സഭാ തര്‍ക്കം: പിതാക്കന്മാര്‍ ഉപവാസം തുടരുന്നു

കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയും കോലഞ്ചേരി പള്ളിയില്‍ ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായുമാണ് ഉപവാസം അനുഷ്ഠിക്കുന്നത്.
കോടതി നിയോഗിച്ച അഭിഭാഷകസംഘവും ജില്ലാ കലക്ടറും ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ബാവമാര്‍ ഉപവാസം അവരവരുടെ ചാപ്പലുകളിലേക്കു മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ ചര്‍ച്ചയില്‍ തീരുമാനമാകാതെ വന്നതോടെ യാക്കോബായ വിഭാഗം വീണ്ടും കുരിശിങ്കലില്‍തന്നെ ഉപവാസം തുടരുകയായിരുന്നു.
ചെറിയതോതിലുള്ള സംഘര്‍ഷങ്ങളൊഴിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളൊന്നും വ്യാഴാഴ്ച ഉണ്ടായിട്ടില്ല. സ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന വന്‍ പോലീസ് സന്നാഹം ക്രമസമാധാന പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ജാഗ്രതയിലാണ്. പൊതുനിരത്തില്‍ നടക്കുന്ന ഉപവാസസമരം പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന മധ്യസ്ഥരുടെ അഭ്യര്‍ഥന മാനിച്ചാണ് ശ്രേഷ്ഠ ബാവാ ഉച്ചകഴിഞ്ഞു രണ്ടിനു കോലഞ്ചേരി യാക്കോബായ ചാപ്പലിലേക്കും പരിശുദ്ധ ബാവ രാവിലെ ഒമ്പതോടെ കാതോലിക്കേറ്റ് സെന്ററിലേക്കും മാറിയത്.
യാക്കോബായ വിഭാഗം ശ്രേഷ്ഠ ബാവയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ദേവാലയങ്ങളുടെയും കുടുംബ യൂണിറ്റുകളുടെയും വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ റാലി നടത്തിയിരുന്നു. കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ നൂറാം വാര്‍ഷികം യാക്കോബായ വിഭാഗം കരിദിനാചരണം നടത്തി.
ഉപവാസമിരിക്കുന്ന കാതോലിക്കാ ബാവമാരെ സന്ദര്‍ശിക്കാനെത്തിയ ജോസ് കെ. മാണി എം.പിയെ ഓര്‍ത്തഡോക്‌സ് വിഭാഗം തടഞ്ഞു. മുന്‍ എം.പി. ഫ്രാന്‍സിസ് ജോര്‍ജും ഒപ്പമുണ്ടായിരുന്നു. ടി.യു. കുരുവിള എം.എല്‍.എയെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രതിഷേധം. ജോസ് കെ. മാണി പിന്നീട് ശ്രേഷ്ഠബാവയെയും സന്ദര്‍ശിച്ചു. എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.പി. സജീന്ദ്രന്‍ എന്നിവരും സമരപ്പന്തലുകളിലെത്തി.












Click it and Unblock the Notifications