പത്തായിരം രൂപ ശമ്പളം.. ഞങ്ങൾ എങ്ങനെ ജീവിക്കും ബെംഗളൂരു എന്ന മെട്രോ സിറ്റിയില്‍?
ബെംഗളൂരു: കെ എസ് ആര്‍ ടി സി, ബി എം ടി സി ജീവനക്കാരുടെ സമരം മൂന്നാം ദിവസത്തേക്ക് നീളുകയാണ്. മെട്രോ നഗരമായ ബെംഗളൂരുവില്‍ സര്‍ക്കാര്‍ ബസ്സുകള്‍ ഓടാത്തതിനാല്‍ യാത്രക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പ്രൈവറ്റ് ബസ് എന്ന സങ്കല്‍പ്പം ഇവിടെ തീരെ കുറവാണ് എന്നത് തന്നെ കാരണം. പിന്നെയും ഉള്ളത് പ്രൈവറ്റ് ടാക്‌സികളും ഓട്ടോറിക്ഷകളും. ബി എം ടി സി ഇല്ലാത്ത സാഹചര്യമായതിന്‍ കഴുത്തറുക്കുകയാണ് ഇവര്‍.
ജനങ്ങളെ വലക്കുന്ന ഈ സമരം എന്തിനാണ് എന്ന് ചോദിച്ച് കയര്‍ക്കുന്നവര്‍ ഒരു നിമിഷമെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണ് ഇവരുടെ ആവശ്യമെന്ന്. ആവശ്യം ലളിതമാണ്. 35 ശതമാനം വേതന വര്‍ദ്ധനവ് വേണം. എങ്കില്‍ എത്രയാണ് ഇവരുടെ ശമ്പളം. കേട്ടാല്‍ ഞെട്ടരുത്. പതിനായിരം രൂപ. ട്രെയിനികളായി എത്തുന്ന ബി എം ടി സി ഡ്രൈവര്‍മാരുടെ തുടക്കശമ്പളം വെറും പതിനായിരം രൂപയാണത്രെ.
എങ്ങനെ ജീവിക്കും
പതിനായിരം രൂപ കൊണ്ട് ബെംഗളൂരു പോലൊരു മെട്രോ നഗരത്തില്‍ എങ്ങനെ ജീവിക്കും എന്നതാണ് ഇവരുടെ ചോദ്യം. ബെംഗളൂരുവില്‍ പട്ടിണി കിടക്കാന്‍ പോലും പതിനയ്യായിരം രൂപ വേണം എന്ന് മലയാളികള്‍ക്കിടയില്‍ ഒരു തമാശ തന്നെയുണ്ട്.
അതെങ്കിലും കിട്ടുമോ
പതിനായിരമാണ് അടിസ്ഥാന ശമ്പളം. എന്ന് കരുതി അതെങ്കിലും മുഴുവന്‍ കിട്ടുമോ. ഇല്ല. പലതരം കിഴിക്കലുകള്‍ക്കൊടുവില്‍ ഏഴായിരത്തിനും എട്ടായിരത്തിനും ഇടയിലുളള ഒരു തുകയാണത്രെ ഇവരുടെ കൈകളില്‍ കിട്ടുക.
ഇവരൊന്നും സ്ഥിരമാകില്ലേ
രണ്ടര വര്‍ഷമായി താന്‍ ബി എം ടി സിയില്‍ ജോലിക്ക് കയറിയിട്ട് എന്നാണ് പ്രഭാകര്‍ (ശരിയായ പേരല്ല) എന്ന ആള്‍ പറയുന്നത്. ഇത്രയും കാലം കഴിഞ്ഞിട്ടും തന്നെ സ്ഥിരപ്പെടുത്തിയിട്ടില്ല. സ്ഥിരം ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങളും കിട്ടാറില്ല.
ഭാര്യയുണ്ട്, കുട്ടിയും
പ്രഭാകര്‍ വിവാഹിതനാണ്, ഇയാള്‍ക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഈ ശമ്പളം കൊണ്ട് ബെംഗളൂരുവില്‍ ഒരു സാധാരണ ജീവിതം ജിവിക്കാന്‍ സാധ്യമാണോ എന്നാണ് പ്രഭാകറിന്റെ ചോദ്യം. ആവശ്യപ്പെട്ട ശമ്പളം കിട്ടിയാല്‍ പോലും തങ്ങളുടെ ജീവിതം മെച്ചപ്പെടില്ല.
കടം വാങ്ങിയാണ് ജീവിതം
വിഷ്ണു മൂര്‍ത്തി (ശരിയായ പേരല്ല) എന്ന ബി എം ടി സി ഡ്രൈവര്‍ക്ക് 15000 രൂപയാണ് ശമ്പളം. വീട് വാടക തന്നെ ആറായിരം രൂപയ്ക്ക് മുകളില്‍ വരും. വീട്ടുസാധനങ്ങളുടെ ചെലവ് വേറെ. ഓരോ വര്‍ഷവും കുട്ടികളുടെ ട്യൂഷന്‍ ഫീസ് അടക്കാന്‍ കടം വാങ്ങേണ്ട സ്ഥിതിയാണ് എന്ന് ഇയാള്‍ പറയുന്നു
ഇഷ്ടമുണ്ടായിട്ടല്ല സമരം
തങ്ങള്‍ക്ക് ഇഷ്ടമുണ്ടായിട്ടല്ല സമരം ചെയ്യുന്നത് എന്നതാണ് യൂണിയനില്‍ പെട്ട ആളുകള്‍ പറയുന്നത്. അല്ലാതെ വേറെ നിവൃത്തിയില്ല. ശമ്പളം കൂട്ടിത്തന്നാല്‍ സര്‍ക്കാരിന് അധികബാധ്യതയുണ്ടാകും എന്നാണ് മന്ത്രി പറയുന്നത്.
കോര്‍പറേഷന്‍ പറയുന്നത്
ഇതര സംസ്ഥാനങ്ങളെ വെച്ച് നോക്കുമ്പോള്‍ മെച്ചപ്പെട്ട ശമ്പളവും സൗകര്യവും തങ്ങള്‍ നല്‍കുന്നു എന്നാണ് കോര്‍പറേഷന്‍ പറയുന്നത്. 22000 രൂപ വരെ ഓരോരുത്തര്‍ക്കും കൊടുക്കുന്നുണ്ടത്രെ. ഇനിയും ശമ്പളം കൂട്ടിയാല്‍ അത് സര്‍ക്കാരിന് അധിക ബാധ്യതയാകും
എത്ര പേരെ ബാധിക്കും
ഒന്നേകാല്‍ ലക്ഷത്തോളം വരും കോര്‍പറേഷന് കീഴിലെ ജീവനക്കാര്‍. ബി എം ടി സിയില്‍ മാത്രമായി 35200 പേരാണ് ജോലി ചെയ്യുന്നത്. പ്രതിദിനം അമ്പത് ലക്ഷത്തിലധികം പേര്‍ ബി എം ടി സി ബസ്സുകളെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.