ത്രിപുരയില്‍ 329 സീറ്റും വാരിയെടുത്ത് ബിജെപി, ഒന്നിലൊതുങ്ങി തൃണമൂല്‍, ദയനീയമായി സിപിഎം
അഗര്‍ത്തല: ത്രിപുരയില്‍ അന്തിമ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നേട്ടം ഒന്ന് കൂടി വലുതാക്കി ബിജെപി. ഭൂരിഭാഗം സീറ്റുകളും ബിജെപി തന്നെ നേടി. ഏറ്റവും ദയനീയ പ്രകടനമാണ് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും കാഴ്ച്ചവെച്ചിരിക്കുന്നത്. ആകെയുള്ള 334 സീറ്റില്‍ 329 സീറ്റുകളും ബിജെപി കൊണ്ടുപോയി. വലിയ തരംഗമായി മാറിയ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
ബിജെപിക്കെതിരെ വലിയ പ്രചാരണം കൂടി തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. എന്നാല്‍ അതൊന്നും തിരഞ്ഞെടുപ്പില്‍ ഫലിച്ചില്ല. ആകെ ഒരു സീറ്റ് മാത്രമാണ് തൃണമൂലിന് നേടാനായത്. ബംഗാളിന് പുറത്തേക്ക് വളരാനുള്ള തൃണമൂലിന്റെയും മമതാ ബാനര്‍ജിയുടെയും നീക്കങ്ങളാണ് ഇതോടെ തകര്‍ന്നത്.

ദീര്‍ഘകാലം ത്രിപുര ഭരിച്ചിരുന്ന സിപിഎമ്മിന് വെറും മൂന്ന് സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. പ്രാദേശിക കക്ഷിയായ തിപ്ര ഒരു സീറ്റ് നേടി. നേരത്തെ 112 സീറ്റ് ബിജെപി എതിരില്ലാതെ ജയിച്ചിരുന്നു. ഇന്നത്തെ ഫലത്തില്‍ 217 സീറ്റും ബിജെപി നേടി. അതേസമയം അഗര്‍ത്തലയിലെ 51 വാര്‍ഡിലും ബിജെപി തന്നെ ജയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഒരു പാര്‍ട്ടി പോലും അഗര്‍ത്തലയില്‍ ബിജെപിക്ക് വെല്ലുവിളിയായില്ല.അതേസമയം പാര്‍ട്ടിയുടെ കൗണ്ടിംഗ് കമ്മിറ്റി അംഗം രതീന്ദ്രയെയും പതിനാലാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അഭിറോയ് ദാസിനെയും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തെലിയമുറയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടതെന്നും, ഇവര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് മടങ്ങി വരികയായിരുന്നുവെന്നും പാര്‍ട്ടി പറഞ്ഞു.

തൃണമൂലിന് ഒരു സീറ്റ് പോലും ത്രിപുരയില്‍ നേടാന്‍ പോകുന്നില്ലെന്ന് സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തി പറഞ്ഞു. തൃണമൂല്‍ അവരുടെ സംസ്ഥാനത്തെ ജനാധിപത്യത്തെ കശാപ്പ് ചെയ്തവരാണ്. ത്രിപുരയിലേക്ക് അവര്‍ വന്നത് അക്രമങ്ങള്‍ക്കാണ്. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി വോട്ട് നേടുകയായിരുന്നു ലക്ഷ്യം. അങ്ങനെയുള്ള ഒരു പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും കിട്ടില്ല. അക്കാര്യം ഉറപ്പാണെന്നും സ്പീക്കര്‍ രത്തന്‍ ചക്രവര്‍ത്തി പറഞ്ഞു. അതേസമയം സംസ്ഥാനത്തെ ഏറ്റവും ശക്തമായ പ്രതിപക്ഷമായി ഞങ്ങളുണ്ടാവുമെന്നായിരുന്നു തൃണമൂലിന്റെ പ്രതികരണം. ഇത് വെറും തുടക്കമാണ്. തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിച്ചും ഭീഷണിപ്പെടുത്തിയും നിങ്ങള്‍ മുന്നോട്ട് പോകുന്നു. ബിപ്ലവ്, അതിന് അധികം വൈകാതെ തന്നെ അന്ത്യമുണ്ടാക്കുമെന്നും പാര്‍ട്ടി ട്വീറ്റ് ചെയ്തു.

