യുപിയില്‍ രാഷ്ട്രീയ ചിത്രം മാറ്റി അഖിലേഷ്, ബിജെപി വീഴാന്‍ സാധ്യത ഇങ്ങനെ, വില്ലനാവുക യോഗി
ദില്ലി: ബിജെപിയില്‍ നിന്ന് നേതാക്കളുടെ വന്‍ കൊഴിഞ്ഞുപോക്കാണ് ഇപ്പോള്‍ സംഭവിക്കുന്നത്. എന്നാല്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നതെന്ന് ബിജെപിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായത് മൂലം വന്നിട്ടുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ബിജെപിയെ തന്നെ വീഴ്ത്തുന്ന തരത്തിലേക്ക് മാറിയിരിക്കുന്നത്. ബിജെപിയുടെ ഏറ്റവും ദൗര്‍ബല്യം അഖിലേഷ് യാദവ് തിരിച്ചറിഞ്ഞിരിക്കുകയാണ്.
യുപി തിരഞ്ഞെടുപ്പിന്റെ തന്നെ ഗതി നിര്‍ണയിക്കുന്ന കാര്യമായി അത് മാറിയിരിക്കുകയാണ്. മണ്ഡല്‍ രാഷ്ട്രീയത്തിലേക്ക് യുപി തിരിച്ച് പോകുമെന്നാണ് സൂചന. അതിന് കാരണങ്ങള്‍ നിരവധിയുണ്ട്. ഏതൊക്കെയാണെന്ന് പരിശോധിക്കാം.

2017ല്‍ യുപി ഹിന്ദുത്വ തരംഗം തന്നെയായിരുന്നു ആഞ്ഞടിച്ചത്. എന്നാല്‍ ഇത്തവണ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വന്‍ തോതിലാണ് നടക്കുന്നത്. പ്രധാനമായും കൊഴിഞ്ഞുപോകുന്നത് ഒബിസി നേതാക്കളാണ്. സ്വാമി പ്രസാദ് മൗര്യയുടെ രാജി യുപി രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പാണ്. ബിഎസ്പിയില്‍ വന്‍ സ്വാധീന ശക്തിയായിരുന്നു മൗര്യ. മായാവതിയെ തിരഞ്ഞെടുപ്പില്‍ വിജയത്തിലെത്തിച്ച കോര്‍ ടീമിലെ അംഗമായിരുന്നു അദ്ദേഹം. പിന്നീട് മായാവതി തോറ്റതോടെ ബിജെപിയിലേക്ക് അദ്ദേഹം കളം മാറി. ബിജെപിയുടെ വന്‍ വിജയത്തില്‍ മൗര്യയുടെ പിന്തുണയും ശക്തമായിരുന്നു. അദ്ദേഹത്തിന് മന്ത്രിസ്ഥാനവും ലഭിച്ചു.

മൗര്യ ഒരിക്കും യോഗിയുടെ അടുപ്പക്കാരനായിരുന്നില്ല. എന്നാല്‍ ബിജെപിയുടെ വിശ്വസ്ത നേതാവായിരുന്നു. മൗര്യ വിഭാഗത്തിലെ ശക്തനായിരുന്നു സ്വാമി പ്രസാദ്. സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങളിലെ മൂന്നാമത്തെ വിലയ വിഭാഗമാണ് ഇവര്‍. ജനസംഖ്യയുടെ എട്ട് ശതമാനത്തോളം വരും ഇവര്‍. യാദവരും കുര്‍മികളുമാണ് മുന്നിലുള്ളത്. റായ്ബറേലി, ഉന്‍ചാഹര്‍, ഷാജഹാന്‍പൂര്‍, ബദായൂന്‍ ജില്ലകളില്‍ മൗര്യക്കുള്ള സ്വാധീനം എത്രയോ ശക്തമാണ്. കുശിനഗറിലാകെ നേട്ടമുണ്ടാക്കാനും മൗര്യക്ക് സാദിക്കും. യുപിയിലെ 403 സീറ്റുകളില്‍ നൂറിലധികം സീറ്റുകളെങ്കിലും മൗര്യ വിഭാഗത്തിന് സ്വാധീനമുണ്ട്. അതാണ് ബിജെപി നഷ്ടമാക്കിയത്. നിലവില്‍ 50 സീറ്റിന്റെ വ്യത്യാസം മാത്രമാണ് എസ്പിയും ബിജെപിയും തമ്മിലുള്ളത്. അതില്‍ നിന്ന് തന്നെ മൊത്തം ഫലത്തെ ഈ കുറവ് ബാധിക്കുമെന്ന് വ്യക്തമാണ്.

മൗര്യ മാത്രമല്ല ധാരാ സിംഗ് ചൗഹാനും ഇന്ന് രാജിവെച്ചവരിലുണ്ട്. ഇയാളും ഒബിസി നേതാവാണ്. നോനിയ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ധാരാ സിംഗ്. ഒബിസിയിലെ ഏറ്റവും പിന്നോക്ക വിഭാഗമാണ് ഇവര്‍. ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം വരും നോനിയ സമുദായം. വാരണാസി, ചന്ദോലി, മിര്‍സാപൂര്‍ എന്നിവിടങ്ങളിലായി പടര്‍ന്ന് കിടക്കുകയാണ് ഇവര്‍. പൃഥ്വിരാജ് ജന്‍ ശക്തി പാര്‍ട്ടിയുമായി ബിജെപിക്ക് സഖ്യമുണ്ട്. ഇവര്‍ നോനിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്നവരാണ്. എന്നാല്‍ ധാരാ സിംഗാണ് ഈ വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും വലിയ നേതാവ്. ഇതിനൊപ്പം അഖിലേഷിന്റെ പലതരത്തിലുള്ള സഖ്യം ബിജെപിയെ ശരിക്കും വെള്ളം കുടിപ്പിക്കും. ചെറുവിഭാഗങ്ങളെ ഒപ്പം കൂട്ടുക എന്ന അഖിലേഷ് ഫോര്‍മുല ശരിക്കും മാസ്റ്റര്‍ സ്‌ട്രോക്കാണ്.

പശ്ചിമ യുപിയിലെ പ്രബല വിഭാഗമാണ് ജാട്ടുകള്‍. ആര്‍എല്‍ഡി അഖിലേഷിനൊപ്പം ചേര്‍ന്നത് വലിയൊരു ലക്ഷ്യത്തിന് വേണ്ടിയാണ്. ബിജെപിക്കൊപ്പം ചേരാന്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ സമ്മര്‍ദം അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ കര്‍ഷക രോഷം ഭയന്ന് അവരതിന് തയ്യാറായില്ല. കര്‍ഷക സമരവും അതിന് കാരണമായിരുന്നു. ഇത്തവണ ജാട്ടുകളുടെ പിന്തുണ ബിജെപിക്ക് ലഭിക്കില്ല എന്ന് വ്യക്തമാണ്. മറ്റൊന്ന് ഓംപ്രകാശ് രാജ്ബറാണ്. ഒബിസി വിഭാഗത്തിലെ തന്നെ ശക്തനായ നേതാവാണ് 15 മുതല്‍ 20 ശതമാനം വരെയുള്ള വിഭാഗത്തില്‍ അദ്ദേഹത്തിന് സ്വാധീനമുണ്ട്. എസ്ബിഎസ്പിയെ അതുകൊണ്ട് തന്നെ ആര്‍ക്കും അവഗണിക്കാനാവില്ല. യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു അദ്ദേഹം.

യുപി രാഷ്ട്രീയത്തില്‍ ജാതിയും ഉപജാതിയും വലിയ സ്വാധീനം ചെലുത്തുന്ന ഘടകമാണ്. സമൂഹത്തില്‍ വലിയ പ്രാതിനിധ്യമില്ലാത്ത ഇവരെ തിരിച്ചറിഞ്ഞ് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു എന്നതാണ് ബിജെപിയുടെ വലിയ ശക്തി. മണ്ഡല്‍ രാഷ്ട്രീയത്തെ അടിമുടി മാറ്റിയ പരീക്ഷണമാണിത്. ഏറ്റവും ദുര്‍ബലമായ ഒബിസി ഗ്രൂപ്പുകളെ ശക്തരായ ഒബിസി ഗ്രൂപ്പുകള്‍ക്കെതിരെ നിര്‍ത്തുകയായിരുന്നു ബിജെപി. കാരണം യാതൊരു സാമൂഹിക-രാഷ്ട്രീയ നേട്ടവും ഇല്ലാത്തവരായിരുന്നു ചെറു വിഭാഗങ്ങള്‍. പ്രബല വിഭാഗത്തിനായിരുന്നു സംവരണം അടക്കമുള്ള ലഭിച്ചിരുന്നത്. ഒബിസികളില്‍ യാദവര്‍ക്കുംമ ദളിത് വിഭാഗത്തില്‍ ജാദവര്‍ക്കുമായിരുന്നു ഈ നേട്ടം കിട്ടിയിരുന്നത്. മുന്നോക്ക സമുദായത്തില്‍ ബ്രാഹ്മണരും താക്കൂറുകളും ആ നേട്ടം സ്വന്തമാക്കി.

ഇതോടെ ചെറു പാര്‍ട്ടികള്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇവര്‍ക്കിടയിലുള്ള അസംതൃപ്തിയാണ് ബിജെപി 2014ല്‍ മുതലെടുത്തത്. ഹിന്ദുത്വ ആശയത്തിലേക്ക് ഇവര്‍ വരികയും ചെയ്തു. നരേന്ദ്ര മോദിയും അമിത് ഷായും ഈ തന്ത്രം കൃത്യമായി പ്രയോഗിച്ചു. ഹിന്ദു ഐക്യം ഇരുപത് ശതമാനം മുസ്ലീങ്ങളെ തരിപ്പണമാക്കുമെന്ന് ആര്‍എസ്എസിന് അറിയാമായിരുന്നു. എന്നാല്‍ ഇവിടെയാണ് പിഴച്ചത്. ഇത് താല്‍ക്കാലിക പ്രതിഭാസമാണ്. ഈ ദുര്‍ബല ജാതി ഗ്രൂപ്പുകള്‍ അധികാരത്തില്‍ ഇവര്‍ക്ക് എത്താനും ബഹുമാനം തിരിച്ചുപിടിക്കാനാവുമെന്നും കരുതി. എന്നാല്‍ 2014 മുതല്‍ 2019 വരെയുള്ള മൂന്ന് വന്‍ തിരഞ്ഞെടുപ്പുകളോടെ ബിജെപി ഇവരെ ചതിക്കുകയാണെന്ന് വ്യക്തമായി.

ഇങ്ങനെയുള്ള ഒരു പാര്‍ട്ടിക്കൊപ്പം നിന്നാല്‍ സ്വന്തം അസ്തിത്വം തന്നെ ഇല്ലാതാവുമെന്ന് ഇവര്‍ക്ക് അറിയാം. ബിജെപിക്ക് ഒന്നുമില്ലെങ്കില്‍ ബ്രാഹ്മണര്‍ അല്ലെങ്കില്‍ താക്കൂറുകള്‍ എന്നിവരെ ഒപ്പം നിര്‍ത്തുകയേ ചെയ്യൂ എന്ന് അവര്‍ക്ക് മനസ്സിലായി കഴിഞ്ഞു. ഇതാണ് ഇപ്പോള്‍ കാണുന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ബനിയ പാര്‍ട്ടി മാത്രമായിരുന്ന ബിജെപിയെ വളര്‍ത്തിയത് ഒബിസികളാണ്. അതിന് പ്രധാന കാരണം നരേന്ദ്ര മോദിയുടെ മിടുക്കാണ്. ഗുജറാത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പാര്‍ട്ടിയാണ് ഈ വോട്ടുബാങ്ക് കൊണ്ട് വളര്‍ന്നത്. പക്ഷേ അത് നിലനിര്‍ത്തുന്നതില്‍ വന്‍ പരാജയമായി ബിജെപി മാറിയിരിക്കുകയാണ്.

അഖിലേഷ് 2017ല്‍ തോല്‍ക്കുന്നതിന് ഒരു പ്രധാന കാരണമുണ്ട്. മുസ്ലീം പാര്‍ട്ടിയെന്ന അവരുടെ ഇമേജ് മാറ്റാന്‍ അഖിലേഷിന് സാധിച്ചില്ല. അതേ ഫോര്‍മുലയിലായിരുന്നു കാര്യങ്ങള്‍ നടന്നത്. മുസ്ലീം-യാദവ പാര്‍ട്ടിയാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. അതിന് ബിജെപിയുടെ പ്രചാരണവും ഗുണം ചെയ്തു. അഖിലേഷ് അതിലാണ് ഇത്തവണ പിടിച്ചത്. ഇത്തവണ മുസ്ലീങ്ങള്‍ക്ക് വളരെ കുറച്ച് സീറ്റ് മാത്രമാണ് അഖിലേഷ് നല്‍കിയത്. ഒബിസി വിഭാഗത്തിലെ അസംതൃപ്തി അഖിലേഷ് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അതിലുപരി യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് ഒബിസി വിഭാഗത്തില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയത്. കേശവ് പ്രസാദ് മൗര്യ മുഖ്യമന്ത്രിയാവുമെന്നായിരുന്നു ഒബിസി വിഭാഗം കരുതിയത്. താന്‍ വെറും താക്കൂര്‍ നേതാവാണെന്ന് യോഗി പലപ്പോഴും തെളിയിക്കുകയും ചെയ്തു. ഇത് മോദിയും അമിത് ഷായും തിരിച്ചറിഞ്ഞിരുന്നു. യോഗിയെ മാറ്റാനും ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് സമ്മതിച്ചില്ല. അതിന്റെ ഫലമാണ് ബിജെപി ഇപ്പോള്‍ അനുഭവിക്കുന്നത്. ബിജെപി ഭയപ്പെടുന്നത് ഇത്തവണ സംഭവിക്കാന്‍ സാധ്യത ഏറെയാണ്.












Click it and Unblock the Notifications