ഗോവയിൽ ആം ആദ്മിയും തൃണമൂലും വോട്ട് ഭിന്നിപ്പിക്കും; ബിജെപി വിജയം എളുപ്പമെന്ന് ഗഡ്കരി
പനാജി; ഗോവയിൽ വൻ ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരം പിടിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടിയും (എ എ പി) തൃണമൂൽ കോൺഗ്രസും (ടി എം സി) വോട്ടുകൾ ഭിന്നിപ്പിക്കുന്നത് കോൺഗ്രസിന്റെ ശക്തി കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഹരീഷ് റാവത്തിന് കഴിവുണ്ടെങ്കിൽ എന്തുകൊണ്ട് കോൺഗ്രസ് ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയായി അദ്ദേഹത്തെ പ്രഖ്യാപിക്കുന്നില്ലെന്നും ഗഡ്കരി ചോദിച്ചു. ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലാണ് ഗഡ്കരിയുടെ പ്രതികരണം.
ഗഡ്കരിയെ പോലൊരു നേതാവിന്റെ സാന്നിധ്യം ഇപ്പോൾ ഗോവയിൽ ആവശ്യമില്ലേയെന്ന ചോദ്യത്തിന് തന്നെ പോലൊരു നേതാവിനെ ഇപ്പോൾ ആവശ്യമില്ലെന്നും ടി എം സിയേയും ആം ആദ്മിയേയും പോലെ രണ്ട് സുഹൃത്തുക്കൾ അവിടെ ഇല്ലേയെന്നുമായിരുന്നു ഗഡ്ഗരിയുടെ പ്രതികരണം. കോൺഗ്രസിനെ ക്ഷയിപ്പിക്കുകയെന്നതാണഅ അവരുടെ ആവശ്യം. അവർ ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കും. അത് തങ്ങളുടെ വിജയത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
2017 ൽ ബി ജെ പിയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണം ഉൾപ്പെടെയുള്ള ചർച്ചകൾക്കായി ഗഡ്കരിയെ ആയിരുന്നു ബി ജെ പി ദേശീയ നേതൃത്വം ഗോവയിലേക്ക് അയച്ചത്. നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് മുൻ മുഖ്യമന്ത്രി മനോഹർ പരീഖറിന്റെ വിടവ് നികത്താൻ സാധിക്കുമോയെന്ന ചോദ്യത്തിന് ഗഡ്ഗരിയുടെ മറുപടി ഇങ്ങനെ-വളരെ മികച്ച ഒരു വ്യക്തിയും ഗോവയ്ക്ക് ആവശ്യമായിരുന്ന ശക്തനായ ഒരു നേതാവും ആയിരുന്നു പരീക്കർ. ഗോവയിലെ രാഷ്ട്രീയത്തിൽ മനോഹർ പരീക്കറിന്റെ അഭാവം എപ്പോഴും ശൂന്യത തന്നെയാണ്. അതേസമയം പരീക്കറിന് ശേഷമെത്തിയ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ബി ജെ പിയുടെ പെട്ടിയിൽ വോട്ടായി മാറുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷ. ജനങ്ങൾ ബി ജെ പിക്ക് വോട്ട് നൽകും. ഗോവയിൽ പാർട്ടി മികച്ച ഭൂരിപക്ഷത്തോടെ അധികാരം നേടും. അദ്ദേഹം പറഞ്ഞു.
അതേസമയം പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പാർട്ടി വിട്ട നടപടി നിർഭാഗ്യകരമായി പോയെന്ന് അദ്ദേഹം പറഞ്ഞു. പനാജി സീറ്റ് മറ്റൊരു പ്രധാനപ്പെട്ട നേതാവിന് പാർട്ടി വാഗ്ദാനം ചെയ്തതായിരുന്നു. ഉത്പലിനെ അവിടെ നിന്ന് മത്സരിപ്പിക്കാൻ സാധിക്കുമായിരുന്നില്ല. അതിനാൽ മറ്റ് മൂന്ന് സീറ്റുകൾ അദ്ദേഹത്തിന് മുന്നിൽ വെച്ചിരുന്നു. പക്ഷേ ആ സീറ്റുകളിൽ മത്സരിക്കാൻ ഉത്പൽ തയ്യാറായില്ല, ഗഡ്കരി പറഞ്ഞു.
അതിനിടെ ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പ് സാഹചര്യത്തെ കുറിച്ചും ഗഡ്കരി പ്രതികരച്ചു. വളരെ മികച്ച നേതാവാണെങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകാത്തതെന്ന് ഗഡ്കരി ചോദിച്ചു. ഇതിന് പിന്നിലെ രാഷ്ട്രീയം എന്താണെന്ന് എനിക്കറിയില്ല, എന്നാൽ ആത്യന്തികമായി ഉത്തരാഖണ്ഡിൽ ബി ജെ പിക്ക് ഇപ്പോൾ മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. യുവാവായ ബി ജെ പി മുഖ്യമന്ത്രി പുഷ്കർ ധാമിയ്ക്ക് ആളുകൾക്കിടയിൽ വലിയ മതിപ്പാണ് ഉള്ളത്. ഉത്തരാഖണ്ഡിലെ സ്ഥിതിഗതികൾ മാറ്റാൻ തനിക്ക് കഴിയുമെന്ന കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടെന്നും ഗഡ്കരി പറഞ്ഞു.
ഉത്തരാഖണ്ഡിൽ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. 70 അംഗ സഭയിൽ 57 സീറ്റുകൾ നേടിയായിരുന്നു ഉത്തരാഖണ്ഡ് ഭരണം ബി ജെ പി പിടിച്ചെടുത്തത്. കോൺഗ്രസിന് ലഭിച്ചതാകട്ടെ വെറും 32 സീറ്റുകളായിരുന്നു.
Recommended Video