45 ല്‍ 25 മന്ത്രിമാരും ബിജെപിക്ക്, ഷിന്‍ഡെ വിഭാഗത്തിന് 13; അഭ്യന്തരം ഫഡ്നാവിസിന് ലഭിച്ചേക്കും
മുംബൈ: മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാർ അടുത്ത ദിവസം വികസിപ്പിച്ചേക്കും. സർക്കാറില്‍ 45 മന്ത്രിമാരുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ മന്ത്രിസഭയിൽ 25 മന്ത്രിമാർ ബി ജെ പിയിൽ നിന്നും 13 പേർ ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയിൽ നിന്നുമായിരിക്കും വരിക. 7 മന്ത്രിപദവികള്‍ സ്വതന്ത്രർക്കും കൈമാറും. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും പുറമെ മിക്ക മന്ത്രിമാരും പുതു മുഖങ്ങളായിരിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

അടുത്ത മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് മുമ്പ് പുതുമുഖങ്ങളെ പരീക്ഷിക്കാൻ ബി ജെ പി ആഗ്രഹിക്കുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളും വ്യക്തമാക്കുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പടേയുള്ളവർ ദേശീയ തലത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് കരുത്തുറ്റ യുവനിരയെ ഉയർത്തിക്കൊണ്ടുവരാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ മന്ത്രി സഭയിലും പുതുമുഖങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായേക്കും.

വകുപ്പ് വിഭജനത്തില്‍ ആഭ്യന്തര, ധനകാര്യ, റവന്യൂ വകുപ്പുകൾ ബി ജെ പി നിലനിർത്താനും നഗരവികസന, ജലസേചന വകുപ്പുകൾ ശിവസേനയുടെ ഏക്‌നാഥ് ഷിൻഡെ വിഭാഗത്തിന് വിട്ടുനൽകാനും സാധ്യതയുണ്ടെന്നും വൃത്തങ്ങൾ അറിയിക്കുന്നു. സേനയിലെ 40 വിമത എംഎൽഎമാർ ഉൾപ്പെടെ 50 എം എൽ എമാരുടെ പിന്തുണയാണ് ഷിൻഡെ വിഭാഗത്തിനുള്ളത്. ബി ജെ പിക്ക് സ്വന്തമായി 106 എം എൽ എമാരും നിരവധി ചെറുപാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയുമുണ്ട്.

ഷിൻഡെ വിഭാഗത്തിന്റെ ഇരട്ടിയിലധികം എം എൽ എമാരുണ്ടെങ്കിലും, ബി ജെ പി മുഖ്യമന്ത്രി സ്ഥാനം ഷിൻഡെയ്ക്ക് വിട്ടുനല്‍കുകയും ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉപമുഖ്യമന്ത്രിയാക്കുകയും ചെയ്യുകയുമായിരുന്നു. ബി ജെ പി-സേനാ സർക്കാരിൽ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആഭ്യന്തരം അദ്ദേഹം തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വരുമാനം, ധനകാര്യം, പി ഡബ്ല്യു ഡി എന്നിവ നിലനിർത്തുന്നതിനൊപ്പം ബി ജെ പിക്ക് ഇത്തവണയും ആഭ്യന്തര വകുപ്പ് കിട്ടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

മുൻ എംവിഎ സർക്കാരിൽ നഗരവികസനവും എം എസ് ആർ ഡി സിയുടേയും ചുമതല ഷിൻഡെയ്ക്കുണ്ടായിരുന്നു. മുംബൈ-നാഗ്പൂർ എക്സ്പ്രസ് വേ പോലുള്ള വലിയ പദ്ധതികൾ എം എസ് ആർ ഡി സിയാണ് കൈകാര്യം ചെയ്യുന്നത്. ഷിൻഡെ ക്യാമ്പിന് നഗരവികസനവും എം എസ് ആർ ഡി സിയും നിലനിർത്താനും അധികമായി ജലസേചന വകുപ്പും ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്ത നഗരവികസനവും ജലസേചനവും മുൻ ബിജെപി-സേനാ ഭരണത്തിൽ ബി ജെ പിയായിരുന്നു കൈവശം വെച്ചിരുന്നത്.

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ താഴെയിറക്കിയ ശിവസേനയിൽ അട്ടിമറിക്ക് നേതൃത്വം നൽകിയ 48 കാരനായ ഏകനാഥ് ഷിൻഡെ ബി ജെ പിയുടേയും സ്വതന്ത്രരുടേയും പിന്തുണയിലാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത്. സഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ഷിന്‍ഡെ-ബിജെപി സഖ്യത്തിന് 164 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പ്രതിപക്ഷ സഖ്യമായ എം വി എയ്ക്ക് 99 വോട്ടുകള്‍ മാത്രമായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications