തുടർച്ചയായ അഞ്ചാം തവണയും ബിജെപിക്ക് പരാജയം: ഭാനുപ്രതാപ്പൂരില്‍ കോണ്‍ഗ്രസിന് മിന്നും വിജയം
റായ്പൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ച് ഭാനുപ്രതാപ്പൂർ നിയമസഭ മണ്ഡലം നിലനിർത്തി കോണ്‍ഗ്രസ്. ഛത്തീസ്ഗഡിലെ ഭരണകക്ഷിയായ കോൺഗ്രസിനെ സംബന്ധിച്ച് ഈ വിജയം ഏറെ നിർണ്ണായകമായിരുന്നു. ഈ വിജയത്തോടെ, 2018ലെ ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ കോൺഗ്രസില്‍ നിന്നും പ്രതിപക്ഷമായ ബി ജെ പി തുടർച്ചയായ അഞ്ചാം പരാജയം ഏറ്റുവാങ്ങിയെന്ന പ്രത്യേകതയും ഭാനുപ്രതാപ്പൂർ ഉപതിരഞ്ഞെടുപ്പിനുണ്ട്.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സാവിത്രി മാണ്ഡവി 21,171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി ജെപിയുടെ ബ്രഹ്മാനന്ദ് നേതമി. മണ്ഡവി 65,479 വോട്ടുകൾ നേടിയപ്പോൾ നേതത്തിന് 44,308 വോട്ടുകളാണ് നേടാന്‍ സാധിച്ചത്. അതേസമയം, സ്വതന്ത്രനായി മത്സരിച്ച മുൻ ഐപിഎസ് ഓഫീസർ അക്ബർ റാം കോറം 23,417 വോട്ടുകൾ നേടി. മാവോയിസ്റ്റ് ബാധിത കാങ്കർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പട്ടികവർഗ്ഗ (എസ്ടി) സ്ഥാനാർത്ഥികൾക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റില്‍ 71.74 ശതമാനം പോളിംഗായിരുന്നു രേഖപ്പെടുത്തിയത്.

മവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയായിരുന്നു മണ്ഡലത്തില്‍ ഏർപ്പെടുത്തിയിരുന്നത്. സിറ്റിങ് കോൺഗ്രസ് എം എൽ എ മനോജ് സിംഗ് മാണ്ഡവിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മനോജ് സിംഗ് മാണ്ഡവിയുടെ ഭാര്യയാണ് സാവിത്രി മാണ്ഡവി. ഭാനുപ്രതാപ്പൂരിലെ ജനങ്ങൾ കഴിഞ്ഞ നാല് വർഷമായി തന്റെ സർക്കാർ ചെയ്ത പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയെന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ വ്യക്തമാക്കിയത്.

തന്റെ സർക്കാരിൽ വിശ്വാസമർപ്പിച്ചതിന് ഭാനുപ്രതാപ്പൂരിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായും ഭൂപേഷ് ബാഗേൽ കൂട്ടിച്ചേർത്തു. അന്തരിച്ച എം എൽ എ മാണ്ഡവിക്ക് നിയോജക മണ്ഡലത്തിലെ ജനങ്ങളുമായുള്ള ഊഷ്മളമായ ബന്ധവും പ്രദേശത്തിന്റെ വികസനത്തിനായുള്ള ശ്രമങ്ങളും പാർട്ടിക്ക് അനുകൂലമായി പ്രവർത്തിച്ചെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

അതേസമയം, ബിജെപിയെ പരിഹസിച്ചുകൊണ്ട് വോട്ടെണ്ണലിൽ കണ്ട രണ്ടാം സ്ഥാനം പോലും നേടാൻ പ്രതിപക്ഷ പാർട്ടി പാടുപെടുകയാണെന്നായിരുന്നു മൂന്നാം സ്ഥാനത്ത് എത്തിയ സർവ ആദിവാസി സമാജിന്റെ (എസ്‌എഎസ്) സ്ഥാനാർത്ഥിയായ കോറം വ്യക്തമാക്കിയത്. അതേസമയം ഈ വിജയത്തോടെ 90 അംഗ സംസ്ഥാന നിയമസഭയിൽ കോൺഗ്രസിന്റെ എണ്ണം 71 ആയി നിലനിർത്തി.

2018ൽ സംസ്ഥാനത്ത് 90ൽ 68 സീറ്റുകൾ നേടി കോൺഗ്രസ് വൻ വിജയം നേടിയപ്പോൾ ബി ജെ പി 15 സീറ്റുകൾളായിരുന്നു നേടിയത്. ജെ സി സി (ജെ), ബഹുജൻ സമാജ് പാർട്ടി (ബി എസ് പി) സഖ്യം തിരഞ്ഞെടുപ്പിൽ മത്സരിച്ച് യഥാക്രമം 5, 2 സീറ്റുകളും നേടി. 2019ൽ ദന്തേവാഡ, ചിത്രകോട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും 2020ൽ മാർവാഹി സീറ്റും പിന്നീട് ഈ വർഷം ഏപ്രിലിൽ ഖൈരാഗഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു.












Click it and Unblock the Notifications