വൈഡ് ബോഡി വിമാനങ്ങളിലെ അന്താരാഷ്ട്ര സർവീസുകളുടെ 15 ശതമാനം വെട്ടിച്ചുരുക്കി എയർ ഇന്ത്യ; കാരണം?
ന്യൂഡൽഹി: അഹമ്മദാബാദ് അപകടത്തിന് പിന്നാലെ നിർണായക നീക്കവുമായി എയർ ഇന്ത്യ. ജൂലൈ പകുതി വരെ എയർ ഇന്ത്യ വലിയ വൈഡ് ബോഡി വിമാനങ്ങളിലെ അന്താരാഷ്ട്ര സർവീസുകൾ 15 ശതമാനം കുറയ്ക്കാനാണ് നീക്കം. നിലവിൽ ടാറ്റയുടെ നിയന്ത്രണത്തിലുള്ള എയർലൈൻ അതിന്റെ വൈഡ് ബോഡി വിഭാഗത്തിൽ മാത്രം പ്രതിദിനം 70ഓളം അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
പല രാജ്യങ്ങളുടെയും വ്യോമാതിർത്തി അടച്ചുപൂട്ടൽ പടിഞ്ഞാറോട്ടും തിരിച്ചുമുള്ള പറക്കൽ സമയം വർധിപ്പിച്ചതും ഇക്കഴിഞ്ഞ ജൂൺ 12ന് കമ്പനിയുടെ എഐ 171 വിമാനം തകർന്നതിനുശേഷം ബോയിംഗ് 787 വിമാനങ്ങളുടെ പരിശോധന വർധിപ്പിച്ചതും ഉൾപ്പെടെ ഒന്നിലധികം ഘടകങ്ങൾ ഇത്തരം സർവീസുകളുടെ ലഭ്യത കുറയ്ക്കുന്നതിന് കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.

ജൂൺ 2നും 17നും ഇടയിൽ കമ്പനി അതിന്റെ ബോയിംഗ് 787, ബി777, എയർബസ് എ350 എന്നിവയുടെ വൈഡ് ബോഡി ഫ്ലീറ്റിൽ 462 വിമാനങ്ങളാണ് നിശ്ചയിച്ചത്. എന്നാൽ ആ കാലയളവിൽ 83 വിമാനങ്ങൾ റദ്ദാക്കി. അതിനർത്ഥം സർവീസ് നടത്തേണ്ടിയിരുന്ന 545 വിമാനങ്ങളിൽ 15.2 ശതമാനവും റദ്ദാക്കിയത് യാത്രക്കാരെ അസൗകര്യത്തിലാക്കി എന്നാണ്.
ഇത് കൂടി കണക്കിലെടുത്താണ് ആ അനുപാതത്തിന് അനുസൃതമായി എയർ ഇന്ത്യ വൈഡ് ബോഡി വിമാനങ്ങൾ 15 ശതമാനം വെട്ടിക്കുറച്ചത്. ബോയിംഗിൽ നിന്നും എയർബസിൽ നിന്നും പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തുന്നത് പ്രതീക്ഷിച്ചതിലും വളരെ മന്ദഗതിയിലായതോടെ കഴിഞ്ഞ രണ്ട് വർഷമായി വിമാന സർവീസുകൾ വൻതോതിൽ വർധിപ്പിച്ചുകൊണ്ട് കമ്പനി ജീവനക്കാരുടെയും ഉപകരണങ്ങളുടെയും കാര്യത്തിൽ കടുംപിടുത്തം പിടിക്കുകയായിരുന്നു.
ജീവനക്കാരുടെ കുറവ് കാരണം തൽഫലമായി, ഏതെങ്കിലും വിമാനം നിലത്തിറക്കുകയോ വൈകുകയോ ചെയ്‌താൽ അത് അടുത്തതായി സർവീസ് നടത്തേണ്ട വിമാനത്തെ കൂടി അത് ബാധിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച മുതൽ ഡിജിസിഎ ബി787 ഡ്രീംലൈനറുകളുടെ പരിശോധന വർധിപ്പിക്കാൻ ഉത്തരവിട്ടതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.
പുതിയ തീരുമാനം അപ്രതീക്ഷിത തടസങ്ങൾ ഒഴിവാക്കാൻ ഞങ്ങളുടെ റിസർവ് വിമാന ലഭ്യത വർധിപ്പിക്കാൻ ഫലപ്രദമായി സഹായിക്കുന്നുവെന്നും പ്രവർത്തനങ്ങളുടെ സ്ഥിരത, മികച്ച കാര്യക്ഷമത, യാത്രക്കാർക്കുള്ള അസൗകര്യം കുറയ്ക്കൽ എന്നിവ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നുമാണ് എയർഇന്ത്യ വ്യക്തമാക്കുന്നത്.
ബോയിംഗ് 777 ഫ്ലീറ്റിൽ മെച്ചപ്പെട്ട സുരക്ഷാ പരിശോധനകൾ നടത്തുമെന്നും എയർലൈൻ പ്രഖ്യാപിച്ചു. യാത്രക്കാർ കൂടുതലുള്ള സീസണിലാണ് ഈ തീരുമാനം വരുന്നതെങ്കിലും കുറഞ്ഞത് വിമാനങ്ങൾ റദ്ദാക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ മുൻകൂട്ടി അറിയിക്കാൻ ഇത് എയർലൈനിനെ അനുവദിക്കുകയും അവർക്ക് ബദൽ ക്രമീകരണങ്ങൾ ചെയ്യാൻ സഹായിക്കുന്നതിന് കമ്പനിയെ പ്രാപ്‌തമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.
അതിനിടെ സുരക്ഷ സംബന്ധിച്ച യാത്രക്കാരുടെ ആശങ്കകളെ അഭിസംബോധന ചെയ്യുന്നത് കൂടിയാണ് എയർ ഇന്ത്യയുടെ നീക്കമെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് വലിയ, വൈഡ് ബോഡി വിമാനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ നീക്കം ചെയ്യാനും അതിൽ കൂടുതൽ വ്യക്തത വരുത്താനും വിമാനങ്ങളുടെ പരിശോധന പൂർത്തിയാക്കാനും ഈ സമയത്തിലൂടെ അവർക്ക് സാധിക്കും.












Click it and Unblock the Notifications