യുപി സ്ഥാനാർത്ഥി പട്ടിക; ആദ്യ ഘട്ട പട്ടികയിൽ 20 സിറ്റിംഗ് എംഎൽഎമാർ പുറത്ത്
ലഖ്നൗ; മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ കൂട്ടകൊഴിഞ്ഞു പോക്കിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് യു പിയിൽ ബി ജെ പി. മൂന്ന് ദിവസത്തിനിടെ മൂന്ന് മന്ത്രിമാരും 11 എം എൽ എമാരുമാണ് രാജിവെച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജിവെയ്ക്കുമെന്ന വെല്ലുവിളിയാണ് പാർട്ടി വിട്ടവർ ഉയർത്തുന്നത്. പടിഞ്ഞാറൻ യു പിയിൽ നിന്നുള്ള ദളിത് നേതാക്കളാണ് പാർട്ടി വിട്ടവർ. മേഖലയിൽ ശക്തമായ സ്വാധീനമുള്ള നേതാക്കളുടെ രാജി വലിയ തിരിച്ചടി ബി ജെ പിക്ക് സമ്മാനിച്ചേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം നേതാക്കളുടെ രാജിയുടെ പശ്ചാത്തലത്തിൽ പിന്നാക്ക വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് ബി ജെ പി. ഏകദേശം 60 നേതാക്കളും ദളിത് വിഭാഗക്കാരാണ്. അതോടൊപ്പം തന്നെ 20 സിറ്റിംഗ് എം എൽ എമാരേയും സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കർഷക സമരം, കൊവിഡ് പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബി ജെ പിക്കെതിരെ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. സംസ്ഥാനത്തെ പ്രബല വിഭാഗമായ ബ്രാഹ്മണർ ബി ജെ പിക്കെതിരെ രംഗത്തെത്തി കഴിഞ്ഞു. ഇതിന് പുറമെയാണ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളുടെ രാജി. ദളിത് വിഭാഗങ്ങളോടുള്ള അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു നേതാക്കൾ പാർട്ടി വിട്ടത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വിജയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പടിഞ്ഞാറൻ യുപിയിൽ നിന്നുള്ള നേതാക്കളാണ് പാർട്ടി വിട്ടവർ. ഈ സാഹചര്യത്തിൽ ഭരണം നിലനിർത്താൻ ആവനാഴിയിലെ അസ്ത്രങ്ങളോരോന്നും പുറത്തെടുത്ത് കൊണ്ട് പോരാടാനൊരുങ്ങുകയാണ് ബി ജെ പി. ഇതിനിടയിലാണ് ഇന്ന് ബി ജെ പി തങ്ങളുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.

107 പേരുടെ ആദ്യഘട്ട പട്ടികയാണ് പുറത്തുവിട്ടത്. ഇതിൽ 63 സിറ്റിംഗ് എം എൽ എമാർക്ക് സീറ്റ് നൽകിയിട്ടുണ്ട്. എന്നാൽ 20 സിറ്റിംഗ് എം എൽ എമാരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കി. 2017 ൽ ഈ സീറ്റുകളിൽ 83 ഇടത്താണ് ബി ജെ പി വിജയിച്ചത്. നേതാക്കളുടെ കൊഴിഞ്ഞ് പോക്കിന്റെ കൂടി പശ്ചാത്തലത്തിലാണ് സിറ്റിംഗ് എം എൽ എമാരെ കൂടി ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്.

അതിനിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കൂടിയായ യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ നിന്നും മത്സരിക്കുമെന്നും നേതൃത്വം അറിയിച്ചു. ഇതുവരെ നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി മത്സരിച്ചിട്ടില്ല. നേരത്തേ 5 തവണ യോഗി മത്സരിച്ച് ജയിച്ച മണ്ഡലമാണ് ഗൊരഖ്പൂർ. നേരത്തേ യോഗി മധുരയിൽ നിന്നോ അയോധ്യയിൽ നിന്നോ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

അതേസമയം പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. 10 ശതമാനം പേർക്കേ ബി ജെ പി ടിക്കറ്റ് അനുവദിച്ചുള്ളൂവെന്നും പാർട്ടി സ്ത്രീ വിരുദ്ധമാണെന്നതിന്റെ തെളിവാണിതെന്നും കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. സ്ത്രീവിരുദ്ധ രാഷ്ട്രീയമാണ് ബി ജെ പി എന്നും മുന്നോട്ട് വെച്ചിട്ടുണ്ട്. ഒരിക്കലും സ്ത്രീകളുടെ താത്പര്യങ്ങളെ അവർക്ക് സംരക്ഷിക്കാൻ സാധിക്കില്ല. അവരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇതിന്റെ തെളിവാണെന്നും കോൺഗ്രസ് നേതാവ് ആരാധന മിശ്ര പറഞ്ഞു.

കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടികയിൽ 40 ശതമാനം വനിതകൾക്ക് പ്രാതിനിധ്യം നൽകിയിരുന്നു. 2017ൽ ഉന്നാവ് കൂട്ട ബലാത്സംഗ കേസ് അതിജീവിതയുടെ അമ്മയ്ക്കും കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ട്. ആദ്യ പട്ടികയിൽ 50 സീറ്റിൽ വനിതകളാണ് സ്ഥാനാർത്ഥികൾ.
ഞെട്ടിച്ച് അമല പോൾ.. നടിയുടെ കിടിലൻ ഫോട്ടോഷൂട്ട് വീണ്ടും വൈറൽ












Click it and Unblock the Notifications