'ഭരണഘടനയുടെ പേരിൽ നുണ പ്രചരിപ്പിച്ചു'; രാഹുൽ ഗാന്ധിക്കെതിരെ ബിജെപി, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
മുംബൈ: കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. ഭരണഘടനയുടെ പേരിൽ നുണ പ്രചരിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതി നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ഇടയിൽ ഭിന്നത സൃഷ്‌ടിക്കാൻ രാഹുൽ മനപൂർവം ശ്രമിച്ചുവെന്നാണ് ആരോപണം. വിഷയത്തിൽ ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ നേരിട്ട് കണ്ടു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ സന്ദർശിച്ച ബിജെപി നേതാക്കളുടെ സംഘം വിഷയത്തിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. രാഹുലിന്റേത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം ആണെന്നായിരുന്നു ബിജെപി ആരോപണം. ഇത് കൂടാതെ രാഹുലിന്റെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നുണ പ്രചരിച്ച സംഭവത്തിലാണ് ഈ നടപടി.

കേന്ദ്രമന്ത്രി അർജുൻ രാം മേഘ്‌വാൾ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. നവംബർ ആറിന് നടത്തിയ പരാമർശങ്ങളിലും ഭരണഘടനയുടെ പേരിൽ കള്ളം പ്രചരിപ്പിച്ചിരുന്നു എന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി ഭരണഘടന നശിപ്പിക്കുകയാണെന്ന് അദ്ദേഹം പറയുകയുണ്ടായി, ഇത് തികച്ചും കള്ളമാണ്. അദ്ദേഹം വീണ്ടും വീണ്ടും ഇതേ നിലപാട് തുടരുകയാണെന്നും ബിജെപി ആരോപിക്കുകയുണ്ടായി.
'അദ്ദേഹം ബിജെപി ഭരണഘടന തകർക്കാൻ പോവുകയാണെന്ന് വീണ്ടും കള്ളം പറയുകയാണ്. ഇത് വ്യാജമാണ്. ഇത് അവസാനിപ്പിക്കണമെന്ന് ഞങ്ങൾ കമ്മീഷനോട് പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയിട്ടും അതിൽ നിന്ന് പിന്മാറാതെ രാഹുൽ ഗാന്ധി ഇത് ചെയ്യുന്നത് പതിവാക്കിയിരിക്കുകയാണ്. ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 353 പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു' അർജുൻ രാം മേഘ്‌വാൾ വ്യക്തമാക്കി.
മഹാരാഷ്ട്രയുടെ ചെലവിൽ മറ്റ് സംസ്ഥാനങ്ങളിൽ ആപ്പിൾ ഐഫോണുകളും ബോയിംഗ് വിമാനങ്ങളും നിർമ്മിക്കുന്നുവെന്ന് നവംബർ ആറിന് മുംബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധി പ്രസംഗച്ചിരുന്നു. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചിരിക്കുന്നത്.
ഇത് കൂടാതെ ബിജെപിയെയും ആർഎസ്എസിനെയും രാഹുൽ ഈ പ്രസംഗത്തിൽ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. ഇരു കൂട്ടരും ചേർന്ന് ഭരണഘടന തകർക്കുകയാണെന്നും അതിനെ ഇന്ത്യ സഖ്യം തടയുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതൊക്കെയും ബിജെപിയുടെ പ്രകോപനത്തിന് ഇടയാക്കിയെന്നാണ് കരുതപ്പെടുന്നത്.
'ബിജെപിയും ആർഎസ്എസും ഒരുവശത്ത് നിൽക്കുമ്പോൾ മറുവശത്ത് ഇന്ത്യ സഖ്യമാണ്. ഒരു ഭാഗത്ത് ഒരുമയുടെയും സമത്വത്തിന്റെയും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും അംബേദ്‌കർ ജിയുടെ ഭരണഘടന നിൽക്കുമ്പോൾ മറുവശത്ത് അത് തകർക്കാനായി ബിജെപി-ആർഎസ്എസ് കൂട്ടായ്‌മയുമുണ്ട്' എന്നും രാഹുൽ ചൂണ്ടിക്കാട്ടിയിരുന്നു.
മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമായി പുരോഗമിക്കവെയാണ് രാഹുലിനെയും കോൺഗ്രസിനെയും ലക്ഷ്യമിട്ട് ബിജെപി നിലപാട് കടുപ്പിക്കുന്നത്. നിലവിലെ ഭരണകക്ഷിയാണ് ബിജെപി ഉൾപ്പെടുന്ന മഹായുതി സഖ്യം. മറുവശത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ആവർത്തിക്കുകയാണ് കോൺഗ്രസിന്റെയും മഹാവികാസ് അഘാഡിയുടെയും ലക്ഷ്യം.












Click it and Unblock the Notifications