ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; രണ്ട് യുവാക്കൾ അറസ്‌റ്റിൽ, ദുരൂഹത
.ആലപ്പുഴ: തകഴി കുന്നമ്മയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. സംഭവത്തിൽ തകഴി സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരാണ് പോലീസ് പിടിയിലായത്. തോമസ് ജോസഫിന്റെ പൂച്ചക്കൽ സ്വദേശിനിയായ പെൺസുഹൃത്ത് ആഗസ്‌റ്റ് 7ന് പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹമാണ് ഇവർ കുഴിച്ചുമൂടിയത്.
പ്രതികളെ ചോദ്യം ചെയ്‌ത ശേഷം മൃതദേഹം പുറത്തെടുക്കാനായി പോലീസ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വീട്ടിൽ വച്ച് പ്രസവിച്ച യുവതി കുഞ്ഞിനെ യുവാവിന്റെ കൈവശം കൊടുത്തുവിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.

പ്രസവത്തിന് ശേഷം വയറുവേദനയെ തുടർന്ന യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാത്രമേ ചികിത്സ നൽകാൻ കഴിയൂ എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ ആശുപത്രിയിൽ എത്തുകയായിരുന്നു.
ഇതോടെയാണ് പ്രസവം നടന്ന വിവരം അറിഞ്ഞത്. കുഞ്ഞിനെ കുറിച്ച് ചോദിച്ചപ്പോൾ അമ്മത്തൊട്ടിലിൽ കൊടുത്തെന്നായിരുന്നു മറുപടി. യുവാവിന്റെ കൈവശം നൽകിയെന്നും പറഞ്ഞു. ഒടുവിൽ കൂടുതൽ ചോദ്യം ചെയ്‌തപ്പോഴാണ് മറ്റ് വിവരങ്ങൾ പുറത്ത് വന്നത്. കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടിയെന്ന് യുവതി സമ്മതിക്കുകയായിരുന്നു.
ആദ്യഘട്ടത്തിൽ ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്‌പര വിരുദ്ധമായ മറുപടികളാണ് യുവതി ആശുപത്രിയിൽ വച്ച് പറഞ്ഞത്. തുടർന്ന് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി മൊഴിയെടുത്തപ്പൊഴും അവരുടെ വാക്കുകളിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നു.
യുവതിയും കാമുകനും ഹോട്ടല്‍ മാനേജ്മെന്റ് കോഴ്‌സ് പഠിച്ച ശേഷം തിരുവനന്തപുരത്ത് ജോലി ചെയ്‌തു വരുന്നതിനിടയിലാണ് അടുപ്പത്തിലായത്. തുടര്‍ന്ന് യുവതി ഗര്‍ഭിണിയാവുകയും ആരുമറിയാതെ പ്രസവിക്കുകയുമായിരുന്നു. സംഭവം വീട്ടിലറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
കുഞ്ഞിന്റെ മൃതദേഹം യുവതി ആൺസുഹൃത്തായ തകഴി സ്വദേശിക്ക് കൈമാറിയെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു. ഇയാൾ മറ്റൊരു സുഹൃത്തിനൊപ്പം പോയി തകഴി കുന്നുമ്മലിൽ മൃതദേഹം മറവ് ചെയ്‌തു എന്നാണ് പോലീസ് പറയുന്നത്. കുഴിച്ചു മൂടിയ സ്ഥലം വ്യക്തമായതായി പോലീസ് അറിയിച്ചിരുന്നു. കേസിൽ വിശദമായ അന്വേഷണം തന്നെ നടത്താനാണ് പോലീസ് തീരുമാനം.












Click it and Unblock the Notifications