7 വയസ്സുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.. 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷത്തിന്റെ ആശുപത്രി ബിൽ!
Recommended Video
ഡെങ്കിപ്പനി ബാധിച്ച് മരിച്ച പെൺകുട്ടിയുടെ വീട്ടുകാർക്ക് ആശുപത്രിയില്‍ നിന്നും കിട്ടിയത് 18 ലക്ഷം രൂപയുടെ ബിൽ. ഗുരുഗ്രാമത്തിലെ ഫോര്‍ട്ടിസ് ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞില്ല, 2700 ഗ്ലൗസും 660 സിറിഞ്ചും കുട്ടിക്ക് വേണ്ടി ഉപയോഗിച്ചു എന്നാണ് ആശുപത്രി അധികൃതർ നൽകിയ ബില്ലിൽ പറയുന്നത്.. കാണാം വിശദമായി..
ആശുപത്രിയിൽ കിടന്നത് 15 ദിവസം
ദില്ലി ദ്വാരക സ്വദേശിയായ ജയന്തിന്റെ മകള്‍ ആദ്യയെ ആണ് ഡെങ്കിപ്പനി ബാധിച്ച് ഗുരുഗ്രാമത്തിലുള്ള ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 15 ദിവസത്തെ ചികിത്സ കൊണ്ടും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. ആദ്യയുടെ മരണത്തിന് പിന്നാലെയാണ് 18 ലക്ഷം രൂപയുടെ ബില്‍ ആശുപത്രി അധികൃതര്‍ കുട്ടിയുടെ പിതാവിന് നൽകിയത്.
660 സിറിഞ്ചും 2700 ഗ്ലൗസും
660 സിറിഞ്ചാണ് കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിച്ചത് എന്നാണ് ബില്ലിൽ നിന്നും വ്യക്തമാകുന്നത്. 2700 ഗ്ലൗസുകൾ ഉപയോഗിച്ചതിന് 17,142 രൂപയാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റ് പരിശോധനകൾക്കും സാമഗ്രികൾക്കും വന്‍തുകയാണ് ബില്ലിൽ. രക്തപരിശോധനയ്ക്കും മറ്റുമായി 2.17 ലക്ഷം രൂപ നേരത്തെ തന്നെ ഈടാക്കിയിരുന്നത്രെ.
റിപ്പോർട്ടുകൾ തരുന്നില്ല
കുട്ടിയുടെ എം ആര്‍ ഐ റിപ്പോര്‍ട്ടും സിടി സ്‌കാന്‍ റിപ്പോര്‍ട്ടും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നല്‍കിയില്ല എന്നും പരാതിയുണ്ട്. ഷുഗര്‍ സ്ട്രിപ്‌സിന് 200 രൂപയാണ് ആശുപത്രിയിൽ ഈടാക്കുന്നത്. പുറത്ത് ഈ സാധനം 13 രൂപക്ക് കിട്ടും. 500 രൂപ വരെ ഇതിന് ചില ദിവസങ്ങളിൽ ഈടാക്കി എന്നാണ് ആരോപണം.
സോഷ്യൽ മീഡിയയിൽ
ആദ്യയുടെ പിതാവിന്റെ സുഹൃത്താണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെ സംഭവം പുറം ലോകത്തെ അറിയിച്ചത്. ഇത്രയും വലിയ ബില്ലടക്കാൻ തങ്ങൾക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ കുട്ടിയുടെ മൃതദേഹം വിട്ടുനല്‍കില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ സ്വീകരിച്ചതത്രെ. ബില്‍ അടച്ചിട്ടും ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ലെന്നും ആരോപണമുണ്ട്.
സംഭവം വൻ വിവാദമായി
ഏഴ് വയസ്സുകാരി മരണപ്പെട്ടതും 15 ദിവസത്തെ ചികിത്സയ്ക്ക് 18 ലക്ഷം രൂപ ആശുപത്രി അധികൃതർ ബില്ലിട്ടതും വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംഭവം വിവാദമായതോടെകേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ വിഷയത്തില്‍ ഇടപെട്ടു. വിഷയത്തില്‍ ഏത് വിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതൽ കുട്ടി പീഡിയാട്രിക് ഐ സി യുവിലായിരുന്നു എന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വാദം.