കാട്ടുഭരണത്തിന് മുമ്പിലെ പരാജയം മാത്രമാണ് ത്രിപുരയില്‍ സംഭവിച്ചതെന്ന് തൃണമൂല്‍ എംപി സൗഗതോ റോയ് പറഞ്ഞു. ഞങ്ങള്‍ തിരഞ്ഞെടുപ്പിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നിട്ടും സുതാര്യമായി തിരഞ്ഞെടുപ്പ് നടന്നില്ല. വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പോലും അനുവദിച്ചില്ല. പലയിടത്തും കൃത്രിമത്വം നടന്നു. ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും സൗഗതോ റോയ് ആരോപിച്ചു. മമതയുടെ അനന്തരവനും തൃണമൂലിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയും വിഷയത്തില്‍ പ്രതികരിച്ചു. വളരെ നാമമാത്രമായ സാന്നിധ്യം മാത്രമുള്ള ഒരിടത്ത് മികച്ച പ്രകടനമാണ് തൃണമൂല്‍ കാഴ്ച്ചവെച്ചത്. മുഖ്യപ്രതിപക്ഷമായി അതിലൂടെ ഉയര്‍ന്നു. 20 ശതമാനം വോട്ട് നേടിയിട്ടുണ്ടെന്നും അഭിഷേക് പറഞ്ഞു.

ബിജെപിയുടെ അതിക്രമങ്ങള്‍ക്കെതിരെയും അഭിഷേക് ബാനര്‍ജി രംഗത്ത് വന്നു. മൂന്ന് മാസം മുമ്പ് മാത്രമാണ് തൃണമൂല്‍ ത്രിപുരയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതിനെതിരെയാണ് തൃണമൂല്‍ ത്രിപുരയില്‍ പോരാടിയതെന്നും അഭിഷേക് പറഞ്ഞു. ഖോവായ് മുനിസിപ്പല്‍ കൗണ്‍സിലിലെ പതിനഞ്ച് സീറ്റും ബിജെപിയാണ് തൂത്തുവാരിയത്. ബെലോനിയ മുനിസിപ്പല്‍ കൗണ്‍സിലില്‍ 17 അംഗങ്ങളാണ് ഉള്ളത്. ഇവിടെയും ബിജെപി തന്നെ തൂത്തുവാരി. കുമാര്‍ഘട്ടിലും സബ്രൂം നഗര്‍ പഞ്ചായത്തിലും ബിജെപി തരംഗമായിരുന്നു. ഒരു സീറ്റ് പോലും പ്രതിപക്ഷത്തിന് ലഭിച്ചില്ല.

ധര്‍മനഗറിലെ 25 വാര്‍ഡിലും ബിജെപിയുടെ പടയോട്ടമായിരുന്നു. തെലിയമുറിയിലും അമര്‍പൂര്‍ നഗര്‍ പഞ്ചായത്തിലും നേട്ടം ബിജെപി ആവര്‍ത്തിച്ചു. സോനാമുറ നഗര്‍ പഞ്ചായത്ത്, മേലാഘര്‍ നഗര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ എതിരാളികല്‍ പോലുമുണ്ടായില്ല. രണ്ടിടത്തും 13 സീറ്റും ബിജെപി നേടി. ജിരാനിയ നഗര്‍ പഞ്ചായത്തിലെ പതിനൊന്ന് സീറ്റും അംബസ്സ മുനിസിപ്പല്‍ കൗണ്‍സിലിലെ 12 സീറ്റും ബിജെപിക്കൊപ്പമായിരുന്നു. കൈലാഷഹറില്‍ 16 സീറ്റ് ബിജെപി നേടിയപ്പോള്‍ ഒരു സീറ്റ് സിപിഎമ്മിന് ലഭിച്ചു. പനിസാഗര്‍ പഞ്ചായത്തില്‍ പന്ത്രണ്ട് സീറ്റ് ബിജെപി നേടിയപ്പോള്‍ ഒരെണ്ണം സിപിഎമ്മാണ് വിജയിച്ചത്. ഇത്തരത്തില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു ബിജെപിക്ക് ലഭിച്ചത്.












Click it and Unblock the Notifications