ഒടുവിൽ ചൈനയും സമ്മതിച്ചു ഇന്ത്യ പൊളിയാണെന്ന്..! മോദിയുടെ വിദേശകാര്യ നയത്തിനും പ്രശംസ
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും, വിദേശ നയത്തെയും പുകഴ്ത്തി ചൈന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ കൂടുതൽ ആത്മവിശ്വാസം കൈവരിച്ചുവെന്നും ഒരു "ഭാരത ആഖ്യാനം" സൃഷ്‌ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും മുന്നോട്ട് പോയെന്നും ചൈനീസ് സർക്കാർ നടത്തുന്ന പത്രമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ പറയുന്നു.
ഗ്ലോബൽ ടൈംസിലെ ഒപ്പീനിയൻ കോളത്തിൽ, ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ സൗത്ത് ഏഷ്യൻ സ്‌റ്റഡീസ് സെന്റർ ഡയറക്‌ടർ ഷാങ് ജിയാഡോംഗ്, പ്രധാനമന്ത്രി മോദിയുടെ കീഴിൽ സാമ്പത്തിക, സാമൂഹിക ഭരണം, വിദേശനയം എന്നീ മേഖലകളിൽ ഗണ്യമായ മുന്നേറ്റം നടത്തിയതിന് ഇന്ത്യയെ പ്രശംസിച്ചു.

ഇന്ത്യ-ചൈന അതിർത്തി തർക്കം ഇപ്പോഴും തുടരുകയും, ഭിന്നതകൾ പലവട്ടം മറനീക്കി പുറത്തുവരികയും ചെയ്‌ത സന്ദർഭങ്ങൾ ഉടലെടുത്തതിന് ഇടയിലാണ് ഈ പുതിയ സംഭവവികാസം. ജി20 ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം കൈയ്യാളിയ ഇന്ത്യ ലോക രാജ്യങ്ങളുടെ ഇടയിൽ ശക്തമായ സ്വാധീനമുണ്ടാക്കി എടുക്കുന്നു എന്ന വിലയിരുത്തകൾക്ക് ഇടയിലാണ് മേഖലയിലെ പ്രധാന എതിരാളികളിൽ നിന്ന് തന്നെ നല്ല മാർക്ക് ലഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
"പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതു മുതൽ, യുഎസ്, ജപ്പാൻ, റഷ്യ, മറ്റ് രാജ്യങ്ങളുമായും പ്രാദേശിക സംഘടനകളുമായും ഇന്ത്യയുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്ന ഒരു ബഹുവിധ തന്ത്രത്തിനായി അദ്ദേഹം വാദിച്ചിരുന്നു" ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ നാല് വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് ഇന്ത്യയുടെ ആഭ്യന്തര, വിദേശ സാഹചര്യങ്ങൾ വളരെയധികം മാറിയിട്ടുണ്ടെന്നും ലേഖകൻ നിരീക്ഷിക്കുന്നു.
വിദേശ നയത്തിലെ ഇന്ത്യയുടെ ചുവടുമാറ്റം, വൻ ശക്തികളുടെ തന്ത്രത്തിലേക്കാണ് നീങ്ങുന്നതെന്നും ലേഖനത്തിൽ പറയുന്നു. സമീപകാല ഉദാഹരണങ്ങൾ എടുത്തുകാട്ടിയ ലേഖനം, ഇന്ത്യ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും റഷ്യ-യുക്രൈൻ സംഘർഷം വികസ്വര രാജ്യങ്ങളുമായി കൂടുതൽ അടുക്കാൻ കാരണമാക്കിയെന്നും ലേഖകൻ പറയുന്നു.
രാഷ്ട്രീയത്തിന്റെയും സംസ്‌കാരത്തിന്റെയും വിഷയങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ, പാശ്ചാത്യ ജനാധിപത്യ ആദർശങ്ങളുമായി ഒത്തുചേരുന്നതിന് പകരം ഇന്ത്യ അതിന്റെ സ്വന്തം ജനാധിപത്യ ചട്ടക്കൂടിന്റെ വൈവിധ്യം ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. ഇത് ലോക ഉപദേഷ്‌ടാവായി പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെയാണ് പ്രതിഫലിപ്പിക്കുന്നതിനും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
പല രാജ്യങ്ങളും പരിഗണിക്കേണ്ട ഒരു പുതിയ ഭൗമരാഷ്ട്രീയ ഘടകമായി ഇന്ത്യ മാറിയെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ഇന്തോ-പസിഫിക് മേഖലയിലെ ഏറ്റവും പ്രധാന എതിരാളികളായ ചൈനയിൽ നിന്ന് തന്നെ ലഭിച്ച ഈ പ്രശംസ കേന്ദ്രത്തിന് നല്ല മൈലേജ് നൽകുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഇന്ത്യ ലോക രാജ്യങ്ങൾക്കിടയിൽ സ്വാധീനം ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ വേള കൂടിയാണിതെന്ന് ഓർക്കണം.












Click it and Unblock the Notifications