ബിസിനസ് കാര്യങ്ങളിലും കഴിവില്ലാത്തവനാണെന്നും ഇന്ത്യാക്കാര്‍ അഭിപ്രായപ്പെടുന്നു.
അമേരിക്ക കണ്ട ഏററവും മോശമായ ഭരണാധികാരിയെന്ന വിശേഷണവും ബുഷിനിവര്‍ ചാര്‍ത്തിക്കൊടുക്കുന്നു.കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തിനിടയില്‍ അമേരിക്കയുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ കാര്യമായ നടപടികളൊന്നും ബുഷ് കൈക്കൊണ്ടിട്ടില്ല.ഇറാഖ് യുദ്ധമാകട്ടെ, ഭീകരത അമര്‍ച്ച ചെയ്യാനല്ലാ, സ്വന്തം മുഖം രക്ഷിക്കാനുള്ള മാര്‍ഗമായാണ് ബുഷ് കണ്ടെത്തിയത്.
എണ്ണവില നിയന്ത്രണമില്ലാത്തവണ്ണം ഉയര്‍ത്തിയതിനും ഇന്ത്യാക്കാര്‍ പ്രതിസ്ഥാനത്തു നിര്‍ത്തുന്നത് ബുഷിനെത്തന്നെ. ബുഷിന്റെ പല പദ്ധതികളും ദീര്‍ഘവീക്ഷണമില്ലത്തവയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഈ പദ്ധതികളൊന്നും തന്നെ അമേരിക്കയുടെ സാമ്പത്തികവ്യാവസായിക നയങ്ങളെ പിന്തുണയ്ക്കുന്നവയല്ല.എന്നാല്‍ ബുഷിന്റെ വിജയമാഗ്രഹിച്ച ഇന്ത്യാക്കാരും കൂട്ടത്തിലുണ്ട്. ഒരു റിപ്പബ്ലിക്കന്‍ ഗവണ്‍മെന്റിനു മാത്രമെ ഇന്ത്യയെസഹായിക്കാനാവുകയുള്ളുവെന്ന് അവര്‍ കരുതുന്നു.
ഔട്ടസോഴ്സിങിനെതിരായ കെറിയുടെ നിലപാട് ഇന്ത്യക്കു ദോഷം ചെയ്യുമെന്നും ഒസാമ ബിന്‍ ലാദനെപ്പോലുള്ള തീവ്രവാദികള്‍ വളരുകയും ചെയ്യാന്‍ ബുഷിന്റെ പരാജയം വഴിയൊരുക്കുകയും ചെയ്യുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.ഇമിഗ്രേഷന്‍, എച്ച് വണ്‍ ബി വിസ തുടങ്ങിയ കാര്യങ്ങളിലും ബുഷ് ഗവണ്‍മെന്റ് ഇന്ത്യക്കു ദോഷം വരുത്തുന്ന തീരുമാനങ്ങളെടുത്തില്ലെന്നും പൊതുവെ അഭിപ്രായമുണ്ട്.
എന്നാല്‍ ബുഷോ കെറിയോ ആരു ഭരിച്ചാലും ഇന്ത്യക്കു പ്രയോജനമില്ലെന്ന അഭിപ്രായമുള്ള ഒരു ചെറുപക്ഷവും ഇവിടെയുണ്ട്. എപ്പോഴും സ്വന്തം കാര്യം മാത്രം നോക്കുന്ന രാഷ്ട്രമാണ് അമേരിക്ക. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദിസംഘടനകളുടെ വിവരം ശേഖരിക്കുവാന്‍ കൊളീന്‍ പവല്‍ ഇന്ത്യയിലെത്തിയ സംഭവം പലരും ചൂണ്ടിക്കാണിക്കുന്നു. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത ശേഷം പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്ന അമേരിക്കയേയാണ് പിന്നീടു കണ്ടത്.
കെറിയുടെ പരാജയത്തിടയാക്കിയ കാരണങ്ങള്‍ പലതാണ്. തുടക്കത്തില്‍ കറിക്കനുകൂലതരംഗമായിരുന്നെങ്കിലും ഈ അനുകൂലതരംഗം തെരഞ്ഞെടുപ്പിനടുത്തുവരെ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനായില്ലെന്നതാണ് സത്യം.വിയറ്റ്നാം,സെനറ്റ് സര്‍വീസ് തുടങ്ങിയ കാര്യങ്ങളാല്‍ കെറി ജനസമ്മിതി നേടിയെങ്കിലും ഇതൊന്നും വോട്ടാക്കി മാറ്റാന്‍ അദ്ദേഹത്തെ സഹായിച്ചില്ല. ഔട്ട്സോഴ്സിങ് സംവിധാനം തടഞ്ഞും മറ്റും കെറി അമേരിക്കക്കനുകൂലമായ കാര്യങ്ങള്‍ ചെയ്യുമെന്നും ജനങ്ങള്‍ക്കഭിപ്രായമുണ്ടായിരുന്നു.
ഭീകരവാദത്തെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും രണ്ടുനേതാക്കളും സംസാരിക്കുമ്പോള്‍ വ്യത്യാസം തിരിച്ചറിയായില്ലെന്നതാണ് വാസ്തവം. ഇതു മുതലാക്കിയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ്. സാമ്പത്തിക അരാജകത്വത്തിലേക്കു വഴുതിവീഴുന്ന അമേരിക്കയെ കൈപിടിച്ചുയര്‍ത്താന്‍ ബുഷിനല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന തിരിച്ചറിവ് ജനങ്ങള്‍ക്കിടയിലെത്തിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പു കഴിഞ്ഞു. ബുഷ് വിജയിക്കകയും ചെയ്തു. ഗവണ്‍മെന്റ് രൂപീകരിക്കുന്നതിനെക്കുറിച്ചും അടുത്ത നാലുവര്‍ഷത്തേക്കു വരുത്തേണ്ട നയപരിപാടികളെക്കുറിച്ചും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചര്‍ച്ചയാരംഭിക്കുകയും ചെയ്തു. ഇന്ത്യയ്ക്കിതുകൊണ്ടെന്തെങ്കിലും നേട്ടമുണ്ടോയെന്ന കാര്യം കാത്തിരുന്നു കാണാം.