'ബിജെപിയുടെ പാപത്തിന് ജനം എന്തിന് കഷ്ടപ്പെടണം'? സംഘർഷത്തിൽ കർശന നടപടിയെന്ന് മമത ബാനർജി
കൊൽക്കത്ത: കഴിഞ്ഞ ദിവസം ബം ഗാളിലെ ഹൗറ പഞ്ച്ല ബസാറിൽ ഉണ്ടായ സംഘർഷത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. അക്രമത്തിന് പിന്നിൽ ചില രാഷ്ട്രീയ പാർട്ടികൾ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാചകനെതിരെ വിവാദ പരാമർശം ഉന്നയിച്ച നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥലത്ത് സംഘർഷം നടന്നത്. നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധക്കാർ പല സ്ഥലത്തും റോഡ് ഉപരോധിച്ചു.
"ഞാനും ഇത് നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി, അക്രമ സംഭവങ്ങൾ ഹൗറയിലെ ദൈനംദിന ജീവിതത്തെ ബാധിച്ചു. ചില രാഷ്ട്രീയ പാർട്ടികളാണ് ഇതിന് പിന്നിൽ, അവർ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നു. കലാപം വെച്ചുപൊറുപ്പിക്കില്ല, കർശനമായ നടപടിയെടുക്കും, ബിജെപി പാപങ്ങൾ ചെയ്യും, ജനങ്ങൾ കഷ്ടപ്പെടും?" എന്ന് മമത ട്വീറ്റ് ചെയ്തു. ഹൗറയിൽ നടന്ന അക്രമണത്തിൽ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. കല്ലേറിൽ സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പൊലീസ് പറഞ്ഞു.
ദേശീയ പാതയിലെ ഉപരോധം നീക്കാൻ ശ്രമിച്ചതിനെ തുടർന്ന് ധുലാഗഡ്, പഞ്ച്ല, ഉലുബെരിയ എന്നിവിടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരുമായി പ്രക്ഷോഭക്കാർ ഏറ്റുമുട്ടി. സംഘർഷത്തെ തുടർന്ന് ഉലുബെരിയ സബ് ഡിവിഷനിൽ ഏർപ്പെടുത്തിയിരുന്ന സിആർപിസി സെക്ഷൻ 144 ജൂൺ 15 വരെ നീട്ടിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് ഹൗറ പോലീസ് ഇന്നലെ രാത്രി മുതൽ 70 പേരെ അറസ്റ്റ് ചെയ്തു. സ്ഥലത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. അതേ സമയം സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ബിജെപി എംപിയും പശ്ചിമ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റുമായ സൗമിത്ര ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.
ഹൗറ- ഖരഗ്പൂർ സെക്ഷനിലെ ഫുലേശ്വറിനും ചെങ്കൈൽ സ്റ്റേഷനുകൾക്കുമിടയിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ പ്രതിഷേധക്കാർ റെയിൽവേ ട്രാക്കുകൾ തടഞ്ഞതായി സൗത്ത് ഈസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ബംഗാൾ ഇമാംസ് അസോസിയേഷൻ പ്രതിഷേധത്തിന് പിൻതുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പ്രതിഷേധം മാറിയാൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ബം ഗാളിന് പുറമെ ഡൽഹി, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും വെള്ളിയാഴചയിലെ ഉച്ച പ്രാർത്ഥനക്ക് ശേഷം പ്രതിഷേധങ്ങൾ നടന്നിരുന്നു.
ഹോട്ട് ലുക്കിലാണല്ലോ മമ്ത; എന്തായാലും പൊളിച്ചു, വൈറല്‍ ചിത്രങ്ങള്‍
Recommended Video