എഎപി അസ്തമിക്കുന്നുവോ? പഞ്ചാബിലേത് തുടക്കം മാത്രം, ലോക്‌സഭയില്‍ ഇനി വട്ടപൂജ്യം
ദില്ലി: ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടം അവസാനിക്കുകയാണോ? സംഗ്രൂരിലെ തോല്‍വിയോടെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇത്തരമൊരു ചോദ്യം ചര്‍ച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കോട്ടയില്‍ എഎപി വന്‍ തോല്‍വി നേരിട്ടിരിക്കുകയാണ്. ഭരണം കിട്ടി രണ്ട് മാസത്തിനുള്ളില്‍ പഞ്ചാബ് സര്‍ക്കാര്‍ നേരിടാത്ത പ്രശ്‌നങ്ങളില്ല. അതിലൊന്നായി മാറിയിരിക്കുകയാണ് സംഗ്രൂരിലെ തോല്‍വിയും.
പഞ്ചാബില്‍ ഭഗവന്ത് മന്നിന്റെ കോട്ട കൈവിട്ട് എഎപി, സംഘ്‌രൂരില്‍ അകാലിദളിന് വന്‍ വിജയം
എഎപിയെ ജനങ്ങള്‍ക്ക് മടുത്ത് തുടങ്ങി എന്നുള്ളതിന്റെ സൂചന കൂടിയാണ് ഇത് നല്‍കുന്നത്. ലോക്‌സഭയില്‍ ആകെയുള്ള സീറ്റാണ് അവര്‍ക്ക് നഷ്ടമായത്. ഇനി അവിടെ വട്ടപൂജ്യമാണ് പാര്‍ട്ടി. ഈ തോല്‍വിക്ക് കൃത്യമായ കാരണങ്ങളുണ്ട്. ആ അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണ് പരിശോധിക്കാം. വിശദമായ വിവരങ്ങളിലേക്ക്....
ശിരോമണി അകാലിദള്‍ അമൃത്സര്‍ വിഭാഗമാണ് സംഗ്രൂരില്‍ വിജയിച്ചത്. സിമ്രാന്‍ജിത്ത് സിംഗ് മന്‍ എന്ന വെറ്ററന്‍ നേതാവായിരുന്നു എഎപിയുടെ കോട്ട പിടിച്ചത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ പ്രതിഷേധിച്ച് സിമ്രാന്‍ജിത്ത് രാജിവെച്ചയാളാണ് സിമ്രാന്‍ജിത്ത്. 1999 മുതല്‍ സംഗ്രൂരില്‍ നിന്ന് ജയിച്ചിട്ടില്ല അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലംഗഡില്‍ അദ്ദേഹം രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇത്തവണ സംഗ്രൂര്‍ സിമ്രാന്‍ജിത്ത് പിടിച്ചത് 5800 വോട്ടുകളില്‍ കൂടുതല്‍ ഭൂരിപക്ഷത്തിനാണ്. അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തിയെന്ന് പറയാം.
എഎപിയുടെ പ്രാദേശിക എംഎല്‍എമാരെല്ലാം തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ധാര്‍ഷ്ട്യക്കാരായി മാറി എന്നതാണ് സത്യം. വോട്ടര്‍മാര്‍ക്ക് ഇവരെ കണികാണാന്‍ കിട്ടാറില്ലായിരുന്നു. സംഗ്രൂരിലെ 9 സീറ്റിലും എഎപിയാണ്. പ്രാദേശിക നേതൃത്വം മാറിയത് പാര്‍ട്ടി പ്രവര്‍ത്തകരെയും ചൊടിപ്പിച്ചിരുന്നു. യാതൊരു പ്രതികരണവും നേതൃത്വത്തില്‍ നിന്നുണ്ടായില്ല. ഇതിനൊക്കെ പുറമേ ഏഴ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പും വോട്ടര്‍മാരെ ചൊടിപ്പിച്ചു. മാല്‍വയില്‍ നിന്നുള്ള ഒരാള്‍ പോലും ഈ പട്ടികയില്‍ ഇല്ലായിരുന്നു. ഇവിടെ നിന്ന് 66 സീറ്റുകളാണ് എഎപിക്ക് ലഭിച്ചത്.
രണ്ടാമത്തെ കാര്യം സിദ്ദു മൂസെവാലാ ഫാക്ടറാണ്. പഞ്ചാബി ഗായകന്റെ മരണത്തില്‍ വലിയ പ്രതിഷേധം മണ്ഡലത്തിലുണ്ടായിരുന്നു. എഎപി സര്‍ക്കാര്‍ ഇയാള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു വെടിവെച്ച് കൊന്നത്. സോഷ്യല്‍ മീഡിയയില്‍ എഎപി സര്‍ക്കാര്‍ സുരക്ഷ പിന്‍വലിച്ചവരുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു. അത് സര്‍ക്കാര്‍ മനപ്പൂര്‍വം ചെയ്തതാണെന്നുള്ള വികാരമാണ് മണ്ഡലത്തിലുള്ളത്. മാനസയില്‍ വലിയ ജനപിന്തുണയുള്ള ഗായകനായിരുന്നു മൂസെവാല. അദ്ദേഹം സിമ്രാന്‍ജിത്ത് സിംഗ് മന്നിനെ പിന്തുണയ്ക്കുമെന്ന് ഉറപ്പായിരുന്നു. അത് സിമ്രാന്‍ജിത്ത് പ്രചാരണത്തില്‍ സമര്‍ത്ഥമായി ഉപയോഗിച്ചു.
മതഗ്രന്ഥം തകര്‍ത്ത വിഷയം ആളിക്കത്തിയതോടെയാണ് സിമ്രാന്‍ജിത്ത് മന്‍ വീണ്ടും തിരിച്ച് വന്നത്. രാഷ്ട്രീയമായി അദ്ദേഹം കരുത്തും നേടി. കര്‍ഷക സമരം കൂടി വന്നതോടെ അദ്ദേഹം വീണ്ടും കരുത്തനായി സമരത്തെ മോശമായി കാണിക്കാനുള്ള സോഷ്യല്‍ മീഡിയ ശ്രമം അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് നല്‍കി. കേന്ദ്രത്തിനെ അതിശക്തമായി നേരിടുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവും ഇവിടെ ഗുണം ചെയ്തു. മതേതര ശക്തികളും തീവ്ര വലത് കക്ഷികളായ കോണ്‍ഗ്രസ്, എഎപി, ബിജെപി എന്നിവരുമായുള്ള മത്സരമാണ് ഇത് എന്ന് സിമ്രാന്‍ജിത്ത് പ്രചാരണത്തില്‍ പറഞ്ഞു. വോട്ട് മറിഞ്ഞതും ഈ പ്രചാരണത്തിലാണ്.
എഎപി ദുര്‍ബല സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയതെന്ന് പറയേണ്ടി വരും. ഗുര്‍മേല്‍ സിംഗായിരുന്നു സ്ഥാനാര്‍ത്ഥി. ഗരാചോന്‍ ഗ്രാമത്തിലെ സര്‍പഞ്ചാണ് അദ്ദേഹം. എന്നാല്‍ ആരും അറിയാത്ത നേതാവാണ്. പക്ഷേ ഭഗവന്ത് മന്നിന്റെ വിശ്വസ്തനാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മന്നിന്റെ ധുരിയിലെ ഓഫീസ് കൈകാര്യം ചെയ്തിരുന്നത് ഗുര്‍മേലാണ്. സര്‍ക്കാര്‍ വിരുദ്ധ മനോഭാവം മാറ്റിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല. മുഖ്യമന്ത്രി സംഗ്രൂരില്‍ സമയം ചെലവിട്ടെങ്കിലും അത് വൈകി പോയിരുന്നു.
പഞ്ച തലത്തിലുള്ള മത്സരമാണ് മണ്ഡലത്തില്‍ നടന്നത് എന്നതും എഎപിക്ക് തിരിച്ചടിയായി. ഇത്രയും പാര്‍ട്ടികള്‍ സംഗ്രൂരില്‍ പോരടിക്കുന്നത് ആദ്യമായിട്ടായിരുന്നു. കോണ്‍ഗ്രസ് ദല്‍വീര്‍ ഗോള്‍ഡിയോ മത്സരിപ്പിച്ചു. മന്നിനെതിരെ ധുരിയില്‍ മത്സരിച്ചിരുന്നു ഗോള്‍ഡി. ബിജെപി കേവല്‍ ധില്ലണെയും ഇറക്കി. വലിയ ബിസിനസുകാരനാണ് അദ്ദേഹം. അകാലിദള്‍ കമല്‍ദീപ് കൗറിനും സ്ഥാനാര്‍ത്ഥിത്വം നല്‍കി. ഇതെല്ലാം വോട്ടുകളെ ഭിന്നിച്ചു. കോണ്‍ഗ്രസിന്റെ കുറേ വോട്ടുകളും സിമ്രാജിത്തിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം എഎപി സര്‍ക്കാരിനെ ആളുകള്‍ക്ക് വേഗം മടുക്കുന്നുവെന്ന് തെളിയിക്കുന്നതാണ്. അത് പാര്‍ട്ടിയുടെ അവസാനത്തിന് വഴിയൊരുക്കാന്‍ സാധ്യതയേറെയാണ്.
കലാഭവന്‍ മണിയുടെ മരണത്തില്‍ ചതിയുണ്ട്; കൂടെയുള്ളവര്‍ ശരിയല്ല, നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