5 വര്‍ഷം കൊണ്ട് പ്രതിഭാസമായി ട്വന്റി 20, ഒന്നില്‍ നിന്ന് നാലിലേക്ക്, കുതിപ്പ് വന്ന വഴി ഇങ്ങനെ
കൊച്ചി: 2020 പാര്‍ട്ടി തന്നെ ഇല്ലാതാവും എന്ന് പ്രവചിക്കപ്പെട്ടതാണ്. എന്നാല്‍ ട്വന്റി 20യുടെ വിജയം എല്ലാവരെയും ഞെട്ടിച്ചു. കിഴക്കമ്പലം, ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട പഞ്ചായത്തുകളാണ് ഇത്തവണ ട്വന്റി 20ക്കൊപ്പം നിന്നത്. ഒന്നില്‍ നിന്ന് നാലിലേക്ക് കുതിപ്പ്. ഇതില്‍ തന്നെ ഐക്കരനാട്ടില്‍ എല്ലാ സീറ്റും തൂത്തുവാരി. എറണാകുളം ജില്ലാ പഞ്ചായത്തിലെ കോലഞ്ചേരി ഡിവിഷനില്‍ നിന്നും ട്വന്റി 20 പ്രതിനിധി വിജയിച്ചു. എല്‍ഡിഎഫും യുഡിഎഫും കൂടി ഇവരെ പരാജയപ്പെടുത്താനായി ഒന്നിച്ചെങ്കിലും അവര്‍ തൂത്തുവാരി. കോര്‍പ്പറേറ്റ് കമ്പനിയുടെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ജനമനസ്സില്‍ ഇടംനേടിയതിന് വലിയ കഠിനാധ്വാനത്തിന്റെ കഥ പറയാനുണ്ട്.

വികസനവും ക്ഷേമ പ്രവര്‍ത്തനങ്ങളുമാണ് ട്വന്റി 20യുടെ മുഖമുദ്ര. കിഴക്കമ്പലത്ത് കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ മാതൃകാ ഭരണമാണ് കൂടുതല്‍ പഞ്ചായത്തുകളിലേക്ക് നീണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളെ കൈവിട്ടപ്പോള്‍ അവര്‍ തങ്ങളെ സ്വീകരിച്ചു എന്ന് ഇവര്‍ പറയുന്നു. കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത് അടക്കമുള്ള വിവാദങ്ങള്‍ അവരെ ബാധിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജനം അതൊന്നും കണക്കിലെടുത്തില്ല. കോര്‍പ്പറേറ്റ് ഗൂഢാലോചന എന്ന ആരോപണവും ഇവര്‍ക്കെതിരെ ഉണ്ടായിരുന്നു. കിറ്റക്‌സിന്റെ ഫാക്ടറി മലിനീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ട സമരം നടന്ന രണ്ട് വാര്‍ഡുകളില്‍ കഴിഞ്ഞ തവണ അവര്‍ പരാജയം വഴങ്ങിയിരുന്നു.
കിറ്റക്‌സ് എന്ന വ്യവസായ ഗ്രൂപ്പാണ് ട്വന്റി 20 തുടങ്ങിയത്. ഇവര്‍ കിഴക്കമ്പലം പഞ്ചായത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്. കിറ്റിക്‌സിന്റെ ചെയര്‍മാന്‍ സാബു എം ജേക്കബാണ് ട്വന്റി 20 നിയന്ത്രിക്കുന്നത്. മദ്യവര്‍ജ്ജനം അടക്കമുള്ള ആശയങ്ങളാണ് അവരെ വളര്‍ത്തിയത്. തുടക്കത്തില്‍ ഇടതുപക്ഷവും ബിജെപിയും ഇവരെ പിന്തുണച്ചിരുന്നു. മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളെ കൈയ്യിലെടുത്തിരുന്നു. കിറ്റക്‌സിന്റെ സോഷ്യല്‍ വര്‍ക്കര്‍മാര്‍ ഓരോ വീടുകളില്‍ കയറിയിറങ്ങി സാമ്പത്തികമായി വോട്ടര്‍മാരെ മൂന്ന് തട്ടിലായി തിരിച്ചു. അതിന് ശേഷം ഇവര്‍ക്ക് കാര്‍ഡുകള്‍ നല്‍കിയാണ് സാധനങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നത്. പകുതി വിലയ്ക്ക് പലച്ചരക്ക് മുതല്‍ ഗൃഹോപകര ഉല്‍പ്പന്നങ്ങള്‍ വരെ നല്‍കി.
വീടുകളും പുനര്‍നിര്‍മിക്കാനും, സൗജന്യ കുടിവെള്ള ടാപ്പുകള്‍ നല്‍കാനും വരെ തുടങ്ങി. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ എതിര് നിന്നതോടെയാണ് ഇവര്‍ രാഷ്ട്രീയ പാര്‍ട്ടിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. 2015ല്‍ മൂന്ന് മുന്നണികളെയും വീഴ്ത്തി 17 വാര്‍ഡുകളാണ് ട്വന്റി 20 പിടിച്ചത്. സിപിഎം ഇവിടെ ചിത്രത്തിലേ ഇല്ല. ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഒരു സീറ്റില്‍ ഒതുങ്ങി. കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പഞ്ചായത്ത് ഭരണസമിതി പ്രവര്‍ത്തിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയത്തിന് പുറമേ 15000 രൂപ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് ശമ്പളമായി നല്‍കി. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ മറ്റെവിടെ നിന്നും പാരിതോഷികം കൈപറ്റാന്‍ പാടില്ലെന്ന ചട്ടമാണ് മറികടന്നത്.
അതേസമയം സോഷ്യല്‍ വര്‍ക്കര്‍മാരെ അടക്കം വാര്‍ഡുകളില്‍ നിയമിച്ചതും പ്രതിപക്ഷം ആയുധമാക്കി. ഇതിനിടെ കിഴക്കമ്പലത്തെ പഞ്ചായത്ത് പ്രസിഡന്റ് കെവി ജേക്കബ് രാജിവെച്ചു. കമ്പനിയുടെ ഇടപെടല്‍ രൂക്ഷമാണെന്നായിരുന്നു ആരോപണം. റോഡ് വികസനം അടക്കം കിറ്റക്‌സ് കമ്പനിയെയും സ്വന്തം പ്രോപ്പര്‍ട്ടിയെയും അടിസ്ഥാനമാക്കി മാത്രം നടക്കുന്നുവെന്നായിരുന്നു ആരോപണം. ജയിക്കാത്ത വാര്‍ഡിലെ ജനങ്ങളോട് വിവേചനപരമായി പെരുമാറുന്നുവെന്നും ആരോപണം ഉയര്‍ന്നു. ഇതിനെല്ലാം തിരഞ്ഞെടുപ്പില്‍ ജനം തന്നെ അംഗീകാരം നല്‍കി. കഴിഞ്ഞ തവണ ലഭിക്കാത്ത രണ്ട് വാര്‍ഡുകള്‍ കൂടി ട്വന്റി 20 പിടിക്കുകയും ചെയ്തു. ഇനി അവര്‍ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ഒരുങ്ങുകയാണ്.












Click it and Unblock the Notifications