കർണാടകയിൽ വീണ്ടും പ്രതിസന്ധി; നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്
ബെംഗളൂരു: കർണാടകയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല. വെള്ളിയാഴ്ച കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടു നിന്ന എംഎൽഎമാർ ഇതുവരെയും വെളിച്ചെത്ത് വരാൻ തയാറായിട്ടില്ല. കോൺഗ്രസിലെ നാലു വിമത എംഎൽഎമാരുടെ ബിജെപി പ്രവേശനം ഉടൻ ഉണ്ടായേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇവർ ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ചേക്കും.
യോഗത്തിൽ പങ്കെടുക്കാതിരുന്ന രമേഷ് ജാർക്കിഹോളി, മഹേഷ് കുമത്തല്ലി എന്നീ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിൽ നിന്നും വിട്ടു നിൽക്കാൻ ഇവർ എംഎൽഎമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയതിന് തെളിവ് ലഭിച്ചതായി പാർട്ടി വൃത്തങ്ങൾ ആരോപിക്കുന്നു.

കലാപക്കൊടി ഉയർത്തി പ്രമുഖൻ
മന്ത്രിസഭാ പുന: സംഘടനയിൽ പരിഗണിക്കാതിരുന്നതു മുതൽ കോൺഗ്രസിൽ കലാപക്കൊടി ഉയർത്തുകയായിരുന്നു രമേശ് ജാർക്കിഹോളി. മന്ത്രിപദവി നഷ്ടമായതിന് പിന്നാലെ ബിജെപിയിൽ ചേരുമെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ദില്ലിയിലെത്തി അമിത് ഷായെ കാണാൻ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് വീണ്ടും സർക്കാരിനെ താഴെയിറക്കാനുള്ള അട്ടിമറി ശ്രമങ്ങൾ കർണാടകയിൽ സജീവമാകുന്നത്.

നാലു പേർ
രമേശ് ജാർക്കഹോളി, മഹേഷ് കുമത്തല്ലി എന്നിവരെക്കൂടാതെ എംഎൽഎമാരായ ഉമേഷ് ജാദവ്, ബി നാഗേന്ദ്ര എന്നിവരാണ് നിയമസഭാ കക്ഷി യോഗത്തിൽ നിന്നും വിട്ടു നിന്നത്. ഇവർ രണ്ടുപേരുടെയും കാര്യത്തിൽ നടപടികൾ മെല്ലെയാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ബെല്ലാരിയിൽ ഖനന കേസുള്ളതിനാൽ എത്താൻ സാധിച്ചില്ലെന്നാണ് നാഗേന്ദ്ര അറിയിച്ചിരുന്നത്.

ബിജെപിയുടെ കോൺഗ്രസ് സ്ഥാനാർത്ഥി
ഉമേഷ് ജാദവിനെ കലബുർഗി മണ്ഡലത്തിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ എതിർസ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൽ ബിജെപി തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. സാങ്കേതിക കാരണങ്ങൾ മൂലമാണ് നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നുള്ള ഉമേഷിന്റെ തണുപ്പൻ വിശദീകരണം ഈ റിപ്പോർട്ടുകൾ ശരിവയ്ക്കുകയാണെന്നാണ് കോൺഗ്രസ് വ്യത്തങ്ങൾ വിലയിരുത്തുന്നത്.

രാജി വയ്ക്കാൻ തയാർ
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ താനടക്കമുള്ള മുതിർന്ന നേതാക്കൾ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ സന്നദ്ധരാണെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി. മന്ത്രിസഭയിലെ മുതിര്‍ന്ന നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുവരികയാണ്. മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താൽ വിമതന്മാരെ അനുനയിപ്പിക്കാൻ സാധിക്കുമെന്നാണ് പ്രതിക്ഷ. ബിജെപി തന്ത്രങ്ങളെ പ്രതിരോധിച്ച് സർക്കാരിനെ നിലനിർത്തുക മാത്രമാണ് ലക്ഷ്യമെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കി.

അവധി ആഘോഷിച്ച് മടങ്ങിയെത്തി
ഇതിനിടെ ഗുരുഗ്രാമിലെ റിസോർട്ട് വാസത്തിന് ശേഷം ബിജെപി എംഎൽഎമാർ സംസ്ഥാനത്ത് തിരികെയെത്തി. കർണാടയിലെ രണ്ട് റിസോർട്ടുകളിലായി കഴിയുന്ന കോൺഗ്രസ് എംഎൽഎമാർ രണ്ട് ദിവസത്തിനകം തലസ്ഥാനത്തേയ്ക്ക് തിരികെ എത്തുമെന്നാണ് കരുതുന്നത്. ഈഗിൾടൺ റിസോർട്ടിൽ താമസിക്കുന്ന എംഎൽഎമാരുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു ഗോപാൽ ചർച്ച നടത്തുന്നുണ്ട്.

ബിജെപി തന്ത്രങ്ങൾ
കോൺഗ്രസ് ഇവർക്കെതിരെ നടപടിയെടുക്കുകയോ രാജിവയ്ക്കുകയോ ചെയ്താൽ കൂടുതൽ എംഎൽഎമാരെ രാജി വയ്പ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടരാൻ സാധ്യതയുണ്ട്. എങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങൾ തുടങ്ങിയേക്കും. ഇവരെ കൂടാതെ 11 പേരെയെങ്കിലും കൂടി രാജി വയ്പ്പിക്കാനായാൽ മാത്രമെ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്ക് സാധിക്കു.

48 മണിക്കൂർ മതി
അതേ സമയം കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. അവിടെ പ്രശ്നങ്ങളൊന്നുമില്ല, ഞാൻ വിചാരിച്ചാൽ 48 മണിക്കൂറുകൊണ്ട് ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ സാധിക്കും. കൊൽക്കത്തയിലെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിജെപി വിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു കുമാരസ്വാമി.












Click it and Unblock the Notifications