ഈ വിജയം സദ്ഭരണത്തിനുള്ള പിന്തുണയെന്ന് പ്രധാനമന്ത്രി; പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ബിജെപി അനായാസ വിജയം നേടാനൊരുങ്ങവേ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജനങ്ങൾ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയമാണ് തിരഞ്ഞെടുത്തതെന്ന് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നതായി പ്രധാനമന്ത്രി തന്റെ ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.
മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി തന്നെയാണ് മുൻപിലുള്ളത്. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് മുന്നേറ്റം പ്രകടമാക്കിയത്. ഇതിനകം തന്നെ നിരവധി റൗണ്ട് വോട്ടെണ്ണൽ നടത്തുകയും ചില സീറ്റുകളുടെ ഫലം പ്രഖ്യാപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ നിലവിലെ ചിത്രത്തിൽ കാര്യമായ മാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് സൂചന.

തന്റെ എക്‌സ് പോസ്‌റ്റിൽ, പ്രധാനമന്ത്രി മോദി വോട്ടർമാർക്ക് ആദരമറിയിച്ചു, വോട്ടർമാരുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം അവരുടെ ക്ഷേമത്തിനായി ബിജെപി അക്ഷീണം പ്രവർത്തിക്കുമെന്ന ഉറപ്പും നൽകി.
"ഞങ്ങൾ ജനങ്ങളുടെ ഭൂരിപക്ഷാഭിപ്രായത്തെ നമിക്കുന്നു. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഫലങ്ങൾ സൂചിപ്പിക്കുന്നത്, ബിജെപി നിലകൊള്ളുന്ന സദ്ഭരണത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തിനൊപ്പം ഇന്ത്യയിലെ ജനങ്ങൾ ഉറച്ചുനിൽക്കുന്നു എന്നതാണ്. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് നന്ദി. അവരുടെ ക്ഷേമത്തിനായി ഞങ്ങൾ അശ്രാന്ത പരിശ്രമം തുടരുമെന്നും അവർക്ക് ഒപ്പം നിൽക്കുമെന്നും ഉറപ്പ് നൽകുന്നു" പ്രധാനമന്ത്രി പറഞ്ഞു.
തെലങ്കാന തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചും പ്രധാനമന്ത്രി മറ്റൊരു പോസ്‌റ്റിലൂടെ സംസാരിച്ചു. വോട്ടർമാർക്ക് നന്ദി പറഞ്ഞ അദ്ദേഹം, 2018ലെ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്ക് ലഭിച്ച ഒരു സീറ്റിൽ നിന്ന് ഇത്തവണ എട്ടായി ഉയർന്നതിനെ കുറിച്ച് സംസാരിച്ചു, സംസ്ഥാനത്ത് ബിജെപിയുടെ പിന്തുണ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടം തുടരുമെന്ന് പറഞ്ഞ രാഹുൽ ജനവിധി അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി.
കോൺഗ്രസിന്റെ ഏക പ്രതീക്ഷയായി മാറിയ തെലങ്കാനയിലെ വോട്ടർമാർക്കും മുൻ കോൺഗ്രസ് അധ്യക്ഷൻ നന്ദി പറഞ്ഞു. സംസ്ഥാനത്തെ സാധാരണക്കാരുടെ തെലങ്കാനയാക്കുമെന്ന വാഗ്‌ദാനം നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് സർക്കാർ ഭരിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനത്ത് കോൺഗ്രസിന് ഊർജം പകർന്നത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണെന്നാണ് നിരവധി കോൺഗ്രസ് നേതാക്കൾ പറയുന്നത്.
അതേസമയം, തെലങ്കാനയിൽ ബിജെപി ഇക്കുറി കൂടുതൽ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2018ൽ കേവലം ഒരു സീറ്റ് മാത്രമുണ്ടായിരുന്ന അവർക്ക് ഇക്കുറി എട്ട് സീറ്റുകളിലേക്ക് സ്വാധീനം വ്യാപിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ബിജെപിയെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്ന ഘടകം.












Click it and Unblock the Notifications