കൂറുമാറ്റക്കാർക്ക് സീറ്റ് നൽകി ബിജെപിയുടെ നന്ദി പ്രകടനം; കർണാടകയിൽ പ്ലാൻ ബിയുമായി ബിജെപി
Recommended Video
ബംഗളൂരു: 184 ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപിയുടെ ആദ്യ പട്ടികയിൽ പ്രഖ്യാപിച്ചത്. കർണാടകയിലെ 21 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചത്. 14 സിറ്റിംഗ് എംപിമാർ ബിജെപി വീണ്ടും അവസരം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിജെപി അടർത്തിയെടുത്ത ഒരു കോൺഗ്രസ് എംഎൽഎയും രണ്ട് പ്രമുഖ നേതാക്കളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
സഖ്യ സർക്കാരിനെ താഴെയിറക്കാൻ എംഎൽഎമാർക്ക് പണവും പദവിയും വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കൾ പ്രലോഭനം തുടരുകയാണെന്ന ആരോപണം നിലനിൽക്കെയാണ് കൂറുമാറ്റക്കാർക്കെല്ലാം ബിജെപി ലോക്സഭാ സീറ്റ് സമ്മാനമായി നൽകിയിരിക്കുന്നത്.
യുപിയിൽ ബിജെപിയുടെ കടുംവെട്ട്; കേന്ദ്രമന്ത്രിയടക്കം 6 സിറ്റിംഗ് എംപിമാർക്ക് സീറ്റില്ല
28 ലോക്സഭാ സീറ്റുകൾ
28 ലോക്സഭാ സീറ്റുകളാണ് കർണാടകയിൽ ഉള്ളത്. 2014ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 17 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസ് ഒൻപതും ജെഡിഎസ് രണ്ടും വീതം സീറ്റുകൾ സ്വന്തമാക്കി. പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബെല്ലാരി സീറ്റ് ബിജെപിക്ക് നഷ്ടമാവുകയും ചെയ്തിരുന്നു. ആദ്യഘട്ട പട്ടികയിൽ 14 എണ്ണവും ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്.
സഖ്യം വിട്ടവർക്ക് സമ്മാനം
ഏറെക്കാലമായി സർക്കാരുമായി അകലം പാലിച്ചിരുന്ന ചിഞ്ചോളി എംഎൽഎ ഉമേഷ് ജാദവ് അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. കലബുർഗിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലിഖാർജ്ജുന ഖാർഗെയ്ക്കെതിരെ ഉമേഷ് ജാദവ് മത്സരിക്കും. പിന്നാക്ക സമുദായ വോട്ടുകൾ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. ആഴ്ചകൾക്ക് മുമ്പ് ഉമേഷ് ജാദവ് എംഎൽഎ സ്ഥാനം രാജി വയ്ക്കുന്നതായി അറിയിച്ച് സ്പീക്കർക്ക് കത്ത് സമർപ്പിച്ചിരുന്നു.
ബെല്ലാരിയിൽ
കോൺഗ്രസ് നേതാവായിരുന്ന ദേവോന്ദ്രപ്പയും ബിജെപി പാളയത്തിൽ എത്തിയിട്ട് അധികമായില്ല. കോൺഗ്രസ് വിമത എംഎൽഎയും മുൻമന്ത്രിയുമായ രമേശ് ജാർക്കിഹോളിയുടെ ബന്ധുവാണ് ദേവേന്ദ്രപ്പ. മന്ത്രിപദവി ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തോട് ഉടക്കി നിൽക്കുന്ന രമേശ് ജാർക്കിഹോളിയും ബിജെപി പാളയത്തിലേക്കെത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. ബെല്ലാരി റൂറലിലെ കോൺഗ്രസ് എംഎൽഎ ബി നാഗേന്ദ്രയുടെ സഹോദരനെയും ബിജെപി പരിഗണിച്ചിരുന്നു.
ഹാസനിൽ മഞ്ജു
കോൺഗ്രസിൽ നിന്നും കൂറുമാറിയെത്തിയ മുൻ എംഎൽഎ എ മഞ്ജുവാണ് ഹാസനിലെ സ്ഥാനാർത്ഥി. ജെഡിഎസ് നേതാവ് ദേവഗൗഡയുടെ മണ്ഡലമായിരുന്നു ഹാസൻ. എന്നാൽ ഇക്കുറി കൊച്ചുമകൻ പ്രജ്വൽ രേവണ്ണയാണ് ഹാസനിൽ കോണഅഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ സ്ഥാനാർത്ഥി.
വോട്ട് വിഭജനം
കോൺഗ്രസ് വോട്ടുകൾ വിഭജിക്കാൻ മഞ്ജുവിനെ ഇറക്കുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേവഗൗഡയുടെ കൊച്ചുമകന് വേണ്ടി പ്രവർത്തിക്കാൻ താഴേയ്ക്കിടയിലുള്ള പ്രവർത്തകർക്ക് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കപ്പെട്ടേക്കും. അതേസമയം തന്നെ തുടർച്ചയായി പിന്തുണച്ച ഹാസൻ മണ്ഡലം കൊച്ചുമകനെയും കൈവിടില്ലെന്നാണ് ദേവഗൗഡയുടെ പ്രതീക്ഷ.
ചാമരാജ നഗറിൽ
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായി ആയിരുന്ന ശ്രീനിവാസ പ്രസാദാണ് ചാമരാജ നഗറിൽ ബിജെപി സ്ഥാനാർത്ഥി. സിദ്ധരാമ മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹത്തിന് മന്ത്രിപദം നഷ്ടമായതോടെയാണ് ബിജെപിയോട് അടുത്തത്.
മുൻ മന്ത്രിയും ബിജെപിയിലേക്ക്
അതേസമയം യാദ്ഗീറിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എ ബി മൽകാ റെഡ്ഡി ബിജിപിയിലേക്ക് അടുക്കയാണെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ റായ്ച്ചൂരിൽ മൽക്കാ റെഡ്ഡി ബിജെപി സ്ഥാനാർത്ഥിയായേക്കുമെന്നും സൂചനയുണ്ട്. ബിജെപിയിൽ ചേരാനുള്ള ആഗ്രഹം മൽക്കാ റെഡ്ഡി അറിയിച്ചതായി കർണാടക ബിജെപി അധ്യക്ഷൻ യെദ്യൂരപ്പ തന്നെയാണ് വ്യക്തമാക്കിയത്.
മാണ്ഡ്യയിൽ സസ്പെൻസ്
അതേ സമയം മാണ്ഡ്യ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് ബിജെപി പിന്തുണ നൽകിയേക്കും. സുമലതയെ പിന്തുണയ്ക്കുന്നത് വഴി ദേവഗൗഡയ്ക്കും മക്കൾക്കും തിരിച്ചടി നൽകാനാകുമെന്നാണ് യെദ്യൂരപ്പയുടെ വാദം.