'നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു': ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി
ദേശീയ യുദ്ധ സ്മാരകത്തിൽ ആദരം അർപ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു തുടക്കമായത്.
ന്യൂഡൽഹി∙ റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75-ാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ദേശീയ യുദ്ധ സ്മാരകത്തിൽ ആദരം അർപ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുർമു കർത്തവ്യ പഥിലെത്തി ദേശീയ പതാക ഉയർത്തി. ഈജിപ്ത് പ്രസിഡൻറ് അബ്ദൽ ഫത്ത അൽ സിസിയാണ് ഇത്തവണ മുഖ്യാതിഥി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തിന് റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു.. "രാജ്യത്തെ മോചിപ്പിക്കാനും ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ജീവിതം സമർപ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും ഭരണഘടനാ നിർമ്മാതാക്കളെയും ധീരരായ സൈനികരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു," അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .
ലഫ്റ്റനൻറ് ജനറൽ ധീരജ് സേത്താണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിക്കുക. 144 അംഗ ഈജിപ്ത് സൈനിക സംഘവും പരേഡിൻറെ ഭാഗമാകും. കേരളം അടക്കം 14 സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങൾ പരേഡിലുണ്ട്. സ്ത്രീശാക്തീകരണമാണ് കേരളത്തിൻറെ നിശ്ചലദൃശ്യത്തിൻറെ വിഷയം.
കര, നാവിക, വ്യോമ സേനകളും വിവിധ അർധസൈനിക വിഭാഗവും എൻഎസ്എസ്, എൻസിസി വിഭാഗങ്ങളും കർത്തവ്യപഥിലൂടെയുള്ള പരേഡിൽ അണിനിരക്കും. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങൾ മുൻ നിർത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഈജിപ്ത് സായുധ സേനയും ബാൻഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും. 479 കലാകാരന്മാരുടെ കലാ വിരുന്നും പരേഡിൻറെ ഭാഗമാകും. സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ, തെരുവുകച്ചവടക്കാർ തുടങ്ങിയവർ പ്രത്യേക ക്ഷണിതാക്കളായി പരേഡ് കാണാൻ മുൻനിരയിൽ ഉണ്ടാകുംമ