അഖിലേഷിന്റെ മത്സരം കാര്‍ഹാലില്‍ നിന്ന്, 28 വര്‍ഷമായി എസ്പി കോട്ട, 2002 ഓര്‍മ വേണമെന്ന് ബിജെപി
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ അഖിലേഷ് യാദവ് മത്സരിക്കാനുള്ള മണ്ഡലം തീരുമാനിച്ചിരിക്കുകയാണ്. അഞ്ചോളം മണ്ഡലങ്ങള്‍ ചര്‍ച്ചകളിലുണ്ടായിരുന്നു. ഒടുവില്‍ മെയിന്‍പുരി ജില്ലയിലെ കാര്‍ഹാളില്‍ നിന്നാണ് അഖിലേഷ് മത്സരിക്കുന്നത്. ഫെബ്രുവരി ഇരുപതിനാണ് കാര്‍ഹാളില്‍തിരഞ്ഞെടുപ്പ് നടക്കുന്നത്.
യുപിയില്‍ പോരാട്ടം മുറുകും, പക്ഷേ അധികാരത്തില്‍ എത്തുന്നത് ഇവര്‍, സീ ന്യൂസ് സര്‍വേയുടെ പ്രവചനം
നിലവില്‍ അസംഗഡില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് റഅഖിലേഷ് യാദവ്. ഇതുവരെ സംസ്ഥാന തിരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല അഖിലേഷ് യാദവ്. 2012 അഖിലേഷ് മുഖ്യമന്ത്രിയായത് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴി എംഎല്‍സിയായിട്ടായിരുന്നു. അതുകൊണ്ട് തന്നെ അഖിലേഷ് മത്സരിക്കാന്‍ തീരുമാനിച്ചതോടെ യുപി തിരഞ്ഞെടുപ്പ് വലിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.
വലിയ സമ്മര്‍ദം മത്സരിക്കുന്നതിനായി അഖിലേഷിനുണ്ടായിരുന്നു. എസ്പി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. നാല് സീറ്റുകള്‍ ഇതിനായി കണ്ടിരുന്നു. മെയിന്‍പുരി സദര്‍, കനോജിലെ ചിബ്രാമൗ, അസംഗഡിലെ ഗോപാല്‍പൂര്‍, സമ്പലിലെ ഗന്നോര്‍ എന്നിവയായിരുന്നു ചര്‍ച്ചകളിലുണ്ടായിരുന്ന മണ്ഡലങ്ങള്‍. എന്നാല്‍ കര്‍ഹാലില്‍ നിന്ന് മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ ശോഭരണ്‍ സിംഗ് യാദവാണ് കര്‍ഹാലില്‍ നിന്നുള്ള എംഎല്‍എ. ഇയാള്‍ എസ്പി നേതാവാണ്. 1993 മുതല്‍ ഏഴ് തവണ ഈ മണ്ഡലത്തില്‍ നിന്ന് ശോഭരണ്‍ സിംഗ് വിജയിച്ചിട്ടുണ്ട്. എസ്പി നേതാവ് മുലായം സിംഗിന്റെ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് മെയിന്‍പുരി.
അഖിലേഷ് ഇവിടെ ഉറച്ച വിജയത്തിനാണ് ഇറങ്ങുന്നത്. എന്നാല്‍ ചെറിയൊരു ആശങ്ക ഇവിടെയുണ്ട്. 2002ല്‍ ബിജെപി വിജയിച്ച മണ്ഡലമാണിത്. അതിന് ശേഷമോ മുമ്പോ അങ്ങനൊരു കാര്യം നടന്നിട്ടില്ല. താന്‍ മത്സരിക്കില്ലെന്നായിരുന്നു നേരത്തെ അഖിലേഷ് പറഞ്ഞത്. എന്നാല്‍ മനസ്സ് മാറ്റുകയായിരുന്നുവെന്നും അഖിലേഷ് പിന്നീട് പറഞ്ഞു. അതേസമയം എസ്പിയിലെ തന്നെ രണ്ട് കുടുംബാംഗങ്ങള്‍ പാര്‍ട്ടി വിട്ടത് അഖിലേഷിനെ ആശങ്കപ്പെടുത്തിയിരുന്നു. ഇതോടെ മനസ്സ് മാറ്റി മത്സരിക്കാന്‍ അഖിലേഷ് തയ്യാറായത്. നേരത്തെ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുലായം സിംഗ് യാദവിന്റെ മരുമകളാണ് അപര്‍ണ യാദവ്. എന്നാല്‍ ഇവര്‍ക്ക് പറയത്തക്ക ശക്തിയൊന്നും തിരഞ്ഞെടുപ്പ് ഗോദയില്‍ ഇല്ല.
അതേസമയം മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇത്തവണ മത്സരിക്കുന്നുണ്ട്. ഗൊരഖ്പൂര്‍ അര്‍ബനില്‍ നിന്നാണ് മത്സരം. ഇതേ സീറ്റില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദും മത്സരിക്കുന്നുണ്ട്. ആസാദ് സമാജ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. ഫെബ്രുവരി പത്തിനാണ് യുപിയില്‍ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. ഏഴ് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെടുപ്പ്. നേരത്തെ പതിനഞ്ചോളം എംഎല്‍എമാര്‍ ബിജെപി വിട്ടിരുന്നു. ഇവരെല്ലാം എസ്പിയിലേക്കായിരുന്നു ഒഴുകിയത്. എസ്പി നില മെച്ചപ്പെടുത്തി മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുകയാണെന്നാണ് വിവരം. ബിജെപിയില്‍ വിമത ഭീഷണി ഉയര്‍ന്നത് പാര്‍ട്ടിയുടെ പ്രചാരണത്തെയും ബാധിച്ചിട്ടുണ്ട്.
അഖിലേഷ് മത്സരിക്കാന്‍ ഇറങ്ങിയതോടെ എസ്പി പ്രവര്‍ത്തകരും ആവേശത്തിലാണ്. യുപിയില്‍ മൂന്നാം ഘട്ടത്തിലാണ് കാര്‍വാലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1993 മുതല്‍ മുതല്‍ എസ്പി ഈ സീറ്റില്‍ അതിശക്തരാണ്. ഇവിടെ ജാതിസമവാക്യം എസ്പിയെ നല്ല രീതിയില്‍ സഹായിക്കുന്നുണ്ട്. ഒന്നരലക്ഷത്തോളം വോട്ടുകള്‍ യാദവ വിഭാഗത്തില്‍ നിന്നുള്ളതാണ്. സമാജ് വാദി പാര്‍ട്ടിയുടെ കോര്‍ വോട്ടുബാങ്കാണ് യാദവര്‍. 14000 മുസ്ലീം വോട്ടുകളും 34000 ശാഖ്യ വിഭാഗം വോട്ടുകളും ഇവിടെയുണ്ട്. എസ്പിക്ക് ഏറ്റവും മുന്‍തൂക്കം നല്‍കുന്നതും ഈ മൂന്ന് വോട്ടുകളാണ്. അഖിലേഷാണെങ്കില്‍ ഇവര്‍ക്കിടയില്‍ ജനപ്രിയ നേതാവാണ്. മറ്റ് പാര്‍ട്ടികള്‍ അഖിലേഷിനെതിരെ ശക്തരെ നിര്‍ത്താനും സാധ്യതയില്ല.
എസ്പിയുടെ ഇപ്പോഴത്തെ എംഎല്‍എ ശോഭരണ്‍ സിംഗിന് ഒരു പ്രത്യേകതയുണ്ട്. ബിജെപി കാര്‍ഹാല്‍ സീറ്റ് എസ്പിയില്‍ നിന്ന് 2002ല്‍ പിടിച്ചെടുത്ത് ശോഭരണ്‍ സിംഗിന്റെ മികവിലാണ്. അന്ന് ബിജെപിക്കൊപ്പമായിരുന്നു ശോഭരണ്‍. മത്സരിച്ച അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ 2007 മുതല്‍ എസ്പി ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. പാര്‍ട്ടിയുടെ വിശ്വസ്തനാണ് അദ്ദേഹം. കാര്‍ഹാല്‍ സീറ്റിന്റെ ചുമതല അഖിലേഷിന്റെ ബന്ധുവായ തേജ് പ്രതാപിനാണ് നല്‍കിയിരിക്കുന്നത്. ജില്ലാ അധ്യക്ഷന്‍ ദേവേന്ദ്ര യാദവ്, അരവിന്ദ് യാദവ്, ശോഭരണ്‍ സിംഗ് യാദവ്, എന്നിവരെ കണ്ട ശേഷമാണ് കാര്‍ഹാലില്‍ മത്സരിക്കാന്‍ അഖിലേഷ് തീരുമാനിച്ചത്.
Recommended Video
ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞിട്ടില്ല, കസ്തൂരിരാജയുടെ ഞെട്ടിച്ച വെളിപ്പെടുത്തല്‍, നടന്നത് അക്കാര്യം