ബംഗാള്‍ അക്രമം: പീഡനത്തിനിരയായത് 7000 സ്ത്രീകളെന്ന് റിപ്പോര്‍ട്ട്: ശക്തമായ നടപടിയെന്ന് കേന്ദ്രം
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് 15000 ലേറെ അക്രമം സംഭവങ്ങളുണ്ടാവുകയും 25 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ബലാത്സംഗം ഉള്‍പ്പടെ 7000 ത്തിലേറെ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്കെതിരെ മാത്രം നടന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പെർമോദ് കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള സിവിൽ സൊസൈറ്റി സംഘമാണ് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അതിക്രമങ്ങളെ കുറിച്ച് പഠിച്ചത്. റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി വ്യക്തമാക്കിയത്. മിക്ക ആക്രമങ്ങളും മുൻകൂട്ടി തീരുമാനിച്ചതും സംഘടിതവും ഗൂഡാലോചനയുടെ അടിസ്ഥാനത്തില്‍ അരങ്ങേറിയതുമാണ് എന്നതിന്റെ വ്യക്തമായ സൂചനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍ ജഡ്ഡിക്ക് പുറമെ വിരമിച്ച രണ്ട് എഐഎസ് ഓഫീസര്‍മാരും ഒരു ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥരും അഞ്ചംഗ സംഘത്തിൽ ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയം ഈ റിപ്പോർട്ട് വിശദമായി പഠിക്കുകയും ശുപാർശകൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുമെന്നും റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഞ്ചംഗ സംഘം പശ്ചിമ ബംഗാൾ സന്ദർശിച്ച് അക്രമത്തിന് ഇരയായ പലരേയും നേരില്‍ കണ്ടതിന് ശേഷവുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
വോട്ടെടുപ്പിന് ശേഷമുള്ള അക്രമം ബംഗാളിലെ 16 ജില്ലകളെ ബാധിച്ചതായി റിപ്പോർട്ട് ഉദ്ധരിച്ച് ജി കിഷൻ റെഡ്ഡി അഭിപ്രായപ്പെടുന്നു. വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തെത്തുടർന്ന് നിരവധി പേർ പശ്ചിമ ബംഗാളിൽ നിന്ന് വീട് വിട്ട് അസം, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ അഭയം തേടിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. എതിരാളികളുടെ വന്‍തോതിലുള്ള സ്വന്ത് വകകള്‍ നശിപ്പിക്കപ്പെടുകയും കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി തകര്‍ക്കുക എന്നുള്ളതും അക്രമത്തിന്‍റെ ലക്ഷ്യമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യു എസ്സിനെ ഇളക്കി മറിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ വരവ്, ബൈഡനെതിരെ.... മെക്‌സിക്കന്‍ അതിര്‍ത്തിയിലെത്തി












Click it and Unblock the Notifications