ജൈവവളത്തിന് പിന്നാലെ 'പ്ലാസ്റ്റിക് ഹോളോബ്രിക്സും'; മാലിന്യ നിർമാർജനത്തിലൊരു വണ്ടിപ്പെരിയാർ മാതൃക
ജൈവ മാലിന്യം ഉപയോഗിച്ച് വളം നിർമിച്ച് വിതരണത്തിനെത്തിച്ച പഞ്ചായത്ത് ഇപ്പോൾ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഹോളോബ്രിക്സ് നിർമാണത്തിലും വിജയിച്ചിരിക്കുകയാണ്
പീരുമേട്: മാലിന്യ നിർമാർജനം ഇപ്പോഴും ഒരു വലിയ തലവേദന തന്നെയാണ്. പ്രത്യേകിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്. മുൻപ് ഉണ്ടായിരുന്ന അവസ്ഥയേക്കാളും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും പ്ലാസ്റ്റിക്, ഖര മാലിന്യങ്ങൾ കീറമുട്ടിയാണ്. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്. തോട്ടം മേഖലയായ ഇവിടെ മാലിന്യം ഒരു പ്രശ്നമല്ല. ജൈവ മാലിന്യം ഉപയോഗിച്ച് വളം നിർമിച്ച് വിതരണത്തിനെത്തിച്ച പഞ്ചായത്ത് ഇപ്പോൾ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള ഹോളോബ്രിക്സ് നിർമാണത്തിലും വിജയിച്ചിരിക്കുകയാണ്.
അരുവിയില്‍ വിളക്കുകള്‍ വൃത്തിയാക്കി ദുര്‍ഗ കൃഷ്ണ; ഇതുവരെ കഴുകി കഴിഞ്ഞില്ലേയെന്ന് ആരാധകര്‍
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ സേനയാണ് പ്ലാസ്റ്റിക് കൊണ്ടുള്ള ഹോളോബ്രിക്സ് നിർമാണത്തിന് പിന്നിൽ. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിൽ അനുദിനം എത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ റീസൈക്കിൾ ചെയ്യാമെന്ന ആലോചനയാണ് യൂണിറ്റിലെ ടെക്നീഷ്യൻ ലിജോ തമ്പിയെ ഹോളോബ്രിക്സിലെത്തിച്ചത്. ലോകത്തിന്റെ മറ്റ് പല നാടുകളിലും പരീക്ഷിച്ച് വിജയിച്ച പദ്ധതി കേരളത്തിലാദ്യമായി അവതരിപ്പിക്കുന്നത് തങ്ങളാണെന്നാണ് ഇവർ പറയുന്നത്.
ഇതിന് മുൻപ് ഇതിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കൂടുതൽ മനസിലാക്കുന്നത് യുട്യൂബ് വഴിയാണെന്ന് ലിജോ പറയുന്നു. "പഞ്ചായത്ത് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒന്നും ചെയ്യാൻ പറ്റാത്ത സാഹചര്യമായിരുന്നു. പ്ലാസ്റ്റിക്കും മണലും ചേർത്ത് തറയോടുകളും ഹോളോബ്രിക്സും ഉണ്ടാക്കുന്ന ദക്ഷിണാഫ്രിക്കയിലെ കാമറൂണിൽ നിന്നുള്ള യൂട്യൂബ് വീഡിയോയിൽ നിന്നുമാണ് പ്രചോദനമുൾക്കൊണ്ടത്. അത് പരീക്ഷിച്ച് നോക്കമെന്ന് കരുതി തുടങ്ങിയതാണ്. ആദ്യം കുറെയൊക്കം പാളി പോയി, പരിശ്രമം തുടരുകയും അവസാനം ശരിയാവുകയായിരുന്നു," ലിജോ പറഞ്ഞു.
ഹരിത കർമസേന അംഗങ്ങൾ തന്നെയാണ് ഇതിന് ചുക്കാൻ പിടിച്ചത്. സംഭവം അറിഞ്ഞതോടെ പഞ്ചായത്തും പിന്തുണ അറിയിച്ചു. വിജയകമായി പൂർത്തീകരിച്ച ആദ്യ ബാച്ച് കട്ടകൾ സംസ്ഥാനത്ത് എഞ്ചിനീയറിങ് കോളെജുകളിലും ലാബുകളിലും ഗുണമേന്മ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ കോൺക്രീറ്റിൽ നിർമിക്കുന്ന കട്ടകളേക്കാൾ പല മടങ്ങ് മികച്ചതാണ് പ്ലാസ്റ്റിക് കട്ടകളെന്നാണ് ഇവർ പറയുന്നത്.
ഗുണമേന്മ പരിശോധന പൂർത്തിയാക്കി അംഗീകാരം ലഭിക്കുന്നതോടെ പൂർണ തോതിൽ ഉത്പാദനം ആരംഭിക്കാനുള്ള നടപടികളും ഇവർ ആരംഭിച്ചു കഴിഞ്ഞു. വിജയകരമായാൽ കേരളത്തിലാകെ തന്നെ നടപ്പിലാക്കാൻ സാധിക്കുന്ന പദ്ധതിയാണിത്. നിലവിൽ തറയോടായിട്ടാണ് നിർമിക്കുന്നത്. കെട്ടിടം നിർമാണത്തിന് ഈ കട്ടകൾ എങ്ങനെ ഉപയോഗിക്കാമെന്നതിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. എന്നിരുന്നാലും സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് വലിയൊരു പരിഹാരമാകാൻ ഇതിന് സാധിക്കുമെന്ന വിലയിരുത്തലിലാണ് പഞ്ചായത്ത്.
പ്ലാസ്റ്റിക് മാലിന്യത്തിന് മുൻപ് തന്നെ ജൈവ മാലിന്യംകൊണ്ട് ജൈവവളമുണ്ടാക്കി വിപണിയിലെത്തിച്ചും വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് ശ്രദ്ധ നേടിയിരുന്നു. ടൗണിലെ പച്ചക്കറികടകളിൽ നിന്നും പ്രദേശത്തെ വീടുകളിൽ നിന്നുമുള്ള ജൈവ മാലിന്യങ്ങൾ ഉപയോഗിച്ചാണ് ജൈവവളം ഉണ്ടാക്കുന്നത്. പല ഘട്ടങ്ങളിലൂടെ മാലിന്യം വളമാകാൻ 70 മുതൽ 90 ദിവസം വരെയെടുക്കുമെന്ന് ലിജോ പറയുന്നു.
പരീക്ഷണ അടിസ്ഥാനത്തിൽ കൃഷി ഓഫീസർമാർ വഴി കർഷകർക്ക് തന്നെ നൽകിയാണ് അധികൃതർ ഇതിന്റെ ഗുണമേന്മ ഉറപ്പാക്കിയത്. വിളവിലും ചെടികളുടെ ആരോഗ്യത്തിലും മെച്ചമുണ്ടായതായി കർഷകരും വ്യക്തമാക്കുന്നു. ഇതോടെ പഞ്ചായത്തിന്റെ ജൈവവളത്തിനും ആവശ്യക്കാര് ഏറെയായി. എല്ലാ വിളകൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ നിർമിക്കുന്ന ജൈവവളത്തിന് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുപോലും ആവശ്യക്കാരെത്തി തുടങ്ങിയിട്ടുണ്ട്.
കിലോയ്ക്ക് 25 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ പഞ്ചായത്ത് വിപണയിൽ ജൈവവളം എത്തിച്ചിരിക്കുന്നത്. നേരിട്ട് വന്നെടുത്താൽ രണ്ട് രൂപ കുറവ് നൽകിയാൽ മതിയാകും. ഏകദേശം 21 രൂപയിലധികം നിർമാണ ചെലവ് വരുന്നുണ്ടെങ്കിലും കർഷകർക്ക് വേണ്ടി ആയതുകൊണ്ട് തന്നെ പരമാവധി കുറഞ്ഞ ലാഭത്തിലാണ് വളം വിൽക്കുന്നത്. പരമാവധി മാലിന്യം നീക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമെ സബ്സിഡി നിരക്കിൽ കർഷകർക്ക് വളം നൽകുന്ന കാര്യവും പഞ്ചായത്തിന്റെ പരിഗണയിലുണ്ട്. അങ്ങനെയാണെങ്കിൽ പത്ത് രൂപ നിരക്കിൽ വളം ലഭിക്കും.
ഹോട്ട് ആന്‍ഡ് സെക്‌സി ലുക്കിന്‍ ഇനിയ; പുതിയ ഫോട്ടോഷൂട്ട് വൈറല്‍