കല്‍ബൂര്‍ഗിയും തരികെരെയും പിടിച്ച് കോണ്‍ഗ്രസ്: ഹുബ്ബള്ളിയില്‍ ബിജെപി, ജെഡിഎസിന് തിരിച്ചടി
ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി, കലബുറഗി സിറ്റി കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ പുറത്ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഹുബ്ബള്ളി-ധാർവാഡ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപി 39 വാർഡുകളിലാണ് വിജയിച്ചിരിക്കുന്നത്.
അതേസമയം പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ് 33 വാർഡുകളിലും സ്വതന്ത്രര്‍ ആറ് വാർഡുകളിലും ജെ ഡി എസ് ഒന്നിലും എഐഎംഐഎം മൂന്നിടത്തും വിജയിച്ചു. കേവല ഭൂരിപക്ഷം തികയ്ക്കണമെങ്കില്‍ ബി ജെ പിക്ക് ഇവിടെ സ്വന്ത്രരുടെ പിന്തുണ കൂടെ തേടേണ്ടതുണ്ട്.

ബെലഗാവി സിറ്റി കോർപ്പറേഷനിൽ ബിജെപിക്ക് വ്യക്തമായ മേല്‍ക്കൈ ബിജെപി 35 സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 10 സീറ്റുകളിലേ ജയിക്കാനായുള്ളൂ. 12 സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. എഐഎംഐഎമ്മിന് ഒരു സീറ്റും ലഭിച്ചു. ആദ്യമായിട്ട് കര്‍ണാടകയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച എഐഎംഐഎം താരതമ്യേന ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്.
റഷ്യയില്‍ അടിച്ച് പൊളിച്ച് ആഷിഖ് അബുവും റിമ കല്ലിങ്കലും; ചിത്രങ്ങള്‍ വൈറല്‍

അതേസമയം, കല്‍ബുര്‍ഗിയിലാണ് കോണ്‍ഗ്രസിന് മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചത്. 55 സീറ്റുകളില്‍ കോണ്‍ഗ്രസ് 27 സീറ്റിലും ബിജെപി 23 ഇടങ്ങളിലും ജയിച്ചു. ജെഡിഎസിന്റെ പ്രകടനം നാല് സീറ്റില്‍ ഒതുങ്ങി. ഒരു സ്വതന്ത്രനും ജയിച്ചു. കേവല ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന് ഒരു സീറ്റിന്റെ കുറവുണ്ടെങ്കിലും സ്വന്തന്ത്രന്‍ പിന്തുണയ്ക്കുമെന്നതിനാല്‍ ഭരണം ഉറപ്പാണെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

55 വാർഡുകളുള്ള കലബുറഗി സിറ്റി കോർപ്പറേഷനിലേക്ക് 300 സ്ഥാനാർത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നു. 83 സ്വതന്ത്ര സ്ഥാനാർത്ഥികൾ, കോൺഗ്രസിൽ നിന്ന് 55, ബിജെപിയിൽ നിന്ന് 47, ജനതാദളിൽ (സെക്യുലർ) 45, ആം ആദ്മി പാർട്ടി (എഎപി) 26, ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമീൻ (എഐഎംഐഎം) ) എന്നിങ്ങനെയായിരുന്നു പ്രധാന കക്ഷികള്‍ മത്സരിച്ച സീറ്റുകളുടെ എണ്ണം.

ആകെയുള്ള 23 സീറ്റുകളിൽ 15 സീറ്റുകൾ നേടി കോൺഗ്രസ് തരികെരെ ടൗൺ മുനിസിപ്പൽ കൗൺസില്‍ തിരഞ്ഞെടുപ്പിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇതോടെ കൗൺസിലിൽ അധികാരത്തിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് പാർട്ടി. സ്വതന്ത്ര സ്ഥാനാർത്ഥികൾ ഏഴ് സീറ്റുകളിൽ വിജയിച്ചു.

ബിജെപിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പ് ഫലം കർണാടക നിയമസഭയിൽ തരികെരെ പ്രതിനിധീകരിക്കുന്ന ബിജെപി എംഎൽഎ ഡിഎസ് സുരേഷിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചത്. ആകെയുള്ള 23 സീറ്റുകളിൽ 22 സീറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്, ഒരു വാർഡിലെ സ്ഥാനാർത്ഥി നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബെലഗാവി, ഹുബ്ബള്ളി-ധാർവാഡ്, കലബുറഗി എന്നിവിടങ്ങളിലെ 195 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആകെ 1,100-ൽ സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരിച്ചത്. വെള്ളിയാഴ്ചയായിരുന്നു വോട്ടെടുപ്പു. ബിഎസ് യെദിയൂരപ്പയുടെ രാജിക്ക് ശേഷം അടുത്തിടെ കർണാടകയിൽ ബിജെപി സർക്കാരിന്റെ അധികാരം ഏറ്റെടുത്ത മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയുടെ ആദ്യ ലിറ്റ്മസ് ടെസ്റ്റായി വടക്കൻ കർണാടക മുനിസിപ്പൽ തിരഞ്ഞെടുപ്പുകൾ വിലയിരുത്തപ്പെട്ടിരുന്നു.

രണ്ടിടത്ത് അധികാരം പിടിക്കാന്‍ കഴിഞ്ഞെങ്കിലും കല്‍ബുര്‍ഗിയിലും തിരികെരയിലും ഉണ്ടായ തിരിച്ചടി ബിജെപിക്ക് ക്ഷീണമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ആശ്വാസത്തിന് വകയുണ്ടെങ്കിലും ഹുബ്ബള്ളി-ധാർവാഡ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലിലായിരുന്നു പാര്‍ട്ടി. പി സി സി പ്രസിഡന്‍റ് ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ വലിയ പ്രചരണവും ഇവിടെ പാര്‍ട്ടി നടത്തിയിരുന്നു.












Click it and Unblock the Notifications