വിവാഹാഭ്യർത്ഥന തള്ളി; വിഷം കൊടുക്കാൻ നോക്കി, എതിർത്ത 20കാരിയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി
ബെംഗളൂരു: 20 കാരിയെ കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ബെലാഗാവിയിലാണ് യുവാവ് യുവതിയെ കൊലപ്പെടുത്തിയത്. വിവാഹം കഴിക്കാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പ്രതി ജീവനൊടുക്കി. നാഥ് പൈ സർക്കിളിന് സമീപമുള്ള വീട്ടിൽ താമസിച്ചിരുന്ന ഐശ്വര്യ മഹേഷ് ലോഹറാണ് കൊല്ലപ്പെട്ടത്.
ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തിൽ നിന്നുള്ള പ്രതിയായ 29 കാരനായ പ്രശാന്ത് കുണ്ടേക്കറിന് ഐശ്വര്യയെ ഇഷ്ടമായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി ഐശ്വര്യയെ പിന്തുടരുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുലർച്ചെ വിഷം നിറച്ച കുപ്പിയുമായി ഇയാൾ ഐശ്വര്യയുടെ അമ്മായിയുടെ വീട്ടിലെത്തി.

ഐശ്വര്യയോട് തന്നെ വിവാഹം കഴിക്കണമെന്ന് പ്രതി ഒരിക്കൽക്കൂടി നിർബന്ധിച്ചു, എന്നാൽ ഐശ്വര്യ വിസമ്മതിച്ചുപ്പോൾ വിഷം കുടിക്കാൻ നിർബന്ധിച്ചു. ഐശ്വര്യ എതിർത്തതോടെ പ്രശാന്ത് പോക്കറ്റിൽ നിന്ന് കത്തി പുറത്തെടുത്ത് കഴുത്തറുത്തു.
അമിതമായി രക്തം നഷ്ടപ്പെട്ടതിനെ തുടർന്ന് ഐശ്വര്യ മരണപ്പെട്ടു. തുടർന്ന് അതേ കത്തി ഉപയോഗിച്ച് യുവാവ് സ്വന്തം കഴുത്ത് അറുത്തു. ഇയാളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സിറ്റി പോലീസ് കമ്മീഷണർ യാദ മാർട്ടിൻ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
പെയിന്റിംഗ് ജോലിക്കാരനായ പ്രശാന്ത് ഐശ്വര്യയെ വിവാഹം കഴിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ സമീപിച്ചരുന്നു. ആദ്യം സാമ്പത്തികമായി സ്ഥിര വരുമാനം ഉണ്ടാക്കാൻ നോക്കൂവെന്നും അതിന് ശേഷം വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്നും പറഞ്ഞ് ഐശ്വര്യയുടെ അമ്മ പ്രശാന്തിനെ മടക്കി അയച്ചുവെന്നാണ് വിവരം. വീട്ടുകാർ സമ്മതിക്കാത്തതിനാൽ കുടുംബത്തെ എതിർത്ത് വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് ഐശ്വര്യ പറഞ്ഞതാണ് കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പോലീസിൻറെ നിഗമനം.












Click it and Unblock the Notifications