ശ്രദ്ധ വാള്‍ക്കറെ അഫ്താബ് പൂനവാല കഷണങ്ങളാക്കി മുറിച്ചത് ഈര്‍ച്ച വാള്‍ കൊണ്ട്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്
ദില്ലി: ശ്രദ്ധ വാള്‍ക്കറെ ലിന്‍ ഇന്‍ പങ്കാളിയായ അഫ്താബ് പൂനവാല കൊലപ്പെടുത്തിയ ശേഷം ശരീരം കഷണങ്ങളാക്കി മുറിച്ചത് ഈര്‍ച്ച വാള്‍ കൊണ്ടെന്ന് റിപ്പോര്‍ട്ട്. ശ്രദ്ധയുടെ ശരീരത്തിലെ അസ്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് ഈ കണ്ടെത്തല്‍. ഗുഡ്ഗാവിലെ മെഹ്‌റൗളി വനപ്രദേശത്ത് നിന്നും കണ്ടെത്തിയ അസ്ഥികള്‍ കഴിഞ്ഞ മാസം ഡിഎന്‍എ പരിശോധന നടത്തിയതില്‍ നിന്നും അവ ശ്രദ്ധയുടേതാണ് എന്ന് തെളിഞ്ഞിരുന്നു.
അഫ്താബും ശ്രദ്ധയും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തക്കറകളും ശ്രദ്ധയുടേതുമായി മാച്ച് ആയിരുന്നു. ശ്രദ്ധയുടെ അച്ഛന്റെ ഡിഎന്‍എ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു താരതമ്യം. ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു ശ്രദ്ധയുടെ അസ്ഥികളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. മെഹ്‌റൗളിയില്‍ ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ വെച്ച് മെയ് 18ന് ആണ് ശ്രദ്ധ വാള്‍ക്കര്‍ കൊല്ലപ്പെട്ടത്. വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് അഫ്താബ് ശ്രദ്ധയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളായി വെട്ടി നുറുക്കി നഗരത്തിലെ വിവിധ ഇടങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് കേസ്.
ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ നുറുക്കിയ ശേഷം അവ വീട്ടിലെ ഫ്രിഡ്ജില്‍ ആയിരുന്നു അഫ്താബ് സൂക്ഷിച്ചിരുന്നത്. ശരീരം മുറിക്കാന്‍ ഉപയോഗിച്ച അറക്കവാള്‍ ഗുഡ്ഗാവിലെ തന്നെ കുറ്റിക്കാട്ടില്‍ അഫ്താബ് വലിച്ചെറിഞ്ഞുവെന്ന് പോലീസ് പറയുന്നു. മുംബൈ സ്വദേശിനിയാണ് കൊല്ലപ്പെട്ട ശ്രദ്ധ വാള്‍ക്കര്‍. ശ്രദ്ധയുടെ അച്ഛന്‍ മകളെ കാണാനില്ലെന്ന് മുംബൈ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്ത് വന്നത്.
തമിഴ്‌നാട്ടില്‍ 20കാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍വച്ച് കൂട്ടബലാത്സംഗം ചെയ്തു; 5 പേര്‍ അറസ്റ്റില്‍
മുംബൈയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അഫ്താബുമായി ശ്രദ്ധ ഡേറ്റിംഗ് ആപ്പ് വഴി പരിചയത്തിലാവുന്നതും പ്രണയത്തിലാകുന്നതും. എന്നാല്‍ ഈ ബന്ധത്തോട് ശ്രദ്ധയുടെ വീട്ടുകാര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് അഫ്താബിനൊപ്പം ശ്രദ്ധ കഴിഞ്ഞ വര്‍ഷം മെയ്യില്‍ ദില്ലിയിലേക്ക് താമസം മാറി. വിവാഹവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു വഴക്കിന്റെ തുടര്‍ച്ചയായിട്ടായിരുന്നു കൊലപാതകം. 28 കാരനായ അഫ്താബ് കഴിഞ്ഞ നവംബര്‍ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പെട്ടെന്ന് വന്ന ദേഷ്യത്തിന്റെ പുറത്തായിരുന്നു ശ്രദ്ധയെ കൊലപ്പെടുത്തിയത് എന്ന് അഫ്താബ് ദില്ലി കോടതിയില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.