ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമം; പാകിസ്ഥാൻ പൗരനെ വധിച്ച് ബിഎസ്എഫ്, 'മുന്നറിയിപ്പുകൾ അവഗണിച്ചു'
ന്യൂഡൽഹി: ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനായ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വധിച്ചു. വെള്ളിയാഴ്‌ച രാത്രിയോടെയാണ് സംഭവം നടന്നതെന്ന് ബിഎസ്എഫ് അറിയിച്ചു. അന്താരാഷ്ട്ര അതിർത്തി കടന്ന ശേഷം അതിർത്തി വേലിയിലേക്ക് നീങ്ങിയ വ്യക്തിയെയാണ് സുരക്ഷാ സേന വധിച്ചതെന്ന് പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.
പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച ബിഎസ്എഫ് നുഴഞ്ഞുകയറ്റക്കാരനെ വെല്ലുവിളിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. പക്ഷേ നുഴഞ്ഞുകയറ്റക്കാരൻ ഇത് കേൾക്കാൻ കൂട്ടാക്കാതെ മുന്നോട്ട് അടുക്കുകയായിരുന്നു. ഇതോടെ ഈ നീക്കം വെടിയുതിർക്കാൻ അവരെ പ്രേരിപ്പിക്കുകയായിരുന്നു.
നുഴഞ്ഞുകയറ്റക്കാരനെ സംഭവ സ്ഥലത്തുവെച്ചുതന്നെ വധിച്ചതായി സൈന്യം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിലൂടെ വെടിനിർത്തൽ ലംഘനം നടത്തിയതിനെത്തുടർന്ന് സുരക്ഷാ സേന അതീവ ജാഗ്രതയിലാണ് ഉള്ളത്. രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്‌മീർ എന്നിങ്ങനെ വിവിധ മേഖലകളിലെ അന്തരാഷ്ട്ര അതിർത്തികളിൽ കർശനമായ സുരക്ഷാ സംവിധാനമാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്.
അതിനിടയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്‌മീര്‍ എന്നിവിടങ്ങളിലെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇതിന് ശേഷമുണ്ടായ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്.
രാജസ്ഥാനിൽ, ഓപ്പറേഷൻ സിന്ദൂറിന് ശേഷം ജയ്‌സാൽമീറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ശക്തമായ സാന്നിധ്യം നിലനിർത്തുന്നു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും അതിർത്തിക്കപ്പുറത്ത് നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള ഭീഷണികൾ തടയുന്നതിനും ബിഎസ്എഫ് ഉദ്യോഗസ്ഥർ ഇവിടെ നിരീക്ഷണം തുടരുന്നുണ്ട്.
അതേസമയം, നുഴഞ്ഞുകയറ്റക്കാരന്റെ പേര് വിവരങ്ങളോ അല്ലെങ്കിൽ നുഴഞ്ഞുകയറ്റ ശ്രമത്തിന് പിന്നിലെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ ഇതുവരെ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. തന്ത്രപ്രധാനമായ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ബനസ്‌കന്ത മേഖല അതീവ ജാഗ്രതയോടെ സൈന്യം പരിപാലിക്കുന്ന മേഖലയാണ്.
കൂടുതൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ബിഎസ്എഫ് പ്രദേശത്ത് പട്രോളിംഗും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിന് ശേഷമാണ് മേഖലയിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയത്. പിന്നാലെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിച്ചപ്പോൾ പാകിസ്ഥാൻ സിവിലിയൻസ് പ്രദേശങ്ങൾ ഉൾപ്പടെ ആക്രമിക്കുകയും അതിർത്തിയിൽ സംഘർഷ സാഹചര്യം സൃഷ്‌ടിക്കുകയും ചെയ്‌തിരുന്നു.
നിലവിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടതിനാൽ മേഖലയിലും മറ്റ് ഇന്ത്യ-പാക് അതിർത്തികളിലെ സ്ഥിതിഗതികൾ ഏറെക്കുറെ ശാന്തമാണ്. എങ്കിലും ഇതുപോലെയുള്ള നുഴഞ്ഞുകയറ്റക്കാരുടെ വെല്ലുവിളികൾ പലയിടത്തും തുടരുന്നുണ്ട്. എന്നാൽ ഇവയ്ക്ക് എതിരെ കൃത്യവും സമയബന്ധിതവുമായ നടപടികൾ ഇന്ത്യൻ സൈന്യം സ്വീകരിക്കുന്നുണ്ട്.












Click it and Unblock the Notifications