കർണാടകയിലെ ഹുൻസൂരിൽ ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികൾക്ക് പരിക്ക്
ബെംഗളൂരു: കര്‍ണാടകയിലെ ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമല്‍ ഫ്രാങ്ക്ളിന്‍(22) ആണ് മരണപ്പെട്ടത്. അപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ അമലിന്റെ സഹോദരനായ വിനയ്ക്കും പരുക്കേറ്റിരുന്നു. ഇരുവരും ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു.
ബെംഗളൂരുവിൽ നിന്നും മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് ഹുൻസൂരിൽ വച്ച് അപകടത്തിപ്പെട്ടത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്‌റ്റിൽ ഇടിച്ച ശേഷം രണ്ടുതവണ കുത്തനെ മറിയുകയായിരുന്നു.

കേരളത്തിലേക്ക് വരികയായിരുന്ന ബസ് ആയിരുന്നതിനാൽ യാത്രക്കാരിൽ ഭൂരിഭാഗം പേരും മലയാളികളായിരുന്നു. അപകടത്തിന് പിന്നാലെ പരിക്കേറ്റവരെ മണിപ്പാൽ ഉൾപ്പെടെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് പരിക്കേറ്റ യാത്രക്കാരിൽ നിന്നും ലഭിക്കുന്ന സൂചന. അപകട സമയം അർധരാത്രി ആയതിനാൽ യാത്രക്കാരിൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. ഒൻപത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം.
അപകടങ്ങൾ പതിവായ മേഖലയാണ് കർണാടകയിലെ ഹുൻസൂർ. ഈ വർഷമാദ്യം കർണാടക ആർടിസിയുടെ ബസും ജീപ്പും കൂട്ടിയിടിച്ച് നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പിന്നീട് മെയ് മാസത്തിൽ ഒരു ബൈക്ക് യാത്രക്കാരനും ജീവൻ നഷ്‌ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ അപകടം.
ജൂണിൽ കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ സ്ലീപ്പർ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ രാമനഗരയിലെ ബിദാദിയിൽ വച്ചായിരുന്നു അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.












Click it and Unblock the Notifications